ഡിഫന്‍സ് ടീം പിരിച്ചുവിടാന്‍ ഒരുങ്ങി സിപിഎം; ക്വട്ടേഷന്‍ പണിക്ക് പോകരുതെന്ന് അണികള്‍ക്ക് കര്‍ശനനിര്‍ദേശം, ഡിഫൻസ് സേന രൂപീകരിച്ചത് പി ജയരാജന്റെ കാലത്ത്...
കണ്ണൂര്‍: പാര്‍ട്ടിക്കെതിരെയുള്ള അക്രമങ്ങള്‍ തടയുന്നതിനായി പാര്‍ട്ടി അനുഭാവമുള്ള ക്വട്ടേഷന്‍ സംഘങ്ങളെ ഉപയോഗിക്കുന്നതില്‍ നിന്നും സി.പി. എം പിന്‍മാറുന്നു. ഇതിന്റെ ഭാഗമായി കണ്ണൂര്‍ ജില്ലയില്‍ പ്രവര്‍ത്തിക്കുന്ന സഌപിങ് സെല്ലുകളായ ഡിഫന്‍സ് ടീമുകളെയാണ് നിര്‍വീര്യമാക്കുന്നത്. പാര്‍ട്ടിക്കു വേണ്ടി രാഷ്ട്രീയ എതിരാളികളെ അപായപ്പെടുത്തുകയും ജയിലില്‍ കഴിയുകയും ചെയ്യുന്നവര്‍ പിന്നീട് സ്വന്തം നിലക്ക് ക്വട്ടേഷന്‍ ഏറ്റെടുക്കുന്നത് തലവേദനയായതിനെ തുടര്‍ന്നാണ് പാര്‍ട്ടി കണ്ണൂര്‍ ജില്ലാകമ്മിറ്റി ഇവര്‍ക്കെതിരെ അടിയന്തിര നടപടിയെടുക്കാന്‍ തീരുമാനിച്ചത്.
കേന്ദ്രത്തിന്‍റെ പിന്തുണ തേടി നരേന്ദ്ര മോദിയെ സന്ദര്‍ശിച്ച് അരവിന്ദ് കെജരിവാള്‍
പി.ജയരാജന്‍ ജില്ലാസെക്രട്ടറിയായ കാലത്താണ് ഡിഫന്‍സ് സേനയെന്ന പേരില്‍ കണ്ണൂരില്‍ മാത്രം അഞ്ഞൂറോളം യുവാക്കളുടെ പ്രതിരോധ സംഘം രൂപീകരിച്ചത്. ചെഗുവേരയുടെ പേരിലുള്ളതാണ് ഇതില്‍ കൂടുതല്‍. പാര്‍ട്ടി സാംസ്‌കാരിക കേന്ദ്രങ്ങള്‍, ഓഫിസുകള്‍ എന്നിവ കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന ഗ്രാമീണ മേഖലയിലെ കായിക ശേഷിയുള്ള യുവാക്കളുടെ സംഘം രൂപീകരിച്ചത്. ഇതിന്റെ കടിഞ്ഞാണ്‍ അന്നത്തെ ജില്ലാസെക്രട്ടറിയായ പി.ജയരാജനില്‍ നിക്ഷിപ്തമായിരുന്നു.ഏതു സമയത്തും ജയരാജനുമായി ഫോണിലൂടെ ബന്ധപ്പെടാനും കാര്യങ്ങള്‍ അറിയിക്കാനുമുള്ള അനുമതി ഇവര്‍ക്കുണ്ടായിരുന്നു.
മുഖ്യമന്ത്രി കസേര കൈവിടാതിരിക്കാൻ അവസാന അടവും പയറ്റി കമൽനാഥ്; മന്ത്രിസഭാ യോഗത്തിൽ വാക്കേറ്റം
എടയന്നൂരിലെ ശുഹൈബ് വധക്കേസില്‍ മുഖ്യപ്രതിയായ ആകാശ് തില്ലങ്കേരി ഉള്‍പ്പെടെയുള്ളവര്‍ സി.പി. എം ഡിഫന്‍സ് ടീമിന്റെ ഭാഗമായി പ്രവര്‍ത്തിച്ചവരാണ്. എന്നാല്‍ ജയരാജന്‍ ജില്ലാസെക്രട്ടറി സ്ഥാനത്തു നിന്നും മാറിയതോടെ ഇത്തരം സംഘങ്ങളുടെ മേലുള്ള കടിഞ്ഞാണും അയഞ്ഞു. പിന്നീട് ഓരോ നേതാവിന്റെ കുടക്കീഴിലേക്ക് ഇവര്‍ മാറി. ഇതിനിടെയില്‍ അക്രമമില്ലാത്ത സമയങ്ങളില്‍ സ്വയം ക്വട്ടേഷനേറ്റെടുക്കാനും ഇവര്‍ തുടങ്ങി. ടി.പി വധക്കേസില്‍ ജയില്‍ ശിക്ഷ അനുഭവിക്കുന്ന കൊടി സുനിയടക്കമുള്ളവര്‍ ഇത്തരത്തില്‍ ജയിലില്‍ നിന്നുപോലും പണംവാങ്ങി ക്വട്ടേഷന്‍ ഏറ്റെടുക്കുന്ന അവസ്ഥയുണ്ടായി.
