'രാജ്യത്തിനെതിരെ സായുധ കലാപം', പ്രിഗോസിനെ അറസ്റ്റ് ചെയ്യാൻ ഉത്തരവ്, പ്രധാന നഗരം പിടിച്ചെന്ന് വാഗ്നര്‍
മോസ്‌കോ: ഭരണനേതൃത്വത്തിന് എതിരെ കലാപമാരംഭിച്ച സായുധ സംഘടന വാഗ്നര്‍ ഗ്രൂപ്പിന്റെ തലവന്‍ യെവ്‌ഗെനി പ്രിഗോസിനെ അറസ്റ്റ് ചെയ്യാനുത്തരവിട്ട് റഷ്യ. റഷ്യന്‍ നഗരമായ റൊസ്‌തോവ് ഓണ്‍ ഡോണ്‍ തങ്ങള്‍ പിടിച്ചെടുത്തുവെന്നാണ് പ്രിഗോസിന്‍ അവകാശപ്പെടുന്നത്. റോസ്‌തോവിലേയും വൊറോനേസിലേയു സൈനിക കേന്ദ്രങ്ങളും വാഗ്നര്‍ ഗ്രൂപ്പിന്റെ പിടിയിലായെന്നാണ് വിവരം.
ഈ സാഹചര്യത്തില്‍ തലസ്ഥാന നഗരമായ മോസ്‌കോയില്‍ സുരക്ഷ ശക്തമാക്കിയിരിക്കുകയാണെന്ന് മേയര്‍ അറിയിച്ചു. യുക്രൈന്‍ യുദ്ധത്തിന്റെ പേരില്‍ വാഗ്നര്‍ ഗ്രൂപ്പും റഷ്യന്‍ സൈനിക നേതൃത്വും തമ്മില്‍ നിലനിന്നിരുന്ന അഭിപ്രായ വ്യത്യാസമാണ് ഇപ്പോള്‍ മറനീക്കി ആഭ്യന്തര കലാപമായി പുറത്തേക്ക് വന്നിരിക്കുന്നത്.

റഷ്യയുടെ ഇന്റലിജന്‍സ് ഏജന്‍സിയായ ഫെഡറല്‍ സെക്യൂരിറ്റി സര്‍വ്വീസ് പ്രിഗോസിനെ തടവിലാക്കാന്‍ വാഗ്നര്‍ സൈനികരോട് ആഹ്വാനം ചെയ്തിരിക്കുകയാണ്. മാത്രമല്ല സൈനികരോട് പ്രിഗോസിന്റെ ക്രിമിനല്‍ കുബുദ്ധിയില്‍ കുരുങ്ങാതെ സ്വന്തം പൊസിഷനുകളിലേക്ക് തിരിച്ച് പോകാന്‍ റഷ്യന്‍ പ്രതിരോധ മന്ത്രാലയം ആവശ്യപ്പെട്ടു. രാജ്യത്തിനെതിരെ സായുധ കലാപത്തിനാണ് പ്രിഗോസിന്‍ മുതിര്‍ന്നിരിക്കുന്നതെന്ന് ആരോപിച്ച് സര്‍ക്കാര്‍ ക്രിമിനല്‍ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
ടെലഗ്രാമില്‍ പോസ്റ്റ് ചെയ്ത വീഡിയോയില്‍ പ്രിഗോസിന്‍ പറയുന്നത്, താന്‍ റൊസ്‌തോവിലെ സൈനിക ആസ്ഥാനത്ത് ഉണ്ടെന്നും നഗരത്തിലെ സൈനിക കേന്ദ്രങ്ങളെല്ലാം ഇപ്പോള്‍ നിയന്ത്രിക്കുന്നത് തന്റെ പോരാളികളാണ് എന്നുമാണ്. യുക്രൈന്‍ ഭാഗത്ത് നിന്നുമാണ് സൈനികര്‍ റഷ്യയിലേക്ക് കടന്നത്. താനും ആയിരക്കണക്കിന് വരുന്ന സൈനികരും മരിക്കാന്‍ തയ്യാറായിട്ടാണ് ഉളളതെന്നും പ്രിഗോസിന്‍ പറയുകയുണ്ടായി.












Click it and Unblock the Notifications