കൊവിഡ് കാലത്ത് വടക്കേ മലബാറിന് ജീവശ്വാസം പകർന്ന് ബാൽക്കോ
തളിപ്പറമ്പ്: കൊവിഡ് രണ്ടാം തരംഗ കാലഘട്ടത്തിൽ ഏറ്റവും വലിയ പ്രതിസന്ധി ഓക്സിജൻ ക്ഷാമമാണ് എന്നാൽ മലബാറിൻ്റെ ഓക്സിജൻ ദാതാവായി മാറി ആശ്വാസമേകുകയാണ് തളിപ്പറമ്പ് മണ്ഡലത്തിൽ പ്രവർത്തിക്കുന്ന ബാൽക്കോ?ഏതു പ്രതിസന്ധിയെയും നേരിടാൻ അമിത ഉൽപാദനം നടത്താൻ സദാ സന്നദ്ധമാണ്.
ആന്തൂര്‍ ധര്‍മശാലയിലെ ബാല്‍കോ എയര്‍ പ്രോഡക്ട്‌സ് ജീവനക്കാര്‍. 15 വര്‍ഷമായി ധര്‍മശാലയ്ക്കു സമീപം പ്രവര്‍ത്തിച്ചിരുന്ന ബാല്‍കോ കോവിഡ് വ്യാപകമായ സാഹചര്യത്തിലാണ് ഇപ്പോൾ ലോകമാകെ ശ്രദ്ധിക്കപ്പെടുന്നത്. കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലെ ആശുപത്രികളില്‍ ഓക്‌സിജന്‍ കാത്തു കഴിയുന്ന കോവിഡ് പോസിറ്റീവുകാരുടെയും മറ്റു രോഗികളുടെയും ജീവന്‍ രക്ഷിക്കുക എന്ന ദൗത്യമാണ് ബാല്‍കോ ഇപ്പോൾ നടത്തി വരുന്നത്.
മണിക്കൂറും കഠിനാധ്വാനം ചെയ്ത് ഈ ജില്ലകളിലേക്ക് ആവശ്യമായ ഓക്‌സിജന്‍ ഉല്‍പാദിപ്പിച്ച് സിലിണ്ടറുകളില്‍ നിറച്ച് എത്തിക്കാന്‍ കഷ്ടപ്പെടുകയാണ് ബാല്‍കോയിലെ 30 ഓളം ജീവനക്കാര്‍. ഈ രണ്ട് ജില്ലകളിലേക്കുമായി ഓക്‌സിജന്‍ ഉല്‍പാദിപ്പിച്ച് വിതരണം ചെയ്യുന്ന ഏക കമ്പനിയാണ് ഇത്. നേരത്തേ കോഴിക്കോട് പ്രവര്‍ത്തിച്ചിരുന്ന ബാല്‍കോ 2007 മുതലാണ് ധര്‍മശാലയിലെ വ്യവസായ പ്ലോട്ടിലേക്കു വരുന്നത്.
അന്തരീക്ഷത്തില്‍ 21 % മാത്രമുള്ള ഓക്‌സിജന്‍ വേര്‍തിരിച്ചെടുത്താണ് രോഗികള്‍ക്ക് ആവശ്യമായ ഓക്‌സിജന്‍ ശേഖരിക്കുന്നത്.ഒട്ടേറെ വാതകങ്ങളുടെ സംയുക്തമായ വായുവില്‍ നിന്ന് പ്രത്യേക കംപ്രസറുകള്‍ ഉപയോഗിച്ചാണ് ഇവ വേര്‍തിരിക്കുന്നത്. ഒടുവില്‍ ഓക്‌സിജനും നൈട്രജനും മാത്രമുള്ള സംയുക്തം ലഭിക്കുന്നു. ഇതില്‍ നിന്നാണ് ഓക്‌സിജന്‍ മാത്രമായി വേര്‍തിരിച്ചെടുക്കുന്നത്.
ഇതോടെ ജീവന്‍ രക്ഷാ ഔഷധമായി മാറുന്ന ഓക്‌സിജന്‍ 7000 ലീറ്റര്‍ ശേഷിയുള്ള വലിയ സിലിണ്ടറുകളില്‍ നിറച്ചാണു പ്രധാനമായും ആശുപത്രികളില്‍ നല്‍കുന്നത്.ഇത്തരം സിലിണ്ടറുകളാണ് വെന്റിലേറ്ററിലും ഐസിയുവിലുമെല്ലാം ഉപയോഗിക്കുന്നത്. കണ്ണൂരിലെ ചില പ്രമുഖ ആശുപത്രികള്‍ പാലക്കാട് നിന്നെത്തുന്ന ദ്രവീകൃത ഓക്‌സിജന്‍ ടാങ്കുകളില്‍ സ്വീകരിക്കുന്നുണ്ട്. വെല്‍ഡിങ്ങിനും മറ്റും ഉപയോഗിക്കുന്ന ഇന്‍ഡസ്ട്രിയല്‍ ഗ്യാസും ബാല്‍കോയില്‍ ഉല്‍പാദിപ്പിക്കുന്നുണ്ട്.
പ്രതിദിന ശേഷി 300 സിലിണ്ടര്‍
ബാല്‍കോയില്‍ ഒരു ദിവസം 300 സിലിണ്ടറുകളില്‍ ഓക്‌സിജന്‍ നിറയ്ക്കാനുള്ള ശേഷിയാണുള്ളത്. 3 തരത്തിലുള്ള ചെറിയ സിലിണ്ടറുകളും ഇവിടെ ഉല്‍പാദിപ്പിക്കുന്നു. എന്നാല്‍ ഇപ്പോഴത്തെ സാഹചര്യത്തില്‍ ആവശ്യം ഇരട്ടിയോളമായിട്ടുണ്ട്. കര്‍ണാടകയില്‍ നിന്നുള്ള ഓക്‌സിജന്‍ സിലിണ്ടറുകളുടെ വരവു നിന്നതോടെ കാസര്‍കോടിനും ജീവവായുവിന് ആവശ്യമേറി. ഇവിടെയുള്ള ആശുപത്രികളും കാത്തിരിക്കുന്നത് ബാല്‍കോയുടെ ഓക്‌സിജന്‍ സിലിണ്ടറുകളാണ്. ബാല്‍കോയുടെ ഉല്‍പാദന ശേഷി വര്‍ധിപ്പിക്കാനുള്ള സഹായം സര്‍ക്കാര്‍ നല്‍കുമെന്ന് കഴിഞ്ഞ ദിവസം ഇവിടെ സന്ദര്‍ശനം നടത്തിയ എം.വി. ഗോവിന്ദന്‍ എംഎല്‍എയും പറഞ്ഞിരുന്നു.