കൊടി സുനിയുടെ ഓപ്പറേഷനുകള്‍
നേരത്തെ പള്ളൂരിലെ ബാര്‍ ഉടമകള്‍ക്കായി ക്വട്ടേഷന്‍ പണിയെടുത്തിരുന്ന കൊടി സുനിയും സംഘവും മാഹിയിലൂടെയുടെയുള്ള ഇറച്ചിക്കോഴി കടത്തിനും വ്യാജമദ്യക്കടത്തിനും കുഴല്‍പ്പണ ഇടപാടുകള്‍ക്കും നേതൃത്വം നല്‍കിയിരുന്നു. പള്ളൂരിലെ ഒരു ബാറിന്റെ പൂര്‍ണ സംരക്ഷണ ചുമതല ഇവര്‍ക്കായിരുന്നു.
കഴിഞ്ഞ ജനുവരിയില്‍ കൂത്തുപറമ്പില്‍ കൊടി സുനിയുടെ നേതൃത്വത്തില്‍ കൈതേരിയലെ റഫ്ഷാന്‍ എന്നയാളെ തട്ടിക്കൊണ്ടു പോയിരുന്നു. റഫ്ഷാന്റെ സഹോദരനെതിരെ ഒരാള്‍ നല്‍കിയ ക്വട്ടേഷന്‍ ഏറ്റെടുത്താണ് ടി.പി ചന്ദ്രശേഖരന്‍ വധക്കേസില്‍ ശിക്ഷിക്കപ്പെട്ട് വിയ്യൂര്‍ ജയിലില്‍ കഴിയുന്ന കൊടി സുനി പരോളിലിറങ്ങിയത്. റഫ്ഷാന്റെ സഹോദരന്റെ പക്കല്‍ ഗള്‍ഫില്‍ നിന്നും ഒരാള്‍ കൊടുത്തയച്ച സ്വര്‍ണം കൈമാറാത്തതാണ് കാരണം.
വിശ്വാസവഞ്ചന കാട്ടിയതിനു പ്രതികാരം ചെയ്യുന്നതിനും സ്വര്‍ണം തിരിച്ചുവാങ്ങിക്കൊടുക്കാനുമായിരുന്നു ക്വട്ടേഷന്‍ നല്‍കിയത്. കൊടിയുടെ സംഘം തട്ടിക്കൊണ്ടുപോയ റഫ്ഷാനെ വയനാട്ടിലെ ഒരു റിസോര്‍ട്ടി ല്‍ കൊണ്ടുപോയി ക്രൂരമായി പീഢിപ്പിക്കുകയും പതിനാറായിരം രൂപയും ഫോണും തട്ടിപ്പറിച്ചുവെന്നുമാണ് പൊലിസ രജിസ്റ്റര്‍ ചെയ്ത കേസ്. ജയിലിലേക്ക് തിരിച്ചു പോയ കൊടി സുനിയെ പൊലിസ് പ്രതി ചേര്‍ത്തതോടെയാണ് ക്വട്ടേഷന്‍ വിവരം പുറത്തറിയുന്നത്.
പോലിസിന് ലഭിച്ചത് ഞെട്ടിക്കുന്ന വിവരങ്ങള്‍
ഈ കേസില്‍ കൊടിസുനിയെയും സംഘത്തെയും കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്ത പൊലിസ് തലശേരി, കൂത്തുപറമ്പ് സ്‌റ്റേഷന്‍ പരിധിയില്‍ നടക്കുന്ന ഹവാല ഇടപാടുകളെക്കുറിച്ചും ക്വട്ടേഷന്‍ സംഘങ്ങളെയും കുറിച്ചുള്ള ഞെട്ടിക്കുന്ന വിവരങ്ങളാണ് ലഭിച്ചത്. തലശ്ശേരി താലൂക്കില്‍ നടന്ന ചില രാഷ്ട്രീയ കൊലപാതകക്കേസുകളിലെ പ്രതികളാണ് ഇതിനു പിന്നിലെന്നു വ്യക്തമായി.പൊലിസ് ഈക്കാര്യത്തെ കുറിച്ചു വിശദമായ റിപ്പോര്‍ട്ട് ഡിജിപിക്കും ആഭ്യന്തര വകുപ്പിനും നല്‍കിയതോടെയാണ് വിഷയം സി.പി. എമ്മിനുള്ളിലും ചര്‍ച്ചയായത്. സംസ്ഥാന കമ്മിറ്റി ചര്‍ച്ച ചെയ്തതിനു ശേഷം ഈക്കാര്യത്തില്‍ അടിയന്തിര നടപടിയെടുക്കണമെന്ന് കണ്ണൂര്‍ ജില്ലാകമ്മിറ്റിയോട് ആവശ്യപ്പെടുകയായിരുന്നു.
