'42 ദിവസം മുന്‍പ് ഇവിടെ 13,000 പേരുണ്ടായിരുന്നു', റഷ്യയിൽ നിന്ന് നഗരം തിരിച്ച് പിടിച്ച വീഡിയോയുമായി യുക്രൈൻ
കീവ്: റഷ്യന്‍ സൈന്യത്തില്‍ നിന്ന് നഗരം തിരിച്ച് പിടിച്ചതിന്റെ വീഡിയോ പുറത്ത് വിട്ട് യുക്രൈന്‍ പ്രതിരോധ മന്ത്രാലയം. രാജ്യ തലസ്ഥാനമായ കീവിലെ ബോറോഡ്യന്‍ക എന്ന പ്രദേശമാണ് തിരിച്ച് പിടിച്ചതായി യുക്രൈന്‍ അവകാശപ്പെടുന്നത്. ''42 ദിവസങ്ങള്‍ക്ക് മുന്‍പ് ഈ നഗരത്തില്‍ 13,000 ആളുകള്‍ ജീവിച്ചിരുന്നു. റഷ്യന്‍ കടന്നു കയറ്റക്കാര്‍ ഇവിടേക്ക് മരണവും നാശവും കൊണ്ടുവന്നു. യുക്രൈനിലാകെ അത് ചെയ്യാനാണ് അവര്‍ ലക്ഷ്യമിടുന്നത്. എന്നാല്‍ നമ്മുടെ സൈന്യം തിരിച്ചടിച്ചു. ബോറോഡ്യന്‍ക വീണ്ടും യുക്രൈന്‍ ദേശീയ പതാകയ്ക്ക് കീഴിലെത്തിയിരിക്കുന്നു'' എന്നാണ് വീഡിയോയ്ക്ക് ഒപ്പമുളള കുറിപ്പ്.
വിദേശത്താണോ? 6 മാസങ്ങൾക്ക് ശേഷം 'പ്രത്യക്ഷപ്പെട്ട്' കാവ്യാ മാധവൻ, ചിത്രങ്ങൾ
റഷ്യന്‍ ആക്രമണം ഭയന്ന് കിഴക്കന്‍ മേഖലകളില്‍ നിന്നും താമസക്കാരോട് ഒഴിഞ്ഞ് പോകാന്‍ ആവശ്യപ്പെട്ടിരിക്കുകയാണ് യുക്രൈന്‍. അതല്ലെങ്കില്‍ മരണത്തെ നേരിടേണ്ടി വരുമെന്നാണ് മുന്നറിയിപ്പ്.യുക്രൈന്‍ നഗരമായ ബുച്ചയില്‍ നിന്നും മൃതദേഹങ്ങള്‍ കൂട്ടമായി കണ്ടെത്തിയിരുന്നു. എന്നാല്‍ ഇത് വ്യാജമാണെന്നാണ് റഷ്യ ആരോപിക്കുന്നത്. യുദ്ധക്കുറ്റകൃത്യങ്ങളുടെ ആരോപണം നേരിടുന്ന റഷ്യയ്ക്ക് മേല്‍ അമേരിക്കയും യൂറോപ്യന്‍ യൂണിയനും ജി 7 രാജ്യങ്ങളും കൂടുതല്‍ ഉപരോധങ്ങള്‍ ഏര്‍പ്പെടുത്താനുളള നീക്കത്തിലാണ്.
റഷ്യയില്‍ പുതിയ നിക്ഷേപങ്ങള്‍ നടത്തുന്നത് അമേരിക്ക വിലക്കുമെന്ന് എഎഫ്പി റിപ്പോര്‍ട്ട് ചെയ്യുന്നു. മാത്രമല്ല റഷ്യന്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കും അവരുടെ കുടുംബാംഗങ്ങള്‍ക്കും മേല്‍ ഉപരോധം ബാധകമാക്കുമെന്നും വൈറ്റ് ഹൗസ് അറിയിച്ചിരിക്കുന്നു. ബുച്ചയില്‍ മൃതദേഹങ്ങള്‍ കണ്ടെത്തിയ സംഭവം കൂട്ടക്കുരുതിയില്‍ കുറഞ്ഞ ഒന്നുമല്ലെന്നാണ് ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ പ്രതികരിച്ചിരിക്കുന്നത്. ബ്രിട്ടനും റഷ്യയ്ക്ക് മേല്‍ ഉപരോധ നീക്കങ്ങളിലാണ്. റഷ്യന്‍ പ്രസിഡണ്ട് വ്‌ളാഡമിര്‍ പുടിനെ യുദ്ധക്കുറ്റവാളി എന്നാണ് അമേരിക്കന്‍ പ്രസിഡണ്ട് ജോ ബൈഡന്‍ കഴിഞ്ഞ ദിവസം വിളിച്ചത്.
Borodyanka, Kyiv region.
— Defence of Ukraine (@DefenceU) April 6, 2022
Only 42 days ago, 13,000 people lived in this village.
russian occupiers brought death and destruction here. They wanted to do the same with the whole of Ukraine.
But our army fought back. Borodyanka is under the Ukrainian flag again. pic.twitter.com/o3wXs27RYQ
റഷ്യന്‍ ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ യുക്രൈന്‍ പ്രസിഡണ്ട് സെലെന്‍സ്‌കി കഴിഞ്ഞ ദിവസം ഐക്യരാഷ്ട്ര സഭയ്ക്ക് എതിരെ രൂക്ഷമായി പ്രതികരിച്ച് രംഗത്ത് വന്നിരുന്നു. അടിയന്തരമായി പ്രതികരിക്കണമെന്നും അതല്ലെങ്കില്‍ ഐക്യരാഷ്ട്ര സഭ അപ്പാടെ പിരിച്ച് വിടണമെന്നും സെലെന്‍സ്‌കി തുറന്നടിച്ചു. കുട്ടികള്‍ അടക്കമുളളവര്‍ മരിച്ച് കിടക്കുന്നതിന്റെ വീഡിയോയും യുക്രൈന്‍ പ്രസിഡണ്ട് പുറത്ത് വിട്ടു. റഷ്യന്‍ ആക്രമണത്തിന്റെ ഇരകളാണ് ഇവരെന്ന് സെലെന്‍സ്‌കി പറഞ്ഞു. ബുച്ചയിലെ കൂട്ടക്കൊലയുടെ ദൃശ്യങ്ങള്‍ വ്യാജമാണെന്നും കീവിനും മോസ്‌കോയ്ക്കും ഇടയിലുളള സമാധാന ചര്‍ച്ചകളില്‍ വിള്ളല്‍ വീഴ്ത്താനുളള പ്രകോപനപരമായ നീക്കം ആണെന്നുമാണ് റഷ്യന്‍ വിദേശകാര്യ മന്ത്രി സെര്‍ജി ലാവ്‌റോവ് പ്രതികരിച്ചത്.