വാഗ്നർ തലവൻ യെവ്ഗിനി പ്രിഗോഷിൻ വിമാനാപകടത്തിൽ കൊല്ലപ്പെട്ടു
മോസ്കോ: വാഗ്നർ തലവൻ യെവ്ഗിനി പ്രിഗോഷിൻ വിമാനാപകടത്തിൽ കൊല്ലപ്പെട്ടുവെന്ന് റിപ്പോർട്ട്. റഷ്യയിൽ വെച്ച് നടന്ന അപകടത്തിലാണ് കൊല്ലപ്പെട്ടതെന്നും അപകടത്തിൽപ്പെട്ട വിമാനത്തിലെ യാത്രക്കാരിൽ പ്രിഗോഷിന്റെ പേര് ഉണ്ടായിരുന്നതായും റഷ്യൻ സിവിൽ ഏവിയേഷൻ അതോറിറ്റി അറിയിച്ചു. പ്രിഗോഷിനൊപ്പമുണ്ടായിരുന്ന ഒന്‍പത് സഹയാത്രികരും കൊല്ലപ്പെട്ടതായാണ് വിവരം.

മോസ്‌കോയിൽ നിന്ന് സെന്റ് പീറ്റേഴ്‌സ്ബർഗിലേക്കുള്ള യാത്രയിലാണ് വിമാനം തകർന്ന് വീണത്. മൂന്ന് ജീവനക്കാരുൾപ്പെടെ വിമാനത്തിലുണ്ടായിരുന്ന 10 പേരും കൊല്ലപ്പെട്ടു', റഷ്യൻ എമർജെൻസി മന്ത്രാലയം അറിയിച്ചു. അതേസമയം കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. അതേസമയം പ്രിഗോഷിൻ സഞ്ചരിച്ച ജെറ്റ് വിമാനം ഷ്യൻ വ്യോമപ്രതിരോധ സേന, മോസ്കോയുടെ വടക്ക് ട്വർ പ്രദേശത്ത് വെടിവച്ചിട്ടതാണെന്നാണ് വാഗ്നർ ഗ്രൂപ്പുമായി ബന്ധപ്പെട്ട ടെലഗ്രാം ചാനൽ ഗ്രെ സോൺ റിപ്പോർട്ട് ചെയ്യുന്നത്.
വിദേശത്തെ സൈനിക നടപടിക്ക് റഷ്യ ഉപയോഗിക്കുന്ന കൂലിപ്പട്ടാളമാണ് വാഗ്നർ ഗ്രൂപ്പ്. പുടിന്റെ ഏറ്റവും വിശ്വസ്തനായ യെവ്ഗിനി പ്രിഗോഷായിരുന്നു സേനയുടെ തലവൻ. റഷ്യൻ സേനയുടെ യുക്രൈൻ അധിനിവേശത്തിൽ ഉൾപ്പെടെ വാഗ്നർ ഗ്രൂപ്പായിരുന്നു മുൻപന്തിയിൽ ഉണ്ടായിരുന്നത്. എന്നാൽ അടുത്ത കാലത്ത് പ്രിഗോഷിൻ പ്രതിരോധ മന്ത്രാലയവുമായി അകലുകയും ഒരു സുപ്രഭാതത്തിൽ റഷ്യയിൽ പട്ടാള അട്ടിമറിക്ക് ശ്രമിക്കുകയും ചെയ്തു.
റഷ്യയുടെ സൈന്യത്തെ ഒന്നാകെ പരാജയപ്പെടുത്തി ഭരണം പിടിക്കാനായിരുന്നു പ്രിഗോഷിന്റെ ആഹ്വാനം.തുടർന്ന് 25,000 അംഗങ്ങളുള്ള വാഗ്നർ കൂലിപ്പട്ടാളം മോസ്കോ ലക്ഷ്യമിട്ട് നീങ്ങുകയായിരുന്നു. എന്നാൽ ബലാറൂസ് പ്രസിഡന്റ് അലക്സാണ്ടര്‍ ലുകാഷെങ്കോ നടത്തിയ മധ്യസ്ഥ ചര്‍ച്ചയെത്തുടര്‍ന്നാണ് മോസ്കോ ലക്ഷ്യമിട്ടുള്ള നീക്കത്തിൽ നിന്നും പ്രിഗോഷിൻ പിൻമാറി. രക്തച്ചൊരിച്ചില്‍ ഒഴിവാക്കാനാണ് തീരുമാനമെന്നായിരുന്നു പ്രിഗോഷിൻ വ്യക്തമാക്കിയത്. അതേസമയം പ്രിഗോഷിന്റെ നേതൃത്വത്തിലുള്ള അട്ടിമറി നീക്കം വ്ളാഡിമിർ പുടിന്റെ മുഖത്തേറ്റ അടിയായിട്ടായിരുന്നു വിലയിരുത്തപ്പെട്ടത്.












Click it and Unblock the Notifications