അന്തർസംസ്ഥാന യാത്രാതർക്കം: കേരളത്തെ അതൃപ്തി അറിയിച്ച് കുടക് ജില്ലാഭരണകൂടം
ഇരിട്ടി: കേരള-കർണാടക അന്തർ സംസ്ഥാന പാത ഗതാഗതത്തെ തുടർന്നുള്ള തർക്കം രൂക്ഷമാകുന്നു. യാത്രാപാസോ മറ്റ് നിയന്ത്രണങ്ങളോ അന്തർ സംസ്ഥാന യാത്രയ്ക്ക് ആവശ്യമില്ലെന്ന കേന്ദ്ര സർക്കറിന്റെ ഉത്തരവ് ഉണ്ടായിട്ടും മാക്കൂട്ടം-ചുരം അന്തർ സംസ്ഥാന പാതയിലൂടെയുള്ള യാത്രയ്ക്ക് കണ്ണൂർ ജില്ലാ ഭരണകൂടം ഏർപ്പെടുത്തിയ നിയന്ത്രണത്തിൽ കുടക് ജില്ലാ ഭരണകൂടം അതൃപ്തി അറിയിച്ചു. നേരത്തെ കൊവിഡിന്റെ തുടക്കത്തിൽ മാക്കൂട്ടം ചുരം പാത കുടക് ഭരണകൂടം യാതൊരു മുന്നറിയിപ്പില്ലാതെ മണ്ണിട്ട് അടച്ചിരുന്നു. ഇതിനു പ്രതികാരമെന്നോണം കണ്ണൂർ ജില്ലാ ഭരണകൂടം കർണാടകത്തിൽ നിന്നും കേരളത്തിലേക്ക് വരുന്ന യാത്രക്കാരെ തടയുന്നുവെന്നാണ് കുടക് അധികൃതരുടെ ആരോപണം.
കർണ്ണാടകത്തിൽ നിന്നും കേരളത്തിലേക്ക് പ്രവേശിക്കുന്നവർ കോവിഡ് ജാഗ്രത പോർട്ടിൽ രജിസ്റ്റർ ചെയ്യണമെന്ന നിബന്ധന കേരളം ഇതുവരെ പിൻവലിച്ചിട്ടില്ലെന്നാണ് കുടക് അധികൃതർ ഇതിനു തെളിവായി ചുണ്ടിക്കാട്ടുന്നത്. കർണ്ണാടക സർക്കാറിന്റെ കോവിഡ് ജാഗ്രതാ പോർട്ടിൽ മാക്കൂട്ടം ചെക്ക് പോസ്റ്റ് ഉൾപ്പെട്ടിട്ടില്ല. മുത്തങ്ങ വഴി രജിസ്റ്റർ ചെയ്തവർ ചുരം പാത വഴി വരുമ്പോഴും തടയുകയാണെന്ന ആരോപണം നിലനിൽക്കെയാണ് കുടക് ജില്ലാ ഭരണകൂടം കടുത്ത നിലപാടു മായി എത്തിയത്. ബംഗളൂരു, മൈസൂരു ഭാഗങ്ങളിൽ നിന്നും ചുരം പാത വഴി വരുന്ന ചരക്ക് വാഹനങ്ങൾക്ക് യാതൊരു നിയന്ത്രണവുമില്ല. ഇത്തരം വാഹനങ്ങൾ യഥേഷ്ടം കടന്നു വരുമ്പോൾ യാത്ര വാഹനങ്ങൾക്ക് മാത്രം കർശന നിയന്ത്രണം തുടരുന്നത് അംഗീകരിക്കാൻ കഴിയില്ലെന്ന നിലപാടാണ് കുടക് ജില്ലാ അധികൃതർ സ്വീകരിച്ചിരിക്കുന്നത്.

