Get Updates
Get notified of breaking news, exclusive insights, and must-see stories!

പോളണ്ട് അതിര്‍ത്തിയിലെത്തുന്ന മലയാളി അടക്കമുള്ള വിദ്യാര്‍ത്ഥികളോട് യുക്രൈന്‍ സൈന്യത്തിന്റെ ക്രൂരത

കീവ്: പോളണ്ട് അതിര്‍ത്തിയിലേക്കെത്തുന്ന വിദ്യാര്‍ത്ഥിള്‍ അടക്കമുള്ള സംഘങ്ങളോട് ക്രൂരമായി പെരുമാറി യുക്രൈന്‍ സേന. വിദ്യാര്‍ത്ഥികളെ യുക്രൈന്‍ സൈനികര്‍ ചവിട്ടി ഓടിക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്. യുക്രൈന്‍ - പോളണ്ട് അതിര്‍ത്തിയായ ഷെഹ്നിയിലാണ് സംഭവം.

പോളണ്ടിലേക്ക് പോകാനായി എത്തുന്നവരെ യുക്രൈന്‍ സൈന്യം തിരിച്ചയക്കുകയെന്നാണ് മലയാളി വിദ്യാര്‍ത്ഥിനികള്‍ പറയുന്നത്. ലാത്തിചാര്‍ജ് നടത്തിയും ആകാശത്തേക്ക് വെടിവച്ചുമാണ് സൈനികര്‍ വിദ്യാര്‍ത്ഥികളെ തിരിച്ചയക്കുന്നത്. കൂട്ടം കൂടി നിന്ന വിദ്യാര്‍ത്ഥികള്‍ക്ക് നേരെ വാഹനം ഓടിച്ചുകയറ്റാനുള്ള ശ്രമം ഉണ്ടായെന്നും വിദ്യാര്‍ത്ഥികള്‍ പറയുന്നു.

russia

അതേസമയം, യുക്രൈനില്‍ നിന്നുള്ള ആദ്യ വിമാനം കഴിഞ്ഞ ദിവസം എത്തിയിരുന്നു. മുംബൈയിലാണ് ആദ്യ വിമാന സംഘം എത്തിയത്. വിമാനത്തില്‍ ഉള്ളത് 27 മലയാളികളാണ്. ആകെ 219 ഇന്ത്യക്കാരാണ് വിമാനത്തില്‍ ഉള്ളത്. എയര്‍ ഇന്ത്യയുടെ വിമാനത്തില്‍ ആണ് ഇവരെ ഇന്ത്യയില്‍ എത്തിച്ചത്.

ഇതിനിടെ, ഉക്രയിനില്‍ നിന്നും കേന്ദ്രസര്‍ക്കാര്‍ ഒരുക്കിയ ഒഴിപ്പിക്കല്‍ വിമാനങ്ങളില്‍ ഡല്‍ഹി, മുംബൈ തുടങ്ങിയ ഇന്ത്യന്‍ നഗരങ്ങളിലെത്തുന്ന വിദ്യാര്‍ത്ഥികള്‍ക്ക് കേരളത്തിലേക്കുള്ള വിമാന ടിക്കറ്റുകള്‍ സംസ്ഥാന സര്‍ക്കാര്‍ നല്‍കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചിരുന്നു. ഇന്ത്യയിലെത്തുന്ന മലയാളികളുടെ വിവരങ്ങള്‍ മുന്‍കൂട്ടി ലഭ്യമാകാന്‍ വേണ്ട നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. വിമാനത്താവളത്തിലെത്തുന്ന വിദ്യാര്‍ത്ഥികളെ സ്വീകരിച്ച് നാട്ടിലേയ്ക്കുള്ള യാത്ര സുഗമമാക്കാന്‍ വേണ്ട നടപടികള്‍ റെസിഡന്റ് കമ്മീഷണറും നോര്‍ക്ക ഉദ്യോഗസ്ഥരും കൈക്കൊള്ളും. കേരളത്തിലെ വിമാനത്താവളങ്ങളില്‍ എത്തുന്ന വിദ്യാര്‍ത്ഥികളെ സ്വീകരിക്കുന്നതിനും അവശ്യ സൗകര്യങ്ങള്‍ ഒരുക്കുന്നതിനും ജില്ലാ കലക്ടര്‍മാരെ ചുമതലപ്പെടുത്തിയെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.

