സെപ്തംബറിന് മുമ്പേ കൊറിയ വിടണം:യുഎസ് പൗരന്മാര്‍ക്ക് ട്രംപിന്‍റെ ഉത്തരവ്,ആജീവനാന്ത വിലക്ക്!
യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്‍റാണ് ഇത് സംബന്ധിച്ച് പൗരന്മാര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുള്ളത്
വാഷിംഗ്ടണ്‍: സെപ്തംബറിന് ഒന്നിന് മുമ്പ് ഉത്തരകൊറിയ വിടാന്‍ യുഎസ് പൗരന്മാര്‍ക്ക് ട്രംപിന്‍റെ നിര്‍ദേശം. യാത്രാ വിലക്ക് പ്രാബല്യത്തില്‍ വരുന്നതിന് മുന്നോടിയായി ഉത്തരകൊറിയ വിടാനാണ് നിര്‍ദേശം. യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്‍റാണ് ഇത് സംബന്ധിച്ച് പൗരന്മാര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുള്ളത്. യുഎസ് ഏര്‍പ്പെടുത്തിയിട്ടുള്ള യാത്രാവിലക്കിന് ഒരു മാസം അവശേഷിക്കവെയാണ് ട്രംപിന്‍റെ നിര്‍ദേശം.
നേരത്തെ യാത്രാ വിലക്ക് ഏര്‍പ്പെടുത്തിയ അമേരിക്ക യുഎസ് പൗരന്മാര്‍ ഉത്തരകൊറിയയിലേയ്ക്ക് സഞ്ചരിക്കുന്നതിനെ ശക്തമായി വിലക്കിയിരുന്നു. ഉത്തരകൊറിയയിലേയ്ക്ക് അമേരിക്കന്‍ പൗരന്മാര്‍ യാത്ര ചെയ്യുന്നതിന് വിലക്കേര്‍പ്പെടുത്തുമെന്ന് ജൂല 21നാണ് യുഎസിലെ ട്രംപ് ഭരണകൂടം ഉത്തരവിട്ടിരുന്നു. ഉത്തരകൊറിയയില്‍ യുഎസ് പൗരന്മാരെ പിടികൂടുകയും അന്യായമായി തടവില്‍ വെയ്ക്കുകയും അടിമപ്പണിയ്ക്ക് വേണ്ടി ഉപയോഗിക്കുകയും ചെയ്ത സംഭവങ്ങളെ തുടര്‍ന്നാണ് യുഎസ് യാത്രാ വിലക്ക് ഏര്‍പ്പെടുത്താനുള്ള തീരുമാനത്തിലെത്തുന്നത്.
വിദ്യാര്‍ത്ഥിയെ മര്‍ദിച്ച് കോമയിലാക്കി!!
അമേരിക്കയുടെ തടവില്‍ നിന്ന് മോചിച്ചിപ്പിച്ച യുഎസ് വിദ്യാര്‍ത്ഥി ഓട്ടോ വാര്‍മ്പിയറിന്‍റെ മരണത്തോടെയാണ് യുഎസ് നിലപാട് കടുപ്പിച്ചത്. ഉത്തരകൊറിയന്‍ ജയിലില്‍ നിന്ന് മോചിപ്പിച്ച വാര്‍മ്പിയറിനെ അബോധാവസ്ഥയിലായിരുന്നു.യുഎസിലെത്തിച്ച് ചികിത്സ ലഭ്യമാക്കിയെങ്കിലും വാര്‍മ്പിയര്‍ മരണത്തിന് കീഴടങ്ങുകയായിരുന്നു.
ആരായിരുന്നു വാര്‍മ്പിയര്‍
ഉത്തരകൊറിയ തടവില്‍ നിന്ന് മോചിപ്പിച്ച അമേരിക്കന്‍ വിദ്യാര്‍ത്ഥി മരിച്ചു. ഓട്ടോ വാമ്പിയറാണ് ചികിത്സയിലിരിക്കെ ജൂണില്‍ മരിച്ചത്. ഉത്തരകൊറിയയില്‍ നിന്ന് 17 മാസങ്ങള്‍ക്ക് ശേഷം മോചിപ്പിച്ച വാർമ്പിയർ ഒരുവർഷത്തോളമായി കോമയിലാണെന്ന് നേരത്തെ തന്നെ രക്ഷിതാക്കള്‍ വെളിപ്പെടുത്തിയിരുന്നു. ഉത്തരകൊറിയയില്‍ നിന്ന് അമേരിക്കയിലെത്തിച്ച വാര്‍മ്പിയറിനെ സിൻസിനാറ്റി സർവ്വകലാശാലയിലെ മെഡിക്കൽ സെൻററില്‍ പ്രവേശിപ്പിച്ച് ചികിത്സ നല്‍കി വരുന്നതിനിടെയാണ് മരണം സംഭവിച്ചത്.