ലോക്ക് ഡൗൺ സമയത്ത് മാക്കൂട്ടം ചുരം റോഡിൽ മണ്ണിട്ട് ഗതാഗതം തടഞ്ഞപ്പോൾ കേരളം കുടക് ജില്ലാ ഭരണകൂടത്തെ പ്രതിക്കൂട്ടിൽ നിർത്തി ചോദ്യം ചെയ്യുന്ന അവസ്ഥ ഉണ്ടായിരുന്നു. കേന്ദ്ര സർക്കാർ അൺലോക്ക് രണ്ടിൽഇളവുകൾ വരുത്തിയതോടെ മാക്കൂട്ടം -ചുരം പാത ഒരു മാസം മുൻമ്പ് തുറക്കുകയും ചെയ്തു. കർണ്ണാടക യാത്ര സുഗമമാക്കുന്നതിന്റെ ഭാഗമായി മാക്കൂട്ടത്തും പെരുമ്പാടിയിലും ചെക്ക് പോസ്റ്റുകളിൽ ഏർപ്പെടുത്തിയ നിയന്ത്രങ്ങളും ഇതോടൊപ്പം കുടക് ഭരണകൂടം പാടേ നീക്കി. കർണ്ണാടകം ചുരം പാത തുറന്ന ഉടനെ കേരളം കൂട്ടുപുഴയിൽ പോലീസ് ചെക്ക് പോസ്റ്റും കിളയന്തറയിൽ ആരോഗ്യ വകുപ്പിന്റെ പരിശോധനാ സംവിധാനങ്ങളും ഏർപ്പെടുത്തി. കോവിഡ് ജാഗ്രതാ പോർട്ടലിൽ രജിസ്റ്റർ ചെയ്തു വരുന്നവരുടെ വാഹനങ്ങൾ പോലീസ് പരിശോധിച്ച് സ്റ്റിക്കർ പതിപ്പിച്ച ശേഷം ആരോഗ്യ വകുപ്പിന്റെ ചെക്ക് പോസ്റ്റിലേക്ക് വീടുകയാണ് ചെയ്യുന്നത് .
അൺലോക്ക് 3 ഇളവുകളിൽ അന്തർ സംസ്ഥാന യാത്രക്കുള്ള എല്ലാ നിയന്ത്രണങ്ങളും നീക്കിയിട്ടും കൂട്ടുപുഴയിലും കിളിയന്തറയിലും തുടരുന്ന ശക്തമായ പരിശോധനയും പാസില്ലാതെ വരുന്നവരെ മണിക്കൂറുകളോളം തടഞ്ഞുവെക്കുന്നതുമാണ് കുടക് ഭരണകൂടത്തെ പ്രകോപിപ്പിച്ചിരിക്കുന്നത്.
കുടകിലേക്കും തിരിച്ചും ദിനം പ്രതിയെന്നോണം യാത്ര ചെയ്യുന്ന നൂറുകണക്കിനാളുകളേയാണ് കേരള സർക്കാറിന്റെ തീരുമാനം പ്രതികൂലമായി ബാധിക്കുന്നത്. നിയന്ത്രണം കൂടകിലെ വ്യാപാര വാണിജ്യ മേഖലകളിലും ക്ഷീണം ഉണ്ടാക്കുന്നുണ്ട്.
അനാവശ്യ നിയന്ത്രണങ്ങൾ നീക്കാൻ സർക്കാർ മുൻകൈയെടുക്കണമെന്നാണ് മേഖലയിലെ വ്യാപാരി സംഘടനകളും ചേംബറും ആവശ്യപ്പെടുന്നത്. കുടകിൽ നിന്നും വരുന്നവർക്ക് കിളിയന്തറയിൽ ആന്റിജൻ ടെസ്റ്റ് നടത്തി കോവിഡ് ഇല്ലെന്ന സർട്ടിഫിക്കറ്റ് നൽകിയാലും 14 ദിവസം നിരീക്ഷണ്തതിൽ കഴിയണമെന്ന നിർദ്ദേശം വ്യാപാരികളെ പ്രതികൂലമായി ബാധിക്കുന്നതായി വ്യാപാരി സംഘടനകൾ പറയുന്നു. അതിർത്തി ജില്ലയായ കാസർഗോഡു വയനാടും സ്വീകരിക്കുന്ന സമീപനം കണ്ണൂരും പിൻതുടരണമെന്നാണ് പ്രധാന ആവശ്യം.












Click it and Unblock the Notifications