അതേസമയം, യുക്രയിനില്‍ കുടുങ്ങിക്കിടക്കുന്ന തൃശൂര്‍ ജില്ലയില്‍ നിന്നുള്ള വിദ്യാര്‍ത്ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും സഹായത്തിനായി ടി എന്‍ പ്രതാപന്‍ എം പിയുടെ ഡല്‍ഹി ഓഫീസില്‍ പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂമുമായി ബന്ധപ്പെടാവുന്നതാണ്. എംപി തന്നെയാണ് ഇക്കാര്യം അറിയിച്ചത്. തൃശൂര്‍ എം പിയുടെ പബ്ലിക് റിലേഷന്‍ ഓഫീസാണ് കണ്‍ട്രോള്‍ റൂം കൈകാര്യം ചെയ്യുന്നത്. കേന്ദ്ര വിദേശകാര്യ മന്ത്രാലയം, യുക്രയിനിലെയും പോളണ്ടിലെയും ഇന്ത്യന്‍ എംബസികള്‍ തുടങ്ങിയവയുടെ കണ്‍ട്രോള്‍ റൂമുകളുമായി ബന്ധിപ്പിച്ചും ഏകോപിപ്പിച്ചുമാണ് കണ്‍ട്രോള്‍ റൂമിന്റെ പ്രവര്‍ത്തനം. ടി എന്‍ പ്രതാപന്‍ എം പിയുടെ യുക്രയിന്‍ രക്ഷാദൗത്യം കണ്‍ട്രോള്‍ റൂം നമ്പര്‍: +91 9745337996.

യുക്രൈനില്‍ കുടുങ്ങിയ മലയാളികളുടെ വിവര ശേഖരണത്തിനായി നോര്‍ക്ക റൂട്സ് ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ ആരംഭിച്ചിരുന്നു. നോര്‍ക്ക റൂട്ട്സിന്റെ www.norkaroots.org ല്‍ http://ukrainregistration.norkaroots.org എന്ന ലിങ്ക് വഴി വിവരങ്ങള്‍ അപ്ലോഡ് ചെയ്യാം. പാസ്പോര്‍ട്ട് വിശദാംശങ്ങള്‍, പഠിക്കുന്ന സര്‍വകലാശാല തുടങ്ങി സമഗ്രമായ വിവരശേഖരണമാണ് ലക്ഷ്യമിടുന്നത്. നോര്‍ക്ക ശേഖരിക്കുന്ന വിവരങ്ങള്‍ കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിനും ഉക്രൈനിലെ ഇന്ത്യന്‍ എംബസിക്കും കൈമാറും.

മലയാളികളുടെ സുരക്ഷയ്ക്കായി സാധ്യമായ എല്ലാ നടപടികളും കൈക്കൊണ്ടുവരുന്നുണ്ട്. എംബസിയുമായും വിദേശകാര്യ മന്ത്രാലയവുമായുള്ള ഏകോപനത്തിനായി കണ്‍ട്രോള്‍ റൂം പ്രവര്‍ത്തനം തുടരുകയാണ്. 27 സര്‍വകലാശാലകളില്‍ നിന്നായി 1132 വിദ്യാര്‍ഥികള്‍ ഇതുവരെ നോര്‍ക്കയുമായി ബന്ധപ്പെട്ടിട്ടുണ്ട്. ഇവരുടെ വിവരങ്ങള്‍ വിദേശകാര്യ മന്ത്രാലയത്തിനും ഉക്രൈനിലെ ഇന്ത്യന്‍ എംബസിക്കും കൈമാറിയതായി നോര്‍ക്ക റൂട്സ് സിഇഒ അറിയിച്ചു.

യുക്രൈൻ യുദ്ധഭൂമിയിൽ കുടുങ്ങിയ മലയാളികളടക്കമുള്ള ഇന്ത്യക്കാരുടെ രക്ഷാദൗത്യവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ കേന്ദ്ര വിദേശകാര്യ മന്ത്രി എസ്. ജയശങ്കറുമായി ചർച്ച നടത്തി.

യുക്രൈനിൽ കുടുങ്ങിയ മലയാളികളിൽ നിന്ന് നിരവധി ദുരിത സന്ദേശങ്ങൾ ലഭിക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. യുക്രൈനിന്റെ കിഴക്കു പ്രദേശങ്ങളായ കിയെവ്, ഖാർകിവ്, സുമി തുടങ്ങിയ ഇടങ്ങളിലെ ബങ്കറുകളിൽ അഭയം പ്രാപിച്ചവർക്ക് വെള്ളവും ഭക്ഷണവും അടിയന്തിരമായി എത്തിക്കേണ്ടതുണ്ടെന്ന് അദ്ദേഹം പറഞ്ഞു. രക്ഷാദൗത്യത്തിന് ആവശ്യമായ എല്ലാ സൗകര്യങ്ങളും ഒരുക്കുമെന്നും അതുവരെ ഇവർക്കായുള്ള എല്ലാ സഹായങ്ങളും കേന്ദ്രസർക്കാർ നൽകുമെന്നും മന്ത്രി ഉറപ്പുനൽകി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+