കണ്ണൂരില്‍ പാതിവഴിയിലായത് 19 ജലവൈദ്യുതിപദ്ധതികള്‍: പഴശി സാഗര്‍ നിര്‍മാണം മന്ദഗതിയില്‍
ഇരിട്ടി: കണ്ണൂര്‍ ജില്ലയിലെ വൈദ്യുതി പ്രതിസന്ധി മറികടക്കാന്‍ വിഭാവനം ചെയ്ത 19 ജലപദ്ധതികള്‍ ഇപ്പോള്‍ പാതിവഴിയില്‍. ഇതില്‍ ഏറ്റവും വലിയ പദ്ധതി പഴശി സാഗര്‍ പദ്ധതിയാണ്. പഴശി സാഗറിനു പുറമേ അടയ്ക്കാത്തോട് ബാവലിപ്പുഴ രണ്ടാംഘട്ടം , ബാവലിപ്പുഴ മൂന്നാംഘട്ടം, ചാത്തമല , ഫര്‍ലോങ്കര , കൈതക്കൊല്ലി ഡൈവേര്‍ഷന്‍, കാലാങ്കി , കാഞ്ഞിരക്കൊല്ലി ഒന്നാംഘട്ടം , കാഞ്ഞിരക്കൊല്ലി രണ്ടാംഘട്ടം , കൊക്കമുള്ള് , കോഴിച്ചാല്‍ , മുക്കട്ടത്തോട് , ഓടംപുഴ പെരിന്‍പാല പെരുവ, രണ്ടാംകടവ് ഉരുട്ടിപ്പുഴ വഞ്ചിയം എന്നിവയാണ് പദ്ധതികള്‍. ഈ പദ്ധതികള്‍ പുനരുജ്ജീവിപ്പിക്കുകയാണെങ്കില്‍ കെഎസ്ഇബിക്ക് ലാഭകരമായി വൈദ്യുതി ഉത്പാദിപ്പിക്കാം.
കൊവിഡ് വളന്റിയേഴ്സിന്റെ പേരിൽ തട്ടിപ്പ്: വ്യാജ റിക്രൂട്ട്മെന്റിൽ ലക്ഷങ്ങൾ തട്ടി, ഉടമ അറസ്റ്റിൽ
ചെറുകിട പദ്ധതികളായതുകൊണ്ട് തടയണ മാത്രം മതി. അണക്കെട്ടോ, ജലസംഭരണിയോ ആവശ്യമില്ല.വടക്കേ മലബാറിലെ ആദ്യത്തെ ജലവൈദ്യുത പദ്ധതിയായിരുന്നു ചന്ദനക്കാംപാറയിലെ വഞ്ചിയം. 1993 ല്‍ പണി തുടങ്ങിയ വഞ്ചിയം പദ്ധതിയുടെ സ്ഥാപിതശേഷി മൂന്ന് മെഗാവാട്ടാണ്. പദ്ധതി പൂര്‍ത്തിയായാല്‍ പയ്യാവൂര്‍, എരുവേശി പഞ്ചായത്തുകളിലേക്ക് ആവശ്യമായ വൈദ്യുതി ഇവിടെ നിന്ന് ലഭിക്കുമായിരുന്നു.
എന്നാല്‍, 28 വര്‍ഷങ്ങള്‍ക്കുശേഷവും പദ്ധതിയുടെ പണി 20 ശതമാനം മാത്രമേ പൂര്‍ത്തിയായിട്ടുള്ളൂ. ഇനിയെങ്കിലും പണി പുനഃരാരംഭിക്കണമെന്നാണ് പ്രദേശവാസികള്‍ പറയുന്നത്. എന്നാല്‍, വഞ്ചിയം പദ്ധതിയും കാഞ്ഞിരക്കൊല്ലിയിലെ രണ്ടു പദ്ധതികളും കെഎസ്‌ഐഡിസിക്ക് കൈമാറിയതായാണ് കെഎസ്ഇബി പറയുന്നത്. തുടര്‍നടപടികള്‍ കെഎസ്‌ഐഡിസി സ്വീകരിച്ചിട്ടുമില്ല. ചെറുകിട ജലവൈദ്യുതി പദ്ധതികള്‍ ആരംഭിച്ചാല്‍ മലയോര മേഖലയുടെ വികസനം സാധ്യമാകുന്നതിനോടൊപ്പം എന്‍ജിനിയറിംഗ് ബിരുദധാരികള്‍ അടക്കമുള്ളവര്‍ക്ക് തൊഴില്‍ സാധ്യതയും ലഭിക്കുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്.