പാര്‍ട്ടിക്കതീതമായ പരുന്തുകള്‍
ക്വട്ടേഷന്‍ സംഘങ്ങള്‍ക്കെതിരെ നടപടിയെടുക്കുകയെന്നത് സി.പി. എമ്മിനെ സംബന്ധിച്ചിടുത്തോളം തീക്കൊള്ളിക്കൊണ്ട് തലചൊറിയുന്നതിനു സമാനമായ കാര്യമാണ്. ഒരുക്കാലത്ത് പാര്‍ട്ടിക്കുവേണ്ടി എതിരാളികളെ ഉന്‍മൂലനം ചെയ്യാന്‍ ഉപയോഗിച്ച കോടാലിക്കൈകളാണ് ഇവരില്‍ ഭൂരിഭാഗംപേരും. ഇത്തരം ക്വട്ടേഷന്‍കാരില്‍ പലര്‍ക്കും പാര്‍ട്ടിക്കുവേണ്ടി ജയില്‍ വാസമനുഷ്ഠിച്ച ധീരന്‍മാരായിട്ടാണ് യുവാക്കളായ പ്രവര്‍ത്തകര്‍ കാണുന്നത്.കൊടിസുനി, കിര്‍മാണി മനോജ്, രജീഷ്, അണ്ണന്‍സിജിത്ത്, പൊട്ടി സന്തോഷ്. ബ്രിട്ടോയെന്ന വിപിന്‍, അന്തേരി സുര, ഗുരുനാനാക്ക് , ആകാശ് തില്ലങ്കേരി തുടങ്ങി ഒട്ടേറെപ്പേര്‍ ഈ നിരയിലുണ്ട്.പാര്‍ട്ടിപ്പണി മതിയാക്കി ക്വട്ടേഷനിലൂടെ ലഭിക്കുന്ന പണമുപയോഗിച്ച് ബംഗളൂരില്‍ വന്‍കിട ബിസിനസുകള്‍ പാര്‍ട്ട്ണര്‍ഷിപ്പിലൂടെ നടത്തുന്നവരും പാര്‍ട്ടി നേതാക്കളുടെ ബിനാമികളും ഇക്കൂട്ടത്തിലുണ്ട്്. ഇവരുടെ മിക്കവരുടെയും കുടുംബം നോക്കുന്നതും ബന്ധുക്കളെ സംരക്ഷിക്കുന്നതും സി.പി. എം പ്രാദേശിക നേതൃത്വങ്ങളാണ്.
തള്ളിപറഞ്ഞാല്‍ മറുചേരിയില്‍ ചേരും
തലശ്ശേരി താലൂക്കില്‍ സി.പി. എമ്മിനെപ്പോലെ ക്വട്ടേഷന്‍ സംഘങ്ങളുള്ള മറ്റൊരു പാര്‍ട്ടിയാണ് മുഖ്യ എതിരാളികളായ ബി.ജെ.പി.പിണറായി പുത്തന്‍ങ്കണ്ടം, പാനൂരിലെ ഏലാങ്കോട്, തലശ്ശേരിടൗണ്‍, കിഴക്കെ കതിരൂര്‍, പൊന്ന്യം നായനാര്‍ മുക്ക്. എരഞ്ഞോളി നാമത്ത് മുക്ക്, തൊക്കിലങ്ങാടി തുടങ്ങിയ സ്ഥലങ്ങളില്‍ എന്തിനും പോന്ന സംഘങ്ങള്‍ ഇവര്‍ക്കുമുണ്ട്. സി.പി. എം ക്വട്ടേഷന്‍ സംഘങ്ങളുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന ഇവര്‍ ഒരിക്കലും പരിസ്പരം ഏറ്റുമുട്ടാറില്ല. അതുകൊണ്ടു തന്നെ ഒരു സുപ്രഭാതത്തില്‍ സി.പി. എം ക്വട്ടേഷന്‍ സംഘങ്ങളെ തള്ളിപ്പറഞ്ഞാല്‍ ഇവര്‍ ബി.ജെ.