ഒന്നരവയസ്സുകാരന്റെ കൊലപാതകം: ശരണ്യ ഒന്നാം പ്രതിയും കാമുകൻ നിതിൻ രണ്ടാം പ്രതിയും,കുറ്റപത്രം ഇങ്ങനെ..
കണ്ണൂർ: കണ്ണൂർ സിറ്റി തയ്യിലിൽ പിഞ്ചു കുഞ്ഞിനെ കൊലപ്പെടുത്തിയ കേസിൽ കുറ്റപത്രം നൽകി. അമ്മ ശരണ്യ ഒന്നാം പ്രതിയും കാമുകൻ നിതിൻ രണ്ടാം പ്രതിയുമായാണ് 88 പേജുള്ള കുറ്റപത്രം കണ്ണൂർ മജിസ്ട്രേറ്റ് കോടതിയിൽ പ്രത്യേക അന്വേഷണ സംഘം സമർപ്പിച്ചത്. കേസിൽ 48 സാക്ഷികളും നിരവധി തെളിവുകളും കേസിലുണ്ട്. കുഞ്ഞിനെ കൊല്ലുന്നതിനായി അമ്മ ശരണ്യയും കാമുകൻ നിതിനും ഗൂഢാലോചന നടത്തിയതിന് തെളിവില്ലെങ്കിലും നിതിൻ ഒരുമിച്ചു ജീവിക്കുന്നതിനായി കുഞ്ഞിനെ ഉപേക്ഷിക്കണമെന്നാവശ്യപ്പെട്ടതായി ശരണ്യ മൊഴി നൽകിയിട്ടുണ്ട്.
ഇതു പ്രകാരം മരണം ഉറപ്പിക്കാൻ അമ്മ ശരണ്യ കടൽഭിത്തിയായ കരിങ്കൽ കെട്ടിലേക്ക് രണ്ടു തവണ വലിച്ചെറിഞ്ഞതായി പോലീസിന്റെ കുറ്റപത്രത്തിൽ വ്യക്തമായി പറയുന്നുണ്ട്. അത്യന്തം ഹീനമായ കൊലപാതക ദുശ്യങ്ങളാണ് കുറ്റപത്രത്തിന്റെ പ്രസക്തഭാഗങ്ങളിൽ രേഖപ്പെടുത്തിയിട്ടുള്ളത്. തയ്യിലിലെ ഒന്നര വയസ്സുകാരൻ വിയാനെ കടല്‍ഭിത്തിയിലെറിഞ്ഞ് കൊലപ്പെടുത്തിയ കേസില്‍ കോടതിയില്‍ നേരത്തെ കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. കുഞ്ഞിന്റെ അമ്മ ശരണ്യ, കാമുകന്‍ നിധിന്‍ എന്നിവര്‍ക്കെതിരെയാണ് കണ്ണൂര്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ കണ്ണൂര്‍ സിറ്റി പോലീസ് കുറ്റപത്രം സമര്‍പ്പിച്ചത്.

കാമുകനൊപ്പം ജീവിക്കാൻ
നാടിനെ നടുക്കിയ ഒന്നര വയസുകാരന്റെ കൊലപാതകത്തില്‍ പരമാവധി തെളിവുകളെല്ലാം ശേഖരിച്ചാണ് പോലീസ് അന്വേഷണം പൂര്‍ത്തിയാക്കിയത്. കുഞ്ഞിനെ ശരണ്യ തന്നെയാണ് കൊന്നതെന്നതിന് നിരവധി ശാസ്ത്രീയ തെളിവുകള്‍ കിട്ടിയിട്ടുണ്ടെന്നും ഡിവൈഎസ്പി പിപി സദാനന്ദന്‍ പറഞ്ഞു. ശരണ്യയ്ക്ക് കാമുകനൊപ്പം ജീവിക്കാനായിരുന്നു മകനെ കൊലപ്പെടുത്തിയത്.

ഉറങ്ങിക്കിടന്നിരുന്ന കുഞ്ഞിനെ കൊലപ്പെടുത്തി
കഴിഞ്ഞ ഫെബ്രുവരി 17-ന് പുലര്‍ച്ചെ മൂന്നരയോടെയായിരുന്നു ഉറങ്ങിക്കിടന്ന കുഞ്ഞിനെ എടുത്ത് ശരണ്യ കടല്‍ക്കരയിലേക്ക് കൊണ്ടുപോയത്. രണ്ട് തവണ കടല