രാജ്യവിരുദ്ധ കുറ്റം
യൂണിവേഴ്സിറ്റി ഓഫ് വിർജീനിയ ഹോണേഴ്സിലെ വിദ്യാർത്ഥിയായിരുന്നു ഓട്ടോ. 22കാരനായ യുവാവിനെ 2016 ജനുവരിയിലാണ് സര്‍ക്കാരിനെതിരെയുള്ള വിദ്വേഷ പ്രവർത്തനങ്ങളെത്തുടർന്ന് കൊറിയന്‍ സര്‍ക്കാർ പിടികൂടി തടവിലാക്കിയത്. പ്യോംഗ്യാംഗ് വിമാനത്താവളത്തിൽ വച്ചായിരുന്നു അറസ്റ്റ്. 15 വര്‍ഷത്തെ കഠിന ജോലിയാണ് യുവാവിന് വിധിച്ചത്, എന്നാല്‍ കൊറിയ തടവിലാക്കിയ യുവാവിനെക്കുറിച്ച് കഴിഞ്ഞ 15 മാസത്തോളമായി ബന്ധുക്കൾക്ക് ഒരു വിവരവും ലഭിച്ചിരുന്നില്ല. 2016ൽ വിചാരണയ്ക്കിടെ ഉറക്കഗുളിക കഴിച്ചതിനെ തുടർന്നാണ് കോമയിലാതയെന്നാണ് രക്ഷിതാക്കൾ പറയുന്നത്.
മോചനത്തിന് വഴിയൊരുങ്ങി
വാര്‍മ്പിയര്‍ കസ്റ്റഡിയിലിരിക്കെ ക്രൂരമായി മര്‍ദിക്കപ്പെട്ടിരുന്നുവെന്ന് നേരത്തെ ഇന്‍റലിജൻസ് റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെൻറ് പ്രത്യേക അംബാസഡർ ജോസഫ് യുംഗ് കൊറിയയിലേയ്ക്ക് പോയി മാനുഷിക പരിഗണന വെച്ച് യുവാവിനെ മോചിപ്പിക്കണമെന്നാവശ്യപ്പെടുകയും നയതന്ത്ര ബന്ധം ഉപയോഗപ്പെടുത്തിയതിന്‍റെയും അടിസ്ഥാനത്തിലാണ് 22കാരൻറെ മോചനത്തിന് വഴിയൊരുങ്ങുന്നത്.
ചികിത്സ നല്‍കിയെങ്കിലും
വിമാനത്തവളത്തില്‍ തയ്യാറാക്കി നിർത്തിയിരുന്ന രണ്ട് മൊബൈൽ ഐസിയു യൂണിറ്റുകളാണ് യുവാവിന് അടിയന്തര ചികിത്സ ലഭ്യമാക്കിയത്. പിന്നീട് സിന്‍സിനാറ്റി സര്‍വ്വകലാശാലയില്‍ പ്രവേശിപ്പിച്ച് ചികിത്സയിലിരിക്കെയാണ് വാര്‍മ്പിയര്‍ മരണത്തിന് കീഴടങ്ങുന്നത്.
കൊറിയുമായി ബന്ധം വേണ്ട
യുഎസ് വിദ്യാര്‍ത്ഥിയെ രാജ്യവിരുദ്ധ കുറ്റം ചുമത്തി തടവില്‍ വെച്ച് ക്രൂരപീഡനത്തിനിരയാക്കിയതോടെ ഉത്തരകൊറിയയിലേയ്ക്ക് അമേരിക്കന്‍ പൗരന്മാര്‍ സഞ്ചരിക്കുന്നതിന് വിലക്കേര്‍പ്പെടുത്താന്‍ ട്രംപ് ഭരണകൂടം നിര്‍ബന്ധിതരായിരുന്നു. ഇതിന്‍റെ അനന്തര നടപടികളാണ് സെപ്തംബര്‍ ഒന്നുമുതല്‍ പ്രാബല്യത്തില്‍ വരുന്ന യാത്രാവിലക്ക്.