കോഴ ആരോപണം: പ്രസീത അഴീക്കോടിനെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തു
അഴീക്കോട്: ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രനെതിരെ കോഴയാരോപണം ഉന്നയിച്ച പ്രസീത അഴീക്കോടിനെ വയനാട് ക്രൈംബ്രാഞ്ച് സംഘം ചോദ്യം ചെയ്തു.കേസന്വേഷിക്കുന്ന വയനാട് ക്രൈംബ്രാഞ്ച് ഡി.വൈ.എസ് പി മനോജ് കുമാറിൻ്റെ നേതൃത്വത്തിൽ അഴീക്കോട്ടെ പ്രസീതയുടെ വീട്ടിലെത്തിയാണ് ചോദ്യം ചെയ്തത്. ചോദ്യം ചെയ്യൽ മണിക്കൂറുകളോളം നീണ്ടു.
സുൽത്താൻ ബത്തേരിയിൽ മത്സരിക്കുന്നതിനും എൻ.ഡി.എയിലേക്ക് മടങ്ങി വരുന്നതിനും വേണ്ടി തിരുവനന്തപുരത്തെ ഒരു ഹോട്ടലിൽ വെച്ച് കെ.സുരേന്ദ്രൻ സി.കെ ജാനുവിന് പത്ത് ലക്ഷം രൂപ കൊടുത്തുവെന്ന് പ്രസീത അഴിക്കോട് ആരോപിച്ചിരുന്നു.
സുരേന്ദ്രനും താനുമായി ഈ വിഷയം സംസാരിക്കുന്ന ഫോൺ സംഭാഷണത്തിൻ്റെ ശബ്ദരേഖയും പ്രസീത പുറത്തുവിട്ടിരുന്നു. ആദ്യം പത്തുലക്ഷം രൂപയും പിന്നീട് അൻപത് ലക്ഷം രൂപയും കൈമാറിയെന്നാണ് പ്രസീതയുടെ ആരോപണം.

എന്നാൽ സി.കെ ജാനുവുമായി യാതൊരു വിധത്തിലുള്ള സാമ്പത്തിക ഇടപാടും നടന്നിട്ടില്ലെന്നായിരുന്നു സുരേന്ദ്രൻ്റെ വിശദീകരണം. താൻ പണം വാങ്ങിയിട്ടില്ലെന്ന് സി കെ ജാനുവും വ്യക്തമാക്കിയിരുന്നു. തനിക്കെതിരെ ആരോപണം ഉന്നയിച്ചവർക്കെതിരെ ഒരു കോടിയുടെ മാനനഷ്ടക്കേസ് ജാനു നൽകിയിട്ടുണ്ട്. കൊടകര കള്ളപ്പണ കേസിനൊപ്പം ബി.ജെ.പിയെ പിടിച്ചുകുലുക്കിയ ആരോപണങ്ങളിലൊന്നാണ് സി.കെ ജാനുവിന് പണം നൽകിയ വിവാദം കെ.സുരേന്ദ്രനെതിരെ പ്രസീത അഴീക്കോട് പുറത്തുവിട്ട ശബ്ദരേഖയും തെളിവുകളും കെട്ടിപ്പച്ചതാണെന്ന ആരോപണമാണ് ബി.ജെ.പി ഉയർത്തുന്നത്.
തെരഞ്ഞടുപ്പില്‍ മത്സരിക്കാന്‍ സി.കെ ജാനുവിന് കെ.സുരേന്ദ്രന്‍ 50 ലക്ഷം കോഴ നല്‍കിയെന്ന കേസ് വിവാദമായതിനെ തുടർന്ന് സർക്കാർ ക്രൈംബ്രാഞ്ചിന് കൈമാറുകയായിരുന്നു. ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി മനോജിനാണ് അന്വേഷണ ചുമതല നൽകിയത്.. സുരേന്ദ്രന്‍ ഒന്നാംപ്രതിയും ജാനു രണ്ടാംപ്രതിയുമാണ്.












Click it and Unblock the Notifications