ജയിച്ചിട്ടും കോടതിയില്‍ തോറ്റ കോണ്‍ഗ്രസ്: ബിജെപിയും മുഴന്‍ വോട്ടും കിട്ടിയാലും ഇക്കുറി ജയിക്കാനാവുമോ
തലശ്ശേരി: തിരഞ്ഞെടുപ്പ് കമ്മീഷന്‍റെ രേഖകള്‍ പ്രകാരം ഇന്നുവരെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ മാത്രം വിജയിച്ചിട്ടുള്ള മണ്ഡലമാണ് തലശ്ശേരി. 1957 ലെ ആദ്യ തിരഞ്ഞെടുപ്പില്‍ വിആര്‍ കൃഷ്ണയ്യര്‍ മുതല്‍ 2016 ല്‍ എംഎന്‍ ഷംസീര്‍ വരെ തിരഞ്ഞെടുക്കപ്പെട്ടവര്‍ എല്ലാം കമ്മ്യൂണിസ്റ്റുകാര്‍ (ഇടത് സ്വതന്ത്രനായി മത്സരിച്ച വിആര്‍ കൃഷ്ണയ്യര്‍ ഉള്‍പ്പടെ). ഇതില്‍ തന്നെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയിലെ പിളര്‍പ്പിന് ശേഷം 1970 ല്‍ മാത്രം സിപിഐ വിജയിച്ചു, ബാക്കി 12 തവണയും വിജയിച്ചത് സിപിഎം സ്ഥാനാനാര്‍ത്ഥികള്‍. അതേസമയം തന്നെ കോണ്‍ഗ്രസ് 'ജയിച്ചിട്ടും തോറ്റ മണ്ണ്' എന്ന വിശേഷണവും തലശ്ശേരിക്കുണ്ട്. ആ തലശ്ശേരിയില്‍ ബിജെപിക്ക് ഇത്തവണ സ്ഥാനാര്‍ത്ഥി ഇല്ല എന്നുള്ളതാണ് എല്‍ഡിഎഫ് യുഡിഎഫ് പോരാട്ടത്തെ കൂടുതല്‍ ശ്രദ്ധേയമാക്കുന്നത്.

കോടതിയില്‍ തോറ്റ കോണ്‍ഗ്രസ്
1957 ലെ തിരഞ്ഞെടുപ്പില്‍ വിജയിച്ച് ഇഎംഎസ് മന്ത്രിസഭയില്‍ അംഗമായി കൃഷ്ണയ്യരെ തന്നെയായിരുന്നു 1960 ലെ തിരഞ്ഞെടുപ്പിലും തലശ്ശേരിയില്‍ സിപിഎം സ്ഥാനാര്‍ത്ഥിയാക്കിയത്. മത്സരം ഫലം പുറത്ത് വന്നപ്പോള്‍ കോണ്‍ഗ്രസിലെ പി കുഞ്ഞിരാമന്‍ കൃഷ്ണയ്യരെ 23 വോട്ടുകള്‍ക്ക് പരാജയപ്പെടുത്തി. എന്നാല്‍ തിരഞ്ഞെടുപ്പില്‍ ക്രമക്കേട് നടത്തിയെന്ന് ആരോപിച്ച് കൃഷ്ണയ്യര്‍ ഇലക്ഷന്‍ ട്രൈബ്യൂണില്‍ പരാതി നല്‍കി.

ഇതുവരെ ജയിച്ചില്ല
പരാതി സ്വീകരിച്ച ട്രൈബ്രൂണല്‍ ഒടുവില്‍ 1961 ല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി കുഞ്ഞിരാമന്‍റെ വിജയം റദ്ദാക്കി കൃഷ്ണയ്യരെ വിജയി ആയി പ്രഖ്യാപിക്കുകയായിരുന്നു. അതിന് മുമ്പും ശേഷവും കെ സുധാകരനും രാജ്മോഹന്‍ ഉണ്ണിത്താനും ഉള്‍പ്പടേയുള്ള പ്രമുഖര്‍ മത്സരത്തിന് എത്തിയെങ്കിലും തലശ്ശേരിയില്‍ സിപിഎമ്മിനെ മറികടക്കാന്‍ കോണ്‍ഗ്രസിന് സാധിച്ചില്ല.

ഇത്തവണ പിടിക്കും
എന്നാല്‍ ഇത്തവണ എന്ത് വിലകൊടുത്തും മണ്ഡലം പിടിക്കുമെന്നുറപ്പിച്ചാണ് കോണ്‍ഗ്രസിന്‍റെ പ്രവര്‍ത്തനം. ഇടതുമുന്നണിയില്‍ ഷംസീര്‍ രണ്ടാം തവണയും ജനവിധി തേടുമ്പോള്‍ കോണ്‍ഗ്രസ് രംഗത്ത് ഇറക്കിയിരിക്കുന്നത് പ്രാദേശിക തലത്തില്‍ സ്വാധീനമുള്ള എംപി അരവിന്ദാക്ഷനെയാണ്. ഇടത് ശക്തി കേന്ദ്രമെന്ന നിലയില്‍ ഇത്തവണയും തലശ്ശേരിയില്‍ ഷംസീര്‍ എളുപ്പത്തില്‍ വിജയിച്ച് കയറുമെന്നായിരുന്നു പ്രതീക്ഷിക്കപ്പെട്ടത്.