കൊ വിഡ് വ്യാപനമാണ് പഴശി സാഗര്‍ പദ്ധതിയുടെ നിര്‍മാണ പ്രവൃത്തികള്‍ മന്ദഗതിയിലാകാന്‍ കാരണം. കെ.എസ്.ഇ.ബിയുടെ പൂര്‍ണമായ മേല്‍നോട്ടത്തില്‍ പഴശ്ശി പദ്ധതിയിലെ വെള്ളം പ്രയോജനപ്പെടുത്തി 113 കോടി രൂപ ചിലവില്‍ നിര്‍മ്മിക്കുന്നപഴശ്ശി സാഗര്‍ മിനി ജലവൈദ്യുത പദ്ധതിയുടെ ഭാഗമായുള്ള പവര്‍ സ്റ്റേഷന്‍ നിര്‍മ്മാണ പ്രവര്‍ത്തിക്ക് കഴിഞ്ഞ ഫെബ്രുവരി 12ന് അന്നത്തെവൈദ്യുതി വകുപ്പ് മന്ത്രി എം.എം മണി തറക്കല്ലിട്ടിരുന്നു.
പഴശി സാഗര്‍ മിനി ജലവൈദ്യുത പദ്ധതിയുടെ പ്രധാന നിര്‍മ്മാണ പ്രവൃത്തിയായ മൂന്ന് തുരങ്കങ്ങളുടെ നിര്‍മാണ പ്രവൃത്തി ഇതിനകം പൂര്‍ത്തിയായിട്ടുണ്ട്. ഇതിന്റെ രണ്ടാംഘട്ട നിര്‍മ്മാണ പ്രവര്‍ത്തിയുടെ ഭാഗമായുള്ള പവര്‍ ഹൗസിന്റെയും ഇലക്ട്രോ മെക്കാനിക്കല്‍ പ്രവ്യത്തികളുടെയും നിര്‍മ്മാണോദ്ഘാടനം കഴിഞ്ഞ ഏപ്രില്‍ 12ന് അന്നത്തെ വൈദ്യുത മന്ത്രി എം. എം മണിയാണ് നിര്‍വഹിച്ചത്. എന്നാല്‍ പിന്നീട് കൊവിഡ് പിടിമുറുക്കിയതോടെ ഇതിന്റെ നിര്‍മാണം നിലയ്ക്കുകയായിരുന്നു.
പഴശി അണക്കെട്ടിലെ വെള്ളം ഉപയോഗിച്ച് 7.5 മെഗാവാട്ട് സ്ഥാപിത ശേഷിയില്‍ നിര്‍മ്മിക്കുന്ന പദ്ധതിയില്‍ നിന്നും പ്രതിവര്‍ഷം 25.16 മില്ല്യന്‍ യൂണിറ്റ് വൈദ്യുതിയാണ് പ്രതീക്ഷിക്കുന്നത്. വര്‍ഷത്തില്‍ ജൂണ്‍ മുതല്‍ നവംബര്‍ വരെയുള്ള ആറുമാസമാണ് ഇത്രയും വൈദ്യുതി ഉത്പാദനം പ്രതീക്ഷിക്കുന്ന ജില്ലയിലെ പ്രഥമ ജലവൈദ്യുത പദ്ധതി കൂടിയാണ് പഴശി സാഗര്‍ പദ്ധതി. മറ്റ് വൈദ്യുത പദ്ധതികള്‍ പോലെ കൂറ്റന്‍ അണക്കെട്ടോ, നെടുനീളന്‍ കനാലുകളോ പഴശ്ശി സാഗര്‍ പദ്ധതിക്കില്ല. പഴശ്ശി ഇറിഗേഷന്‍ പദ്ധതിയുടെ അണക്കെട്ടില്‍ ശേഖരിച്ചു നിര്‍ത്തുന്ന വെള്ളമാണ് ഇതിനായി ഉപയോഗിക്കുക.
