സിപിഎം കള്ളവോട്ട് ദൃശ്യങ്ങൾ പുറത്ത് വിട്ടതോടെ മറുമരുന്നുമായി യുഡിഎഫും രംഗത്ത്; തലശ്ശേരിയിലും കൂത്തുപറമ്പിലും കള്ളവോട്ടു ചെയ്‌തെന്ന ആരോപണവുമായി യുഡിഎഫ്, ദൃശ്യങ്ങള്‍ പുറത്തുവിടും....
തലശ്ശേരി: കാസര്‍കോടിനും കണ്ണൂരിനും പുറമേ വടകരയിലും കള്ളവോട്ട് ആരോപണം. എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ കള്ളവോട്ട് ചെയ്‌തെന്ന ആരോപണവുമായി യുഡിഎഫ് രംഗത്തെത്തി. വടകരയില്‍ കള്ളവോട്ട് നടന്നതായി കാണിച്ച് യുഡിഎഫ് സ്ഥാനാര്‍ത്ഥി കെ മുരളീധരന്റെ ചീഫ് ഇലക്ഷന്‍ ഏജന്റും കെപിസിസി ജനറല്‍ സെക്രട്ടറിയുമായ അഡ്വ.കെ പ്രവീണ്‍ കുമാര്‍ പരാതി നല്‍കി.
ഇവിടങ്ങളില്‍ ഒരാള്‍ തന്നെ നിരവധി തവണ വോട്ടുചെയ്തതും കൂത്തുപറമ്പിലെ ചില സ്ഥലങ്ങളില്‍ നടന്ന ബൂത്തുപിടുത്തവും തെളിവുകളുടെ സഹായത്തോടെ യുഡിഎഫ് പുറത്തുവിടും. തലശേരി, കൂത്തുപറമ്പ്,നാദാപുരം നിയമസഭ മണ്ഡലങ്ങളിലെ ചില ബൂത്തുകളില്‍ അമിതമായ കള്ളവോട്ട് നടന്നെന്നാണ് യുഡിഎഫിന്റെ പരാതിയില്‍ പറയുന്നത്. വരണാധികാരി കൂടിയായ കോഴിക്കോട് കലക്ടര്‍ക്കാണ് പരാതി നല്‍കിയത്.

ഈ മൂന്ന് മണ്ഡലങ്ങളിലായി 82 ബൂത്തുകളില്‍ കള്ളവോട്ട് നടന്നെന്നാണ് യു ഡി എഫിന്റെ പരാതി. കൂത്തുപറമ്പ്(26) തലശേരി(45)നാദാപുരം(11) എന്നീ ബൂത്തുകളില്‍ കള്ളവോട്ട് നടന്നെന്നാണ് പരാതിയില്‍ പറയുന്നത്.വടകര പാര്‍ലമെന്റു മണ്ഡലത്തിലെ 60 ബൂത്തുകളില്‍ കള്ളവോട്ട് നടന്നെന്നും 162 ബൂത്തുകളെ പ്രശ്‌നബാധിത ബൂത്തുകളായി കോടതി പ്രഖ്യാപിച്ചിട്ടും തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ സുരക്ഷയൊരുക്കിയില്ലെന്നും കെ. മുരളീധരന്‍ കഴിഞ്ഞദിവസം ആരോപിച്ചിരുന്നു.
നേരത്തേ തളിപ്പറമ്പ് പിലാത്തറയിലെ കള്ളവോട്ട് കേസില്‍ മൂന്നുപേര്‍ക്കെതിരേ തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദേശപ്രകാരം പൊലീസ് കേസെടുത്തിരുന്നു. കണ്ണൂര്‍ ചെറുതാഴം പഞ്ചായത്തംഗം എം.വി സലീന, മുന്‍ അംഗം കെ.പി സുമയ്യ, പത്മിനി എന്നിവര്‍ക്കെതിരെ ആള്‍മാറാട്ടത്തിനാണ് കേസെടുത്തത്. പിലാത്തറ എ.യു.പി സ്‌കൂളിലെ 19ാം നമ്പര്‍ ബൂത്തില്‍ ഇവര്‍ കള്ളവോട്ട് ചെയ്യുന്നത് വീഡിയോ ദൃശ്യങ്ങളില്‍ തെളിഞ്ഞിരുന്നു.












Click it and Unblock the Notifications