ഇടതുമുന്നണിയെ കൈവിടാത്ത തളിപ്പറമ്പ്: സിപിഎം ആധിപത്യം തുടരുന്ന മണ്ഡലം, മണ്ഡലത്തിൽ കണ്ണുവെച്ച് യുഡിഎഫ്
കണ്ണൂർ: കണ്ണൂർ ജില്ലയിൽ ഇടതുപക്ഷത്തിന് മുൻതൂക്കമുള്ള മണ്ഡലങ്ങളിലൊന്നാണ് തളിപ്പറമ്പ്. 1965ൽ തളിപ്പറമ്പ് നിയോജക മണ്ഡലം രൂപീകരിച്ച ശേഷം നടന്നിട്ടുള്ള 13 തിരഞ്ഞെടുപ്പിൽ 12 തവണയും ഇടതുമുന്നണിയ്ക്ക് അനുകൂലമായാണ് തിരഞ്ഞെടുപ്പ് ഫലം നിന്നത്. ഒരു തവണ മാത്രമാണ് യുഡിഎഫ് വിജയിച്ചത്. കോൺഗ്രസ് സ്ഥാനാർത്ഥിയായി മത്സരിച്ച സിപി ഗോവിന്ദനാണ് അന്ന് വിജയിച്ചത്. കണ്ണൂർ ജില്ലയിലെ തളിപ്പറമ്പ് താലൂക്കിലെ തളിപ്പറമ്പ് മുനിസിപ്പാലിറ്റി, ആന്തൂർ മുനിസിപ്പാലിറ്റി എന്നിവയും കൊളച്ചേരി, മയ്യിൽ, കുറ്റ്യാട്ടൂർ, ചപ്പാരപ്പടവ്, കുറുമാത്തൂർ, പരിയാരം, മലപ്പട്ടം എന്നീ ഗ്രാമപഞ്ചായത്തുകളും ഉൾപ്പെടുന്നതാണ് തളിപ്പറമ്പ് നിയമസഭാ മണ്ഡലം.
Recommended Video
1990ലാണ് ആന്തൂർ പഞ്ചായത്തിനെ തളിപ്പറമ്പ് നഗരസഭയോട് കൂട്ടിച്ചേർത്തത്. 2015ൽ തളിപ്പറമ്പ് നഗരസഭ വിഭജിച്ചു ആന്തൂർ മുനിസിപ്പാലിറ്റി രൂപികരിച്ചതോടെ തളിപ്പറമ്പ് മുനിസിപ്പാലിറ്റി യുഡിഎഫാണ് ഭരിച്ചുവരുന്നത്. മുസ്ലീം ലീഗിന് നിർണായക സ്വാധീനം ഉള്ള മേഖല കൂടിയാണ് തളിപ്പറമ്പ് മുനിസിപ്പാലിറ്റി.

ആന്തൂർ മുനിസിപ്പാലിറ്റിയിൽ പ്രതിപക്ഷം പോലും ഇല്ലാതെയാണ് സിപിഎം ഭരിച്ചുവരുന്നത്. ആന്തൂർ, മോറാഴ വില്ലേജുകൾ ഉൾപ്പെടുന്നതാണ് ആന്തൂർ നഗരസഭ. 1967 മുതൽ കാലങ്ങളായി സിപിഐ(എം) കുത്തകയാക്കി വച്ചിരിക്കുകയാണ് ഈ മണ്ഡലം. 1977ൽ എം വി രാഘവൻ ഇവിടെ നിന്നും സിപിഐ(എം) ടിക്കറ്റിൽ മത്സരിച്ചു ജയിച്ചിട്ടുണ്ട്. സിപിഐ(എം) സംസ്ഥാന സെക്രട്ടേറിയേറ്റ് അംഗമായ എം വി ഗോവിന്ദൻ മാസ്റ്റർ ജില്ലാ നേതാക്കളായ പാച്ചേനി കുഞ്ഞിരാമൻ, കെ കെ എൻ പരിയാരം, സി കെ പി പത്മനാഭൻ എന്നീ നേതാക്കളും ഇവിടെ നിന്നും മത്സരിച്ച് വിജയിച്ചിട്ടുണ്ട്. സിപിഐഎമ്മിലെ ജെയിംസ് മാത്യു ആണ് 2011 മുതൽ ഈ മണ്ഡലത്തെ പ്രതിനിധീകരിക്കുന്നത്.
കേരള കോൺഗ്രസിലെ ചങ്ങനാശ്ശേരി സ്വദേശി ജോബ് മൈക്കിൾ ആയിരുന്നു എതിരാളി. കോൺഗ്രസ്സ് ആയിരുന്നു ഇവിടെ മത്സരിച്ചിരുന്നതെങ്കിൽ ഇത്രമാത്രം ഏകപക്ഷീയ വിജയം സിപിഎമ്മിന് ഉണ്ടാകുമായിരുന്നില്ല എന്നാണ് കോൺഗ്രസിന്റെ വിലയിരുത്തൽ. എസ്എഫ്ഐ, ഡിവൈഎഫ്ഐ എന്നിവയിൽ സജീവ പ്രവർത്തകനായിരുന്ന യുവനേതാവാണ് ജെയിംസ് മാത്യു. ഒരു തവണ ഇരിക്കൂർ മണ്ഡലത്തിൽ കെസി ജോസഫിനെതിരെ മത്സരിച്ചെങ്കിലും പരാജയം ഏറ്റുവാങ്ങേണ്ടിവരുന്നു. ബിജെപിക്ക് കാര്യമായ സ്വാധീനം ഈ പ്രദേശങ്ങളില്ല. കണ്ണൂർ ലോകസഭാമണ്ഡലത്തിലാണ് തളിപ്പറമ്പ് നിയമസഭാമണ്ഡലം ഉൾപ്പെടുന്നത്.












Click it and Unblock the Notifications