സമാധാനത്തിനുള്ള നോബൽ പുരസ്‌കാരം; സെലൻസ്‌കിയെ പരിഗണിക്കണമെന്ന് യൂറോപ്യൻ നേതാക്കൾ
മോസ്‌കോ: യുക്രൈൻ പ്രസിഡന്റെ് വ്‌ളാഡിമിർ സെലൻസ്‌കിയെ സമാധാനത്തിനുള്ള നൊബേൽ സമ്മാനത്തിന് പരിഗണിക്കണമെന്ന് യൂറോപ്യൻ നേതാക്കൾ അറിയിച്ചതായി റിപ്പോർട്ടുകൾ. അതിനായി നോമിനേഷൻ സമർപ്പിക്കേണ്ട അവസാന തീയ്യതി മാർച്ച് 31 വരെയായി നീട്ടണമെന്നും നോർവേജിയൻ നോബേൽ കമ്മറ്റിയോട് നേതാക്കൾ ആവശ്യപ്പെട്ടു. യുക്രൈൻ പ്രസിഡന്‍റിനും ജനങ്ങൾക്കും നോമിനേഷൻ സമർപ്പിക്കാനായി മാർച്ച് 31 വരെയായി നീട്ടണമെന്നാണ് ഇവരുടെ ആവശ്യം. ഒക്‌ടോബർ മൂന്ന് മുതൽ 10 വരെയാണ് കമ്മറ്റി പ്രഖ്യാപനം നടത്തുക. ഇതിനകം 251 പേരും 92 ഓർഗനൈസേഷനുകളും സമാധാനത്തിനുള്ള നോബേൽ സമ്മാനത്തിനായി അപേക്ഷകൾ സമർപ്പിച്ചിട്ടുണ്ട്.
യുക്രൈനിൽ റഷ്യയുടെ അധിനിവേശം 23-ാം ദിനം പിന്നിട്ടു. റഷ്യൻ സേനയുടെ ആക്രമണത്തിൽ ആയിരക്കണക്കിന് പേരാണ് ഇതിനകം കൊല്ലപ്പെട്ടത്. യുദ്ധത്തിൽ പങ്കെടുത്ത യുക്രൈന്‍ ചലച്ചിത്ര താരം ഒക്‌സാന ഷ്വെറ്റ്സ് കൊല്ലപ്പെട്ടു. യുക്രൈന്‍ തലസ്ഥാനമായ കീവിലെ ജനവാസ മേഖലയില്‍ റഷ്യ നടത്തിയ ആക്രമണത്തിലാണ് ഒക്‌സാന കൊല്ലപ്പെട്ടത്. ഒക്‌സാനയുടെ വിയോഗം അവരുടെ ട്രൂപ്പായ യങ് തിയേറ്റര്‍ സ്ഥിരീകരിച്ചു. 67 വയസ്സായിരുന്നു ഇവർക്ക്. യുക്രൈനില്‍ കലാരംഗത്തു നല്‍കുന്ന ഏറ്റവും ഉയര്‍ന്ന ബഹുമതിയായ 'ഓണേഡ് ആര്‍ട്ടിസ്റ്റ് ഓഫ് യുക്രൈന്‍' പുരസ്‌കാരം ഒക്‌സാനയ്ക്ക് ലഭിച്ചിട്ടുണ്ട്.
പടിഞ്ഞാറന്‍ യുക്രൈനിലെ ലിവിവില്‍ റഷ്യ ആക്രമണം ശക്തമാക്കിയതായാണ് റിപ്പോർട്ടുകൾ. ലിവിവിലെ വിമാനത്താവളത്തിന് സമീപമുള്ള പ്രദേശത്ത് റഷ്യന്‍ മിസൈലുകള്‍ പതിച്ചതായി സിറ്റി മേയര്‍ അറിയിച്ചു. റഷ്യയുടെ ഷെല്ലാക്രമണത്തിൽ യുക്രൈനില്‍ മരണപ്പെടുന്നവരുടെ എണ്ണം വര്‍ധിക്കുകയാണ്. മള്‍ട്ടിപ്പിള്‍ സ്ക്ലിറോസിസ് ബാധിച്ച് യുക്രൈനിയന്‍ പങ്കാളിയോടൊപ്പം കഴിഞ്ഞിരുന്ന ചേര്‍ണീവില്‍ അമേരിക്കന്‍ പൗരനാണ് അവസാനമായി മരണപ്പെട്ടത്.
യുക്രൈന് 800 മില്യണ്‍ ഡോളറിന്റെ സൈനിക സഹായം നല്‍കുമെന്നാണ് അമേരിക്ക പ്രഖ്യാപിച്ചിരിക്കുന്നത്. എന്നാല്‍ ചൈന നേരിട്ട് റഷ്യക്ക് സൈനിക സഹായം നല്‍കുമോ എന്ന ആശങ്കയും അമേരിക്കയ്ക്ക് ഉണ്ട്. റഷ്യയുടെ ആക്രമണത്തെ പിന്തുണയ്ക്കുന്നതിനായി എടുക്കുന്ന നടപടികളുടെ പൂര്‍ണ ഉത്തരവാദിത്വം വഹിക്കേണ്ടി വരുമെന്ന് ചൈനീസ് പ്രസിഡന്റ് ഷി ജിപിങ്ങിന് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ മുന്നറിയിപ്പ് നല്‍കുമെന്ന് സ്റ്റേറ്റ് സെക്രട്ടറി ആന്തണി ബ്ലിങ്കണ്‍ പറഞ്ഞു.
യുക്രൈനിലെ റഷ്യയുടെ സൈനിക നടപടിയെ അപലപിക്കാന്‍ ചൈന ഇതുവരെ തയാറായിട്ടില്ല. യുക്രൈനിന്റെ പരമാധികാരം അംഗീകരിക്കുന്നുവെന്നും എന്നാൽ റഷ്യയ്ക്ക് നിയമപരമായ സുരക്ഷാ ആശങ്കകളുണ്ടെന്നും അത് പരിഹരിക്കപ്പെടണമെന്നുമാണ് ചൈനയുടെ നിലപാട്. അതേ സമയം ഇന്ന് ഇരുവരും തമ്മിൽ ചർച്ച നടന്നു. യുഎന്‍ റിപ്പോര്‍ട്ട് പ്രകാരം യുക്രൈനില്‍ ഇതുവരെ 600 സാധാരണക്കാര്‍ കൊല്ലപ്പെടുകയും 1000ത്തിലധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. അതേസമയം 7000 റഷ്യന്‍ സൈനികര്‍ യുക്രൈനില്‍ കൊല്ലപ്പെട്ടെന്ന് അമേരിക്ക പുറത്തുവിട്ട കണക്കില്‍ പറയുന്നു.
Recommended Video
അസം ഖാന് പ്രോടേം സ്പീക്കര്‍? 17 പേരുടെ പട്ടിക ഗവര്‍ണര്‍ക്ക് കൈമാറി