തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ്:സുധാകരന്റെ തട്ടകത്ത് വെന്നിക്കൊടി പാറിച്ച് എൽഡിഎഫ്
കണ്ണൂർ: തദ്ദേശ സ്വയംഭരണ സ്ഥാപന തെരഞ്ഞെടുപ്പിൽ സിറ്റിങ് സീറ്റ് നില നിർത്തി എൽഡിഎഫ് ആത്മവിശ്വാസം കാത്തപ്പോൾ ബിജെപിയിൽ നിന്നും ഒരു സീറ്റ് പിടിച്ചെടുത്ത് യുഡിഎഫ് മുഖം രക്ഷിച്ചു. കെ സുധാകരന്റെ തട്ടകമായ നടാൽ ഉൾപ്പെടുന്ന പ്രദേശങ്ങൾ സ്ഥിതി ചെയ്യുന്ന എടക്കാട് ഡിവിഷനിൽ എൽഡിഎഫിന് സീറ്റ് നിലനിർത്താനായത് നേട്ടമായി.
കെ സുധാകരൻ എം പിയുടെ നേതൃത്വത്തിൽ കാടിളക്കിയുള്ള പ്രചാരണമാണ് ഇക്കുറി നടന്നത്. കഴിഞ്ഞ ലോക്സാ തെരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർത്ഥിയായ സുധാകരന് ഗണ്യമായ വോട്ടു ലഭിച്ചിരുന്നു. ഈ വിജയം നൽകിയ ആത്മവിശ്വാസത്തിലാണ് യുഡിഎഫ് ഇത്തവണ കളത്തിലിറങ്ങിയത്. എന്നാൽ ഇക്കുറിയും ഇടതിനോട് ചായ്‌വു കാണിക്കുകയാണ് മണ്ഡലം ചെയ്തത്.

കണ്ണൂർ കോർപറേഷൻ പരിധിയിലുള്ളഎടക്കാട് ഡിവിഷനിൽ എൽഡിഎഫിലെ ടി പ്രശാന്ത് 256 വോട്ട് ഭൂരിപക്ഷത്തിലാണ് വിജയിച്ചത്. ഷിജു സതീഷ്(കോൺഗ്രസ്),അരുൺ ശ്രീധർ(ബിജെപി) എന്നിവരെയാണ് പരാജയപ്പെടുത്തിയത്. ടി പ്രശാന്ത് 1276 വോട്ട് നേടി. ഐഎൻസിയുടെ ഷിജു സതീശ് 1020 വോട്ടും ബിജെപിയുടെ അരുൺ ശ്രീധറിന് 145 വോട്ടും ലഭിച്ചു. സിപിഐ എമ്മിലെ ടി എം കുട്ടികൃഷ്‌ണന്റെ മരണത്തെ തുടർന്നാണ് ഉപതെരഞ്ഞെടുപ്പു വന്നത്.
രാമന്തളി പഞ്ചായത്തിലെ ഏഴാം വാർഡ് എൽഡിഎഫ് നിലനിർത്തി. 176വോട്ടിന് വി പ്രമോദാണ് വിജയിച്ചത്. തലശേരി നഗരസഭ ടെമ്പിൾ വാർഡിൽ നടന്ന ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫിന്റെ എ കെ സക്കരിയ വിജയിച്ചു. ബിജെപി കൗൺസിലർ ആയിരുന്ന ഇ കെ ഗോപിനാഥൻ മരിച്ചതിനെ തുടർന്നാണ് തെരഞ്ഞെടുപ്പ് നടന്നത്. ടെമ്പിൾ വാർഡിൽ യുഡിഎഫിന്റെ എ കെ സക്കറിയ 65വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് വിജയിച്ചത്. ബിജെപി ദേശീയ നിർവാഹക സമിതിയംഗം പികെ കൃഷ്ണദാസ് വീട് ഉൾക്കൊള്ളുന്ന വാർഡാണ് തിരുവങ്ങാട് ടെമ്പിൾ വാർഡ്.












Click it and Unblock the Notifications