കണ്ണൂർ തയ്യിൽ കുരുംബ ഭഗവതി ക്ഷേത്ര ഭണ്ഡാര കവർച്ച; പ്രതികൾ റിമാൻഡിൽ
കണ്ണൂർ: കണ്ണൂർ കോർപറേഷനിലെ തയ്യിൽ കുരുംബ ഭഗവതി ക്ഷേത്രത്തിൽ കവർച്ച നടത്തിയ മൂന്നംഗ സംഘത്തെ പോലീസ് അറസ്‌റ്റ് ചെയ്‌തു. പുതിയ തെരു നീരൊഴുക്കുംചാൽ സ്വദേശി പി.കെ. നാസിൽ (20) കക്കാട് കുഞ്ഞി പള്ളി പുഴാതി കോർപറേഷൻ സോണലിനടുത്ത ഫാത്തിമാസിൽ മുഹമ്മദ് ഷാസ് (18) മലപ്പുറം മേൽമുറി സ്വദേശി നോട്ടത്ത് ഹൗസിൽ ആഷിഫ് ഷഹീർ (19) എന്നിവരെയാണ് കണ്ണൂർ സിറ്റി സി.ഐ ബിജു പ്രകാശിന്റെ നേതൃത്വത്തിൽ അറസ്റ്റു ചെയ്തത്.
കഴിഞ്ഞ തിങ്കളാഴ്ച്ച പുലർച്ചെയാണ് കുരുംബ ഭഗവതി ക്ഷേത്രത്തിലെ ഭണ്ഡാരം കുത്തിപ്പൊളിച്ചു ഇവർ ഭക്തർ കാണിക്കയായിട്ട പണം കവർന്നത്. ക്ഷേത്രമതിലിന് സമീപം കല്ലുകൊണ്ടുണ്ടാക്കിയ നട ഭണ്ഡാരം ഇടിച്ചു പൊട്ടിച്ചായിരുന്നു കവർച്ച. കണ്ണൂർ കോർപറേഷൻ ദിവസങ്ങൾക്ക് മുൻപ് സ്ഥാപിച്ച സി.സി. ടി.വി. ക്യാമറയിൽ നിന്നുള്ള ദൃശ്യം പോലീസിന് ലഭിച്ചിരുന്നു.

ഇതു കേന്ദ്രീകരിച്ചു പോലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ പിടിയിലായത്. ആദ്യം പിടിയിലായ നാസിലിൽ നിന്നും ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് മറ്റു രണ്ടു പേരിലേക്ക് എത്തിയത്. ആഷിഫ് ഷഹീറിനെ മലപ്പുറത്തു വച്ചും മുഹമ്മദ് ഷാസിനെ കണ്ണൂരിൽ വെച്ചും കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഓട്ടോഡ്രൈവറായ ആഷിഫ് ഷഹീർ, മുഹമ്മദ് ഷാസിന്റെ ബന്ധു കൂടിയാണ്. മൂവരെയും കണ്ണൂർ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്‌തു. കണ്ണൂർ നഗരത്തിലെ ഒരു സ്വകാര്യ കംപ്യൂട്ടർ പരിശീലന സ്ഥാപനത്തിലെ വിദ്യാർത്ഥി കൂടിയാണ് മുഹമ്മദ് ഷാസ്. നാസിൽ ആയിക്കരയിൽ ബൈക്ക് മെക്കാനിക്കായി ജോലി ചെയ്തുവരികയാണ്.
വണ്ടിയിൽ സാധനങ്ങൾ വിതരണം ചെയ്യുന്നയാളാണ് പിടിയിലായ ആഷിഫ്. ഇയാൾക്കെതിരെ നേരത്തെ മലപ്പുറം ജില്ലയിൽ മൊബൈൽ മോഷണ കേസ് നിലവിലുണ്ട്. കണ്ണൂർ ജില്ലയിൽ നടന്ന മറ്റു കവർച്ചാ കേസുകളുമായി പ്രതികൾക്ക് ബന്ധമുണ്ടോയെന്ന കാര്യം കണ്ണൂർ സിറ്റി പോലീസ് അന്വേഷിച്ചു വരികയാണ്. കണ്ണൂർ എസിപി ടി.കെ രത്നകുമാറിന്റെ മേൽനോട്ടത്തിൽ നടന്ന അന്വേഷണത്തിലാണ് അഞ്ചു ദിവസം കൊണ്ടു പ്രതികൾ പിടിയിലായത്. എസ്.ഐ ശൈലേന്ദ്രൻ, സീനിയർ സിവിൽ പൊലിസ് ഓഫിസർമാരായ സ്നേഹേഷ്, സജിത്ത് നാറാത്ത്, ബിജു, ശ്രീജിത്ത് രാജേഷ് സി.പി. ഒ ബൈജു എന്നിവരടങ്ങിയ സംഘമാണ് കേസ് അന്വേഷണം നടത്തിയത്.












Click it and Unblock the Notifications