ഹേലിക്ക് കനത്ത തിരിച്ചടി; സൗത്ത് കരോലിന പ്രൈമറിയിലും വിജയം നേടി ഡൊണാൾഡ് ട്രംപ്
വാഷിങ്ടൺ: സൗത്ത് കരോലിനയിലെ റിപ്പബ്ലിക്കൻ പ്രൈമറിയിലും വിജയിച്ച് മുൻ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഇന്ത്യൻ-അമേരിക്കൻ സ്ഥാനാർത്ഥി നിക്കി ഹേലിയെയാണ് ട്രംപ് പരാജയപ്പെടുത്തിയത്. കരോലിനയിലെ വിജയത്തോടെ യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പ് സ്ഥാനാർത്ഥിത്വത്തിലേക്ക് ഒരുപടി കൂടി അടുത്തിരിക്കുകയാണ് ട്രംപ്.
ഇതിനോടകം തന്നെ അയോവ, ന്യൂ ഹാംഷെയർ, നെവാഡ, യുഎസ് വിർജിൻ ഐലൻഡ്സ് തുടങ്ങിയവിടങ്ങളിലെ പ്രൈമറികളിലെല്ലാം ട്രംപ് കൂറ്റൻ വിജയം ഉറപ്പാക്കിയിരുന്നു. അതേസമയം സ്വന്തം സംസ്ഥാനമായ കരോലിനയിലടക്കം പരാജയപ്പെട്ടത് ഹേലിക്ക് വലിയ തിരിച്ചടിയാണ് സമ്മാനിച്ചിരിക്കുന്നത്. എന്നിരുന്നാലും മത്സരത്തിൽ നിന്നും പിൻമാറില്ലെന്ന് ആവർത്തിക്കുകയാണ് ഹേലി. ഭൂരിപക്ഷം അമേരിക്കക്കാരും ട്രംപിനെയും ബൈഡനെയും അംഗീകരിക്കുന്നില്ലെന്നും ഹേലി പറയുന്നു.

'അടുത്ത 10 ദിവസത്തിനുള്ളിൽ 21 സംസ്ഥാനങ്ങളും പ്രതികരിക്കും. ഒരു സ്ഥാനാർത്ഥി മാത്രമുള്ള സോവിയറ്റ് ശൈലിയിലുള്ള തിരഞ്ഞെടുപ്പല്ല, യഥാർത്ഥ തിരഞ്ഞെടുപ്പിന് അവർക്ക് അവകാശമുണ്ട്. അവർക്ക് ആ തിരഞ്ഞെടുപ്പ് നൽകാനുള്ള കടമയും എനിക്കുണ്ട്', കരോലിന പറഞ്ഞു. നവംബറിൽ നടക്കുന്ന തിരഞ്ഞെടുപ്പിൽ ബൈഡനെ തോൽപ്പിക്കാൻ ട്രംപിന് സാധിക്കില്ലെന്നും ഹേലി പറഞ്ഞു. അതേസമയം സൗത്ത് കരോലിനയിലെ വിജയം 15 മിനിറ്റ് ആഘോഷിച്ച് വീണ്ടും ജോലിയിലേക്ക് മടങ്ങാമെന്നായിരുന്നു വിജയത്തിന് പിന്നാലെ ട്രംപിന്റെ പ്രതികരണം.
അതേസമയം പ്രൈമറിയിലെ തുടർ വിജയത്തിൽ വലിയ ആത്മവിശ്വാസത്തിലാണ് ട്രംപ്. അടുത്ത പ്രൈമറി തനിക്ക് നിർണായകമാണെന്നും ബൈഡനെ താൻ പുറത്താക്കുമെന്നും ട്രംപ് പറഞ്ഞു.16 സംസ്ഥാനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് നടക്കുന്ന മാർച്ച് 5 നെ വിധി ദിനം എന്നാണ് ട്രംപ് വിശേഷിപ്പിചത്. വിമതൻ എന്ന നിലയിൽ തനിക്ക് അഭിമാനമുണ്ടെന്നും ട്രംപ് പ്രതികരിച്ചു.
'കഠിനാധ്വാനികളായ അമേരിക്കക്കാർക്ക് നവംബർ 5 നമ്മുടെ പുതിയ വിമോചന ദിനമായിരിക്കും. പക്ഷേ, നമ്മുടെ സർക്കാരിനെ അധികാരത്തിലേറ്റിയ കള്ളന്മാർക്കും വഞ്ചകർക്കും അത് വിധി ദിനമായിരിക്കും.മ്മൾ വിജയിക്കുമ്പോൾ, അവരുടെ അഴിമതി ഭരണത്തിന് തിരശ്ശീല വീഴുകയും അമേരിക്കയ്ക്ക് ശോഭനമായ പുതിയ ഭാവിയിലേക്ക് സൂര്യനുദിക്കുകയും ചെയ്യും', ട്രംപ് പറഞ്ഞു. അതേസമയം കനത്ത തിരിച്ചടികൾക്കിടയിലും ട്രംപ് പ്രൈമറിയിൽ നേടുന്ന വിജയങ്ങൾ റിപബ്ലിക്കൻമാർക്കിടയിൽ ട്രംപിന് വലിയ സ്വാധീനമുണ്ടെന്ന സൂചനയാണ് നൽകുന്നത്.
പ്രൈമറി കഴിഞ്ഞിട്ടില്ലെങ്കിലും കരോലിനയിലെ വിജയത്തോട് കൂടി ജോ ബൈഡൻ-ഡൊണാൾഡ് ട്രംപ് പോരാട്ടത്തിന് തന്നെയായിരിക്കും അമേരിക്ക വേദിയാകുകയെന്നാണ് വിലയിരുത്തപ്പെടുന്നത്. അഭിപ്രായ സർവ്വേകളിൽ പലതിലും ബൈഡനെക്കാൾ ട്രംപിനാണ് പിന്തുണയെന്നതും ശ്രദ്ധേയമാണ്.












Click it and Unblock the Notifications