കാൻസർ ബാധിതരായ കുട്ടികളെ ചേർത്ത് നിർത്തും; 'ഹോപ്പ് ഹോംസ്' ഉദ്‌ഘാടനം ചെയ്‌ത് സ്‌പീക്കർ എഎൻ ഷംസീർ
തലശ്ശേരി: സംസ്ഥാനത്തെ കാൻസർ രോഗികളായ കുരുന്നുകൾക്ക് പ്രതീക്ഷയായി ഹോപ്പ് പുതുവഴികളിൽ പ്രയാണം തുടരുന്നു. "ഒരു കുട്ടിയുടെയും ബാല്യം കാൻസറിനാൽ പൊലിഞ്ഞു പോകാത്ത ലോകം" എന്ന ലക്ഷ്യം മുൻനിർത്തി എട്ടു വർഷമായി കേരളത്തിലുടനീളം പ്രവർത്തിച്ചു വരുന്ന ഹോപ്പ് ചൈൽഡ് കാൻസർ കെയർ ഫൗണ്ടേഷന്റെ നവീകരിച്ച 'ഹോപ്പ് ഹോംസ് ' മലബാർ കാൻസർ സെന്ററിനു സമീപം മൂഴിക്കരയിൽ കേരള നിയമസഭാ സ്‌പീക്കർ അഡ്വ. എഎൻ ഷംസീർ ഉദ്‌ഘാടനം ചെയ്തു.
ഉദ്‌ഘാടന പരിപാടിയിൽ അസുഖത്തെ അതിജീവിച്ച അവാനി, സുഹൈൽ, മുബഷിറ എന്നിവർ സ്‌പീക്കറിൽ നിന്നും കീ ഏറ്റുവാങ്ങികൊണ്ടാണ് ഉദ്‌ഘാടനം നിർവഹിച്ചത്. ആർസിസിയിലെ മുൻ പീഡിയാട്രിക് ഓങ്കോളജി മേധാവി ഡോക്ടർ കുസുമ കുമാരിയെ ചടങ്ങിൽ ആദരിച്ചു.

ലോക ബാല്യകാല അർബുദദിനമായ ഫെബ്രുവരി 15 ദിനാചരണങ്ങളുടെ ഭാഗമായായിരുന്നു ഈ ചടങ്ങ്. എംസിസിയിൽ ചികിത്സയിലുള്ള കുട്ടികൾക്കും അവരുടെ രക്ഷിതാക്കൾക്കും ചികിത്സാവേളയിൽ ആവശ്യമായ എല്ലാ സൗകര്യങ്ങളും ഹോപ്പ് ഹോംസിൽ ലഭ്യമായിരിക്കും.
ശിശു സൗഹൃദ, അണുവിമുക്ത താമസ സൗകര്യം, മെഡിക്കൽ ഗൈഡൻസ് , കൗൺസിലിങ്, സ്കൂളിങ്, യാത്ര സൗകര്യം, പോഷകാഹാരം, വിനോദ' പരിപാടികൾ തുടങ്ങിയ സൗകര്യങ്ങൾ ഇവിടെ ലഭ്യമാണ്. വടക്കെ മലബാറിലെ കാൻസർ പ്രതിരോധ രംഗത്ത് വിപുലമായ പരിപാടികളാണ് ഹോപ്പ് സംഘടിപിച്ചു വരുന്നത്. ഇതിനായി നിരവധി സന്നദ്ധ സേവന പ്രവർത്തകർ രംഗത്തുണ്ട്. കാൻസർ പ്രതിരോധത്തിനാണ് ഹോപ്പ് ഊന്നൽ നൽകുന്നത്.
മലബാർ കാൻസർ സെന്ററിലെ ഡോക്ടർമാർ, റോട്ടറി ക്ലബ്ബ്, ലയൺസ് ക്ലബ്, തലശ്ശേരി മുസ്ലിം വെൽഫെയർ അസോസിയേഷൻ പ്രതിനിധികൾ, നടൻ ഉണ്ണിരാജ , ആരോഗ്യ മേഖലയിലെ വിദഗ്‌ധർ, സാമൂഹിക സാംസ്‌കാരിക രംഗത്തെ പ്രമുഖർ തുടങ്ങിയവർ പങ്കെടുത്തു.












Click it and Unblock the Notifications