തലശേരി താലൂക്ക് കടുത്ത നിരീക്ഷണത്തിൽ: രോഗബാധിതൻ സമ്പർക്കത്തിൽ ഏർപ്പെട്ടത് മൂവായിരത്തിലധികം പേരുമായി
തലശേരി: തലശേരി താലൂക്കിനെ നടുക്കത്തിലാഴ്ത്തി സംസ്ഥാനത്തെ മൂന്നാമത്തെ കൊ വിഡ് മരണം. സമ്പർക്കത്തിലൂടെ രോഗബാധിതനായ ചെറുകല്ലായി സ്വദേശി രോഗബാധിതനെന്ന് അറിയാതെ വ്യാപകമായി സമ്പർക്കത്തിലേർപ്പെട്ടത് ആരോഗ്യ വകുപ്പിനെ വെട്ടിലാക്കിയിരുന്നു. സ്വകാര്യ ആശുപത്രികളുടെ നിരുത്തരവാദപരമായ സമീപനമാണ് സംസ്ഥാനത്തെ മൂന്നാമത്തെ കൊവിഡ് മരണത്തിനിടയാക്കിയതെന്ന ആരോപണം ഉയർന്നിട്ടുണ്ട്.
രോഗലക്ഷണങ്ങളാൽ തലശേരിയിലെ ഒരു സ്വകാര്യ ആശുപത്രിയിൽ രണ്ടു തവണയും കണ്ണൂരിലെ ഒരു വൻകിട ആശുപത്രിയിൽ. മൂന്നാം തവണയും ഇദ്ദേഹം ചികിത്സ തേടിയിരുന്നുവെങ്കിലും ആശുപത്രിക്കാർ ക്യത്യസമയത്ത് ആരോഗ്യ വകുപ്പിനെ അറിയിക്കാതിരുന്നത് പ്രശ്നം വഷളാക്കി. കൂടാതെ ഹൃദ് രോഗവും പ്രഷറും നിലവിലുള്ള രോഗിക്ക് തുടർചികിത്സ കിട്ടിയെങ്കിലും പ്രയോജനം ചെയ്യാതെ മരണത്തിൽ കലാശിക്കുകയായിരുന്നു.

ചികിത്സയിലിരിക്കെ മരണം
കൊവിഡ് 19 വൈറസ് രോഗം ബാധിച്ച് പരിയാരത്തെ കണ്ണൂർ മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന വയോധികനാണ് മരണമടഞ്ഞത്. മാഹി ചെറുകല്ലായി സ്വദേശി മെഹ്റൂഫാണ് (71) മരിച്ചത്. കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് ഇദ്ദേഹം ഒരാഴ്ചയിലേറെയായി കണ്ണൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഇദ്ദേഹത്തിന് എവിടെ നിന്നാണ് അസുഖം ബാധിച്ചതെന്ന് വ്യക്തമല്ല.സമ്പർക്കത്തിലൂടെയാണ് രോഗം പടർന്നത്. ഇത് മാഹി മേഖലയിലെ ജനങ്ങളെ പരിഭ്രാന്തിയിലാക്കിയിട്ടുണ്ട്.

സമ്പർക്കത്തിലേർപ്പെട്ടവർ
കഴിഞ്ഞയാഴ്ച്ച കോവിഡ്-19 സ്ഥിരീകരിച്ച ചെറുകല്ലായി ന്യൂ മാഹി സ്വദേശിയായ 71കാരന്‍ ജില്ലയിലെ വിവിധ പ്രദേശങ്ങള്‍ സന്ദര്‍ശിക്കുകയും ഒട്ടേറെ പേരുമായി സമ്പര്‍ക്കം പുലര്‍ത്തുകയും ചെയ്തതായി പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്. ഏകദേശം മൂവായിരത്തോളം പേരുമായി ഇദ്ദേഹം പ്രാഥമിക സമ്പർക്കത്തിൽ ഏർപ്പെട്ടുവെന്നാണ് വിവരം. ഇതു കാരണം റൂട്ട് മാപ്പ് തയാറാക്കാനാവാതെ കുഴങ്ങിയിരിക്കുകയാണ് ആരോഗ്യ വകുപ്പ്.

