മുസ്ലിംലീഗ് വനിതാ നേതാവ് സി സീനത്ത് കണ്ണൂർ കോർപറേഷൻ മേയർ സ്ഥാനത്തേക്ക്
മുസ്ലിംലീഗ് വനിതാ നേതാവ് സി സീനത്ത് കണ്ണൂർ കോർപറേഷൻ മേയർ സ്ഥാനത്തേക്ക്:
കണ്ണൂർ: കണ്ണൂർ കോർപ്പറേഷൻ ഡെപ്യൂട്ടി മേയർ സ്ഥാനത്തേക്ക് പി കെ രാഗേഷ് മത്സരിച്ചു വീണ്ടും ജയിച്ചാൽ നിലവിലുളള മേയർ സുമാ ബാലകൃഷ്ണൻ യുഡിഎഫ് തീരുമാനപ്രകാരം രാജി വയ്ക്കും. പകരം മുസ്ലിം ലീഗിലെ സി സീനത്ത് പുതിയ മേയറായി ചുമതലയേൽക്കും. കണ്ണുരിന്റെ ചരിത്രത്തിലാദ്യമായാണ് ന്യൂനപക്ഷ സമുദായത്തിൽപ്പെട്ട ഒരു വനിത മേയറായി അധികാരമേൽക്കുന്നത്. അവശേഷിക്കുന്ന മൂന്ന് മാസമേയുള്ളുവെങ്കിലും മുസ്ലിം ലീഗിനെ സംബന്ധിച്ചിടുത്തോളം ഒരു അഭിമാനകരമായ നേട്ടമാണിത്.
ചാടിപ്പോയ കൊവിഡ് രോഗി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ തൂങ്ങിമരിക്കാന്‍ ശ്രമിച്ചു! നില ഗുരുതരം!
എന്നാൽ ഡെപ്യൂട്ടി മേയർ തെരഞ്ഞെടുപ്പിൽ ജയിക്കാനായി നിലവിൽ യുഡിഎഫിന് ഒറ്റ വോട്ടിന്റെ ഭൂരിപക്ഷം മാത്രമേയുള്ളൂ. കഴിഞ്ഞ തവണ മുസ്ലിം ലീഗ് വിമതൻ കെപിഎ സലീമിനെ മറുകണ്ടം ചാടിച്ചാണ് എൽഡിഎഫ് പി കെ രാഗേഷിനെ ഡെപ്യൂട്ടി മേയർ കസേരയിൽ നിന്നും ഇറക്കിവിട്ടത്. അതു കൊണ്ടു തന്നെ ഇക്കുറിയും അപ്രതീക്ഷിത നീക്കങ്ങൾ യുഡിഎഫ് പ്രതീക്ഷിക്കുന്നുണ്ട്.
അപകടം മണത്തതു കൊണ്ടു തന്നെ കോർപ്പറേഷൻ ഡെപ്യൂട്ടി മേയർ തെരഞ്ഞെടുപ്പിൽ അട്ടിമറി നടക്കാതിരിക്കാൻ യുഡിഎഫ് നീക്കം സജീവമാക്കിയിട്ടുണ്ട്. കെപിസിസി വർക്കിംഗ് പ്രസിഡന്റ് കെ സുധാകരന്റെ നേതൃത്വത്തിലാണ് നീക്കങ്ങൾ സജീവമായിരിക്കുന്നത്. തിരഞ്ഞെടുപ്പിനെ നേരിടാനുള്ള മാർഗനിർദേശങ്ങളുമായി യുഡിഎഫ് കൗൺസിലർമാരുടെ യോഗം ഉടൻ വിളിച്ചു ചേർക്കും. 12ന് കണ്ണൂർ കളക്ടറേറ്റ് കോൺഫറൻസ് ഹാളിലാണ് തിരഞ്ഞെടുപ്പ്.
കോർപ്പറേഷൻ കൗൺസിൽ ഹാളിൽ സാമൂഹ്യഅകലം പാലിക്കാൻ കഴിയാത്തതിനാലാണ് കളക്ടറേറ്റ് കോൺഫറൻസ് ഹാളിലേക്ക് തെരഞ്ഞെടുപ്പ് മാറ്റിയത്. പികെരാഗേഷ് തന്നെയാണ് യുഡിഎഫ് സ്ഥാനാർഥി. എൽഡിഎഫിൽ നിന്ന് ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷൻ വെള്ളോറ രാജൻ മത്സരിക്കും.
ഡെപ്യൂട്ടി മേയർ തെരഞ്ഞെടുപ്പിൽ രാഗേഷ് വിജയിച്ചാൽ മേയർ സ്ഥാനം സുമാ ബാലകൃഷ്ണൻ രാജിവച്ച് ലീഗിന് നൽകാൻ തീരുമാനിച്ചതായി കഴിഞ്ഞ ദിവസം നടത്തിയ വാർത്താ സമ്മേളനത്തിൽ കെ.സുധാകരൻ പറഞ്ഞാരുന്നു.. ശേഷിക്കുന്ന മൂന്നു മാസത്തേക്ക് സി.സീനത്തിനെ പിൻതുണക്കാനാണ് തീരുമാനം.
മുസ്ലിം ലീഗ് വിമതനെ ഒപ്പം നിർത്തിയാണ് ഡെപ്യൂട്ടി മേയർ സ്ഥാനത്ത് നിന്ന് രാഗേഷിനെ എൽഡിഎഫ് അവിശ്വാസത്തിലൂടെ പുറത്താക്കിയത്. ലീഗ് വിമതനെ തിരികെ പാളയത്തിലെത്തിച്ചെങ്കിലും അതീവ ജാഗ്രതയോടെയാണ് യുഡിഎഫ് ഇക്കുറിതെരഞ്ഞെടുപ്പിനെ നേരിടുന്നത് ചുരുങ്ങിയ കാലം കൊണ്ടു തന്നെ മികച്ച ഭരണാധികാരിയെന്നു കഴിവു തെളിയിച്ച സുമാ ബാലകൃഷ്ണനെ മൂന്ന് മാസത്തേക്കു കൂടി കാലാവധി തികയ്ക്കാൻ അനുവദിക്കണമെന്ന ആവശ്യം കോൺഗ്രസിലെ ഒരു വിഭാഗം ശക്തമായി ഉന്നയിക്കുന്നുണ്ട്. മുസ്ലിം ലീഗിലെ ചിലയാളുകൾക്കും സുമാ ബാലകൃഷ്ണനോട് എതിർപ്പില്ല. എന്നാൽ നേരത്തെയുള്ള ധാരണ പ്രകാരം സി സീനത്ത് ആരോഗ്യ കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സ്ഥാനം രാജിവെച്ചിരുന്നു. ഈ സാഹചര്യത്തിൽ മുസ്ലിം ലീഗിന് തന്നെ മേയർ സ്ഥാനം നൽകണമെന്ന് ലീഗ് ജില്ലാ നേതൃത്വം യുഡിഎഫിന് കത്തു നൽകിയിട്ടുണ്ട്.