തദ്ദേശ തിരഞ്ഞെടുപ്പ്: മാവോയിസ്റ്റ് ഭീഷണിയുള്ള ഇരിട്ടി സബ് ഡിവിഷനിലെ പോളിംഗ് ബൂത്തുകളിൽ കനത്ത സുരക്ഷ
കണ്ണൂർ: തദ്ദേശ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ കണ്ണൂരിൽ മാവോയിസ്റ്റ് ഭീഷണിയുള്ള ബൂത്തുകളിൽ കനത്ത സുരക്ഷ. ഇരിട്ടി സബ്ഡിവിഷനിലെ 38 ബൂത്തുകളിലാണ് മാവോയിസ്റ്റ് ഭീഷണി കണക്കിലെടുത്ത് സുരക്ഷ ശക്തമാക്കുന്നത്. നേരത്തെ മാവോയിസ്റ്റ് സാന്നിധ്യം സ്ഥിരീകരിച്ചിട്ടുള്ള വനാതിർത്തിയോട് ചേർന്ന് കിടക്കുന്ന പ്രദേശങ്ങളിലാണ് സുരക്ഷ ഉയർത്തിയിട്ടുള്ളത്.
ഇരിട്ടി, ഉളിക്കൽ, ആറളം, പേരാവൂർ, കേളകം പോലീസ് സ്റ്റേഷൻ പരിധികളിലാണ് മാവോയിസ്റ്റ് ഭീഷണി നിലനിൽക്കുന്ന ബൂത്തുകളുള്ളത്. ഇതിൽ തന്നെ ഏറ്റവുമധികം ഭീഷണിയുള്ള ബൂത്തുകൾ കേളകം പോലീസ് സ്റ്റേഷൻ പരിധിയിലാണ്. 14 ബൂത്തുകളാണ് ഇവിടെയുള്ളത്. ഉളിക്കലിലും കരിക്കോട്ടുകരയിലും ആറ് വീതം ബൂത്തുകളും ആറളത്തും ഇരിട്ടിയിലും പേരാവൂരിലും നാല് ബൂത്തുകളുമാണ് ഈ പട്ടികയിൽ ഉൾപ്പെട്ടിട്ടുള്ളത്. സാധാരണ കാവലിന് പുറമേ പ്രശ്ന ബാധിത പ്രദേശങ്ങളിലെ ബൂത്തുകളിൽ തണ്ടർബോൾട്ടിനെയും വിന്യസിക്കും 23 കെട്ടിടങ്ങൾ കേന്ദ്രീകരിച്ചാണ് ഇവർ പ്രവർത്തിക്കു. അതേ സമയം തന്നെ നിരീക്ഷണത്തിനായി വെബ് ക്യാമറകളും ബൂത്തുകളിൽ സ്ഥാപിക്കും.

കേരളത്തിൽ മൂന്ന് ഘട്ടമായി നടക്കുന്ന തദ്ദേശ തിരഞ്ഞെടുപ്പിന്റെ മൂന്നാം ഘട്ടം തിങ്കളാഴ്ച നടത്താനിരിക്കെ കനത്ത സുരക്ഷയാണ് കണ്ണൂർ ജില്ലയിൽ ഏർപ്പെടുത്തിയിട്ടുള്ളത്. മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലാണ് മൂന്നാം ഘട്ടത്തിൽ തിരഞ്ഞെടുപ്പ് നടക്കുന്നത്. നേരത്തെ മാവോയിസ്റ്റ് സാന്നിധ്യം റിപ്പോർട്ട് ചെയ്തിട്ടുള്ള പ്രദേശമായതിനാൽ അധികൃതരും അതീവ ജാഗ്രതയിലാണുള്ളത്.
Recommended Video



Click it and Unblock the Notifications