സ്ഥാനാര്‍ത്ഥിയില്ലാതെ ബിജെപി
എന്നാല്‍ ഇതിനിടയിലാണ് ബിജെപി സ്ഥാനാര്‍ത്ഥിയുടെ പത്രിക തള്ളുന്നത്. കണ്ണൂര്‍ ജില്ലയില്‍ ബിജെപിക്ക് ഏറ്റവും കൂടുതല്‍ വോട്ടുകളുള്ള മണ്ഡലമാണ് തലശ്ശേരി. സിപിഎമ്മുമായി നേരിട്ട് തന്നെ ഏറ്റുമുട്ടല്‍ നടക്കുന്ന സ്ഥലം. ശക്തമായ മത്സരം കാഴ്ചവെക്കുയെന്ന ഉദ്ധേശത്തോടെ ജില്ല അധ്യക്ഷന്‍ എന്‍ ഹരി തന്നെയായിരുന്നു ഇവിടെ മത്സരിക്കാന്‍ തീരുമാനിച്ചത്. എന്നാല്‍ പത്രികയിലെ പിഴവിനെ തുടര്‍ന്ന് നാമനിര്‍ദേശം തള്ളിപ്പോയി.

നസീറും ഇല്ല
ഇതോടെ വലിയ പ്രതിസന്ധിയിലായി ബിജെപി. ഒടുവില്‍ സ്വന്തന്ത്രനായ സിഒടി നസീറിന് പിന്തുണ പ്രഖ്യാപിച്ച് തടിയൂരാനാണ് ബിജെപി ശ്രമിച്ചത്. എന്നാല്‍ തിരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം ശേഷിക്കെ ബിജെപി പിന്തുണ ആവശ്യമില്ലെന്ന് സിഒടി നസീര്‍ പറഞ്ഞതോടെ ബിജെപി വീണ്ടും വെട്ടിലായി. ഇതോടെ എന്ത് നിലപാട് സ്വീകരിക്കും എന്ന് അറിയാതെ കുഴങ്ങിയിരിക്കുകയാണ് ബിജെപി.

വോട്ട് എങ്ങോട്ട്
2016 ലെ തിരഞ്ഞെടുപ്പില്‍ 22125 വോട്ടുകളാണ് ബിജെപിക്ക് ലഭിച്ചത്. ഈ വോട്ടുകള്‍ എങ്ങോട്ട് പോവും എന്നത് തലശ്ശേരിയിലെ വിജയത്തെ നിര്‍ണ്ണയക്കുന്നതില്‍ പ്രധാന ഘടമായി മാറും. വോട്ട് കച്ചവടം ആരോപിച്ച് സിപിഎം കോണ്‍ഗ്രസ് ഇതിനോടകം രംഗത്ത് എത്തിയിട്ടുണ്ട്. തലശ്ശേരിയില്‍ ഷംസീറിനെ തോല്‍പ്പിക്കണമെന്ന് സുരേഷ് ഗോപി പരസ്യമായി പറഞ്ഞതും ചര്‍ച്ചാ വിഷയമായി.

ആത്മവിശ്വാസം
ബിജെപിയുടെ മുഴുവന്‍ വോട്ടും കോണ്‍ഗ്രസിന് പോയാലും തലശ്ശേരിയില്‍ വിജയം ഉറപ്പാണെന്നാണ് ഇടതുപക്ഷവും എഎന്‍ ഷംസീരും അവകാശപ്പെടുന്നത്. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് എപി അബ്ദുള്ളക്കുട്ടിക്കെതിരെ 34117 വോട്ടിന്‍റെ വിജയമായിരുന്നു ഷംസീര്‍ നേടിയത്. ഷംസീറിന്റെ ഭൂരിപക്ഷത്തേക്കാൾ വെറും 2507 വോട്ട് മാത്രം കൂടുതലായിരുന്നു കോണ്‍ഗ്രസിന് നേടാന്‍ സാധിച്ചത്.

തലശ്ശേരി മണ്ഡലം
തലശ്ശേരി നഗരസഭയും ചൊക്ലി, എരഞ്ഞോളി, കതിരൂർ, ന്യൂ മാഹി, പന്ന്യന്നൂർ ഗ്രാമപഞ്ചായത്തുകളും ഉൾപ്പെട്ടതാണ് തലശ്ശേരി നിയമസഭാമണ്ഡലം. എല്ലാം ഇടത് ശക്തി കേന്ദ്രം. കതിരൂര്‍, ന്യൂ മാഹി പോലുള്ള പ്രദേശങ്ങളില്‍ ബിജെപിയും നിര്‍ണ്ണായക സ്വാധീനമാണ്. തദ്ദേശത്തിലെ കണക്ക് പരിശോധിക്കുമ്പോള്‍ മണ്ഡലത്തില്‍ 46422 വോട്ടിന്‍റെ മേല്‍ക്കൈ എല്‍ഡിഎഫിന് ഉണ്ട്.












Click it and Unblock the Notifications