യുവത്വത്തെ രക്ഷിക്കാൻ പാനൂർ പോലീസ് നടപ്പിലാക്കിയ ഇൻസൈറ്റ് പദ്ധതി ഇനി സംസ്ഥാന തലത്തിലും വരുന്നു
തലശേരി : തലശേരി: അക്രമ രാഷ്ട്രീയത്തിന്റെ ഭൂമികയെന്ന് അറിയപ്പെടുന്ന പാനൂരിൽ വഴി തെറ്റുന്ന യുവതലമുറയെ നേർവഴിക്ക് നടത്തിക്കാൻ പോലീസ് ആവിഷ്‌കരിച്ച ഇൻസൈറ്റ് പദ്ധതി ഇനി സംസ്ഥാന തലത്തിൽ നടപ്പിലാക്കും. രാഷ്ട്രീയ സംഘർഷ ഭൂമിയായിരുന്ന പാനൂർ മേഖലയിലെ ക്രിമിനൽ പശ്ചാത്തലമുള്ള യുവാക്കളെ നേർവഴിക്ക് നടത്തിക്കാൻ ഒരു സർക്കിൾ ഇൻസ്പെക്ടറുടെ മനസിൽ ആരംഭിച്ച ആശയമായിരുന്നു ഇൻസെറ്റ് പദ്ധതി.
സംസ്ഥാനത്തിൻ്റെ വിവിധ ഭാഗങ്ങളിൽ കൂടി പദ്ധതി വ്യാപിപ്പിക്കണമെന്ന നിർദ്ദേശം കുത്തു പറമ്പ് മണ്ഡലം എംഎൽഎയായ കെപി മോഹനനാണ് നിയമസഭയിൽ മുൻപോട്ടു വെച്ചത്. കെപി മോഹനൻ്റെ നിർദ്ദേശം ഗൗരവകരമായി പരിഗണിക്കുന്നുവെന്നും വിഷയത്തിന്റെ പ്രാധാന്യം ഉൾകൊള്ളുന്നതായും ആഭ്യന്തര മന്ത്രി കൂടിയായ മുഖ്യമന്ത്രി പിണറായി വിജയൻ സഭയെ അവതരിപ്പിച്ചതോടെ പദ്ധതി സർക്കാർ ഏറ്റെടുത്തേക്കുമെന്ന പ്രതീക്ഷയാണുള്ളത്.

ഇപ്പോഴത്തെ താനൂർ ഡിവൈഎസ്‌പി വിവി ബെന്നി പാനൂർ സി.ഐയായിരിക്കുമ്പോഴാണ് 2018 ജുലായിയിൽ ഇൻസൈറ്റ് പദ്ധതിക്ക് തുടക്കം കുറിച്ചത്. പാനൂർ പോലീസ് സ്റ്റേഷൻ പരിധിയിലെ ഒരു നഗരസഭയിലും മൂന്ന് പഞ്ചായത്തുകളിലുമാണ് ഇൻസൈറ്റ് പദ്ധതി നടപ്പിലാക്കിയത്. വിവിധ രാഷ്ട്രീയ അക്രമ കേസുകളിൽ 18 നും 40 നും വയസിനിടെയിലുള്ളവർ പ്രതികളാക്കപ്പെട്ട് ജീവിതം ഹോമിക്കപ്പെടുന്ന പശ്ചാത്തലത്തിലാണ് പദ്ധതി നടപ്പിലാക്കാൻ പൊലിസ് തീരുമാനിച്ചത്. ഈ പ്രായത്തിലുള്ളവർ അക്രമത്തിലേക്ക് തിരിയും മുൻപെ അവരെ കണ്ടെത്തി പി.എസ്.സി പരിശിലനവും തൊഴിൽ പരിശീലനവും നൽകുന്നതായിരുന്നു പദ്ധതി.
ഇതിനായി എല്ലാ പാർട്ടികളുടെയും പിൻതുണയോടെ രാഷ്ട്രിയ സംഘർഷം നിലനിൽക്കുന്ന മേഖലകളിൽ പോലീസ് ടൂർണമെൻ്റുകൾ സംഘടിപ്പിച്ചു. പാനൂർ മേഖലയിലെ 25 കേന്ദ്രങ്ങളിലായി വിവിധ മത്സര പരീക്ഷകൾക്കു കോച്ചിങ് ക്ളാസുകൾ സംഘടിപ്പിച്ചു. സൈന്യത്തിലും പോലീസിലും ചേരുന്നവർക്കായി കായിക പരിശീലനങ്ങൾ നടത്തി. നിരന്തരമായ പരിശിലനത്തിലൂടെ ഇതുവരെയായി 124 യുവാക്കൾ ഇൻസെറ്റ് പദ്ധതിയുടെ ഭാഗമായി കേന്ദ്ര-സംസ്ഥാന സർക്കാർ സർവീസുകളിലായി ജോലി നേടി ഉദ്യോഗസ്ഥരായി മാറി. ഇങ്ങനെ ഒരു നാടിന് തന്നെ മാറ്റത്തിൻ്റെ പുതു പ്രതീക്ഷകൾ പകർന്ന പദ്ധതിയാണ് ഇപ്പോൾ സംസ്ഥാന തലത്തിൽ നടപ്പിലാക്കുന്നതിനായി വഴിയൊരുങ്ങുന്നത്.
പാനൂരിലെ കുടിപ്പക രാഷ്ട്രീയത്തിന് ഒരു പരിധിവരെ പരിഹാരം കാണാൻ ഇൻസെറ്റ് പദ്ധതിയിലൂടെ പോലീസിന് കഴിഞ്ഞുവെന്ന് അന്നത്തെ പാനൂർ സിഐയും ഇപ്പോഴത്തെ താനൂർ ഡിവൈഎസ്‍പിയുമായ വിവി ബെന്നി പ്രതികരിച്ചു നേർവഴിക്ക് നയിക്കാനാളുണ്ടെങ്കിൽ യുവത്വം ക്രിമിനൽ പ്രവർത്തനങ്ങളിൽ നിന്നും താനെ മോചിതമാവുമെന്ന യാഥാർത്ഥ്യമാണ് പാനൂരിൽ നടപ്പിലായതെന്നും പദ്ധതി സംസ്ഥാന അടിസ്ഥാനത്തിൽ നടപ്പിലാക്കാൻ ആഭ്യന്തര വകുപ്പ് തയ്യാറായതിൽ സന്തോഷമുണ്ടെന്നും അദ്ദേഹം പറഞ്ഞു.












Click it and Unblock the Notifications