പൊതുപരിപാടിയിൽ പങ്കെടുത്തു
മാര്‍ച്ച് 15 മുതല്‍ 21 വരെയുള്ള ദിവസങ്ങളില്‍ എംഎം ഹൈസ്‌കൂള്‍ പള്ളിയിലെ എല്ലാ മതചടങ്ങുകളിലും ഇദ്ദേഹം പങ്കെടുത്തിരുന്നു. 18 പന്ന്യന്നൂര്‍ ചമ്പാട്ട് നടന്ന വിവാഹ നിശ്ചയത്തിന് പങ്കെടുക്കുന്നതിനായി മരുമകന്റെ കൂടെ മാഹിപാലം വരെ ബൈക്കില്‍ യാത്ര ചെയ്ത ഇദ്ദേഹം, 11 പേരോടൊപ്പം ടെമ്പോ ട്രാവലറിലാണ് ചടങ്ങിനെത്തിയത്. വിവാഹ നിശ്ചയച്ചടങ്ങില്‍ വധൂവരന്‍മാരുടെ ഭാഗത്തുനിന്നുള്ള 45ലേറെ പേര്‍ പങ്കെടുത്തതായാണ് വിവരം. അന്നു തന്നെ ഇദ്ദേഹം മറ്റു 10 പേര്‍ക്കൊപ്പം എരൂര്‍ പള്ളിയില്‍ പ്രാര്‍ത്ഥനയില്‍ പങ്കെടുത്തു. ആ സമയത്ത് പള്ളിയില്‍ മറ്റ് ഏഴു പേര്‍ ഉണ്ടായിരുന്നതായാണ് റിപ്പോര്‍ട്ട്.
Recommended Video

വിവിധ ആശുപത്രികളിലെത്തി
മാര്‍ച്ച് 23ന് നേരിയ പനിയും തൊണ്ടവേദനയും അനുഭവപ്പെട്ട ഇദ്ദേഹം, 26ന് മരുമകനും അമ്മാവന്റെ മകനുമൊപ്പം തലശ്ശേരിയിലെ ടെലി മെഡിക്കല്‍ സെന്ററിലെത്തി ഡോക്ടറെ കണ്ടു. മാര്‍ച്ച് 30ന് വീണ്ടും ഇദ്ദേഹം ടെലി മെഡിക്കല്‍ സെന്ററിലെത്തി ഡോക്ടറെ കണ്ട് വീട്ടിലേക്ക് മടങ്ങി. 31ന് ശ്വാസതടസ്സം അനുഭവപ്പെട്ട ഇദ്ദേഹം രാവിലെ 11 മണിക്ക് തലശ്ശേരി ടെലിമെഡിക്കല്‍ സെന്ററിലെത്തി ഐസിയുവില്‍ അഡ്മിറ്റായി. അസുഖം മൂര്‍ച്ഛിച്ചതോടെ അന്നു വൈകുന്നേരം 4 മണിക്ക് തലശ്ശേരി കോ-ഓപ്പറേററീവ് ആശുപത്രിയിലെ ആംബുലന്‍സില്‍ കണ്ണൂരിലെ ആസ്റ്റര്‍ മിംസ് ആശുപത്രിയില്‍ എത്തി അഡ്മിറ്റാവുകയും ഏപ്രില്‍ ആറിന് സ്രവപരിശോധനക്ക് വിധേയനാവുകയുമായിരുന്നു. കൊറോണ സംശയത്തെ തുടര്‍ന്ന് ക്വാറന്റൈനില്‍ കഴിയുന്ന അമ്മാവന്റെ മക്കളിലൊരാള്‍ ഇദ്ദേഹത്തിന്റെ വീട് സന്ദര്‍ശിച്ചിരുന്നതായും റിപ്പോര്‍ട്ടുണ്ട്. രോഗബാധിതനായി മാഹി സ്വദേശിയുമായി സമ്പര്‍ക്കത്തിലേര്‍പ്പെടാന്‍ സാധ്യതയുള്ള മുഴുവന്‍ ആളുകളും പ്രത്യേക ജാഗ്രത പുലര്‍ത്തുകയും ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരുമായി ബന്ധപ്പെടുകയും ചെയ്യണമെന്ന് ജില്ലാ കലക്ടര്‍ ടി വി സുഭാഷ് അറിയിച്ചു.












Click it and Unblock the Notifications