കണ്ടങ്കാളിസമരത്തെ പിന്തുണച്ച് കാസർകോട് ജില്ലാ പഞ്ചായത്ത്, പ്രമേയം അവതരിപ്പിക്കും
കണ്ണൂർ: കണ്ടങ്കാളി നെൽവയൽ സംരക്ഷിക്കാൻ നടത്തുന്ന സമരത്തിന് പിന്തുണയുമായി കാസർകോട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്. എൽഡിഎഫ് ഭരിക്കുന്ന പയ്യന്നൂർ നഗരസഭയും സ്ഥലം എംഎൽഎയും സംസ്ഥാന സർക്കാരും അറുപതു ദിവസം പിന്നിട്ട സമരത്തെ അവഗണിക്കുന്ന പശ്ചാത്തലത്തിലാണ് യുഡിഎഫ് ഭരിക്കുന്ന ജില്ലാ പഞ്ചായത്ത് സമരത്തിന് അനുകൂലമായി രംഗത്തുവന്നത്.
പയ്യന്നൂരിലെ കണ്ടങ്കാളി പദ്ധതി ഉപേക്ഷിക്കണമെന്നാവശ്യപ്പെട്ട് കാസര്‍കോട് ജില്ലാ പഞ്ചായത്തില്‍ പ്രമേയം അവതരിപ്പിക്കുമെന്ന് കാസര്‍കോട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എജിസി ബഷീര്‍ പറഞ്ഞു. കണ്ടങ്കാളി പെട്രോളിയം പദ്ധതിക്കെതിരെ ജനകീയ സമരസമിതി നടത്തുന്ന അനിശ്ചിതകാല സത്യാഗ്രഹ സമരത്തെ അഭിവാദ്യം ചെയ്ത് സമരപ്പന്തലില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ജനകീയ സമരത്തിന്റെ ജ്വാല കെടാതെ സൂക്ഷിക്കണം. പരിസ്ഥിതിയെ പരിഗണിക്കാതെ നടത്തുന്ന വികസനം ആപത്താണ്. തെറ്റായ വികസനത്തിന്റെ ജീവിക്കുന്ന ഇരകളായ എന്‍ഡോസള്‍ഫാന്‍ പീഡിതരായ ആയിരക്കണക്കിനാളുകള്‍ നമ്മുടെ കണ്‍മുന്നിലുണ്ട്. അത് നമുക്ക് പാഠമാകേണ്ടതുണ്ടെന്നും എജിസി ബഷീര്‍ പറഞ്ഞു. സമരത്തിന് എല്ലാവിധ പിന്തുണയും അദ്ദേഹം വാഗ്ദാനം ചെയ്യുകയും ചെയ്തു.
പരിസ്ഥിതി വിദഗ്ദന്‍ ഷിബു കെഎന്‍, നെതയ്തല്‍ തൈക്കടപ്പുറത്തിന്റെ പ്രതിനിധി പിവി സുധീര്‍കുമാര്‍ എന്നിവര്‍ സമരത്തെ അഭിവാദ്യം ചെയ്ത് സംസാരിച്ചു. സമര സമിതി ചെയര്‍മാന്‍ ടി പി പത്മനാഭന്‍ അധ്യക്ഷത വഹിച്ചു. അനിശ്ചിതകാല സത്യാഗ്രഹം 71 ദിവസം പിന്നിട്ടു. സമരസമിതിയുടെ നേതൃത്വത്തില്‍ ശനിയാഴ്ച്ച രാവിലെ 9.30 മുതല്‍ പയ്യന്നൂര്‍ പഴയ ബസ്റ്റാന്റില്‍ മുഖ്യമന്ത്രിക്ക് കൂട്ട കത്തയക്കല്‍ ക്യാമ്പയിന്‍ നടത്തി. കണ്ടങ്കാളി സമരം അറുപത് ദിവസം പിന്നിട്ടിട്ടും സിപിഎം ഭരിക്കുന്ന പയ്യന്നുർ നഗരസഭയും സംസ്ഥാന സർക്കാരും കടുത്ത അവഗണനയാണ് കാണിക്കുന്നതെന്ന ആരോപണം പല കോണിൽ നിന്നും ഉയർന്നിട്ടുണ്ട്.'












Click it and Unblock the Notifications