പി കൂടാരത്തിലേക്ക് ചേക്കേറും. ഇതു തങ്ങള്‍ക്കു കൂടുതല്‍ തലവേദന സൃഷ്ടിക്കുമെന്ന അഭിപ്രായം സി. പി. എം പ്രാദേശിക ഘടകങ്ങളിലുണ്ട്. എന്നാല്‍ പാര്‍ട്ടി ലേബലുപയോഗിച്ച് ഇവര്‍ അന്യായകാര്യങ്ങള്‍ ചെയ്യുന്നത് ഇനിയും തടഞ്ഞില്ലെങ്കിലും കൂടുതല്‍ ഭവിഷ്യത്തുകള്‍ അനുഭവിക്കേണ്ടി വരുമെന്ന അഭിപ്രായത്തിനാണ് മുന്‍തൂക്കം. സി. പി. എം അംഗങ്ങളായ പാര്‍ട്ടി കാഡര്‍മാരെ മാത്രമേ പ്രതിരോധപ്രവര്‍ത്തനങ്ങള്‍ക്കു ഉപയോഗിക്കേണ്ടതുള്ളൂവെന്നാണ് പുതിയ തീരുമാനം. പാര്‍ട്ടി നേതാക്കള്‍ പറഞ്ഞാല്‍കേള്‍ക്കുകയും പാര്‍ട്ടി പറയുന്നിടത്ത് നില്‍ക്കുകയും ചെയ്യുന്നവരെ മാത്രമേ സി.പി. എം നിയമപരമായും അല്ലാതെയും സംരക്ഷിക്കേണ്ടതുള്ളൂവെന്ന പൊതുവികാരം നടപ്പിലാക്കാനൊരുങ്ങുകയാണ് സി. പി. എം. ഇത്തരം ക്വട്ടേഷന്‍ സംഘങ്ങള്‍ പാര്‍ട്ടിക്കുള്ളില്‍ ഓരോ നേതാവിന്റെ കീഴിലുളള സംഘമായി പ്രവര്‍ത്തിക്കുന്നവെന്ന വിമര്‍ശനം അംഗീകരിച്ചുക്കൊണ്ടാണ് നടപടി.വഴിവിട്ടുപോയ ക്വട്ടേഷന്‍ സംഘങ്ങളെ തിരിച്ചുക്കൊണ്ടുവരാനാവില്ലെങ്കിലും ഇവര്‍ നടത്തുന്ന ഏതു അക്രമസംഭവങ്ങളും അംഗീകരിക്കാന്‍ കഴിയില്ലെന്ന മുന്നറിയിപ്പ് സി.പി. എം ഇത്തരം സംഘങ്ങള്‍ക്കു നല്‍കിയിട്ടുണ്ട്. തലശ്ശേരിയിലെ സി.ഒ.ടി നസീര്‍ വധശ്രമക്കേസില്‍ തങ്ങള്‍ക്കു പങ്കില്ലെന്നു സി.പി. എം നേതൃത്വം തുറന്നുപറയാന്‍ ഇടയായതും ഈ സാഹചര്യത്തിലാണ്.
ജയിലില്‍ കര്‍ശനനിരീക്ഷണം
താനറിയാതെ രാഷ്ട്രീയ കൊലക്കേസ് പ്രതികള്‍ക്ക് അവര്‍ ഭരണകക്ഷിയില്‍പ്പെട്ടവരായാലും അല്ലെങ്കിലും പരോള്‍ അനുവദിക്കരുതെന്ന് ജയില്‍ ഡി.ജി.പി ഋഷിരാജ് സിങ് നിര്‍ദേശം നല്‍കിയിട്ടുണ്ട്. രാഷ്ട്രീയ കുറ്റവാളികള്‍ ജയിലില്‍ നിന്നും ഗൂഢാലോചന നടത്തി പരോളിലിറങ്ങി കുറ്റകൃത്യങ്ങള്‍ നടത്തുന്നുവെന്ന ആരോപണം ശക്തമായതിനെ തുടര്‍ന്നാണ് നടപടി.ഇവരുടെ പരോള്‍ അപേക്ഷകളില്‍ ഇനി തീരുമാനമെടുക്കുന്നത് ജയില്‍ ഡി.ജി.പിയുടെ അനുമതിയോടു കൂടിയായിരിക്കും.ജയിലുകളില്‍ രാഷ്ട്രീയഅക്രമക്കേസുകള്‍ കൂടിയിരിക്കുന്നതും സംഘം ചേരുന്നതും തടയാനും ഇവരെ കര്‍ശനമായി നിരീക്ഷിക്കാനും സംവിധാനമേര്‍പ്പെടുത്തിയിട്ടുണ്ട്.