ഇപ്പോള്‍ മഴക്കാലത്ത് പദ്ധതിയുടെ ഷട്ടര്‍ പൂര്‍ണ്ണമായും തുറന്നിട്ട് വെള്ളം ഒഴുക്കിക്കളയുന്ന സംവിധാനം പഴശ്ശി സാഗര്‍ പ്രവര്‍ത്തികമാകുന്നതോടെ അവസാനിക്കും. മഴക്കാലത്തും ഷട്ടറുകള്‍ അടച്ച് വെള്ളം സംഭരിക്കാനാണ് തീരുമാനം. ജല വിഭവ വകുപ്പിന് കീഴിലുള്ള പഴശ്ശി പദ്ധതിയുടെ 3.05 ഹെക്ടര്‍ സ്ഥലമാണ് വൈദ്യുത പദ്ധതിക്കായി ഉപയോഗപ്പെടുത്തുന്നത്. പ്രാരംഭ ഘട്ടമെന്ന നിലയില്‍ അണക്കെട്ടില്‍ നിന്നും വൈദ്യത പദ്ധതിയുടെ പവര്‍ ഹൗസിലേക്ക് വെള്ളം എത്തിക്കുന്നതിനുള്ള മൂന്ന് തുരങ്കത്തിന്റെ നിര്‍മ്മാണം ഇതിനകം പൂര്‍ത്തിയായിരുന്നു. 2.5 മെഗാവാട്ടിന്റെ മൂന്ന് ജനറേറ്ററുകളാണ് വൈദ്യുതി ഉത്പാദനത്തിനായി ഈ പദ്ധതിയില്‍ ഉപയോഗിക്കുക.
ഇതിനായാണ് പഴശ്ശി ജല സംഭരണിയില്‍ നിന്നും 80 മീറ്റര്‍ നീളത്തില്‍ തുരങ്കം നിര്‍മ്മിച്ചത് അവിടെ നിന്നും മൂന്ന് തുരങ്കം വഴി വെള്ളം പവര്‍ ഹൗസില്‍ എത്തിച്ചാണ് ജനറേറ്ററുകള്‍ പ്രവര്‍ത്തിപ്പിക്കുക. 64 കോടി രൂപ ചിലവിലാണ് പവര്‍ സ്റ്റേഷന്‍ നിര്‍മാണത്തിന് ചെലവ് പ്രതീക്ഷിക്കുന്നത്. ഈറോഡ് ആസ്ഥാനമായ ആര്‍.എസ് ഡവലപ്പേഴ്‌സാണ് നിര്‍മ്മാണ കരാര്‍ ഏറ്റെടുത്തിരിക്കുന്നത്. പഴശി സാഗര്‍ പദ്ധതിയടക്കം കണ്ണൂര്‍ ജില്ലയില്‍ മുടങ്ങി കിടക്കുന്നത് 19 ചെറുകിട ജലവൈദ്യുത പദ്ധതികളാണ്.ഈ പദ്ധതികള്‍ പൂര്‍ത്തിയാക്കിയാല്‍ 65 മെഗാവാട്ട് വൈദ്യുതി ഉത്പാദിപ്പിക്കാന്‍ സാധിക്കും.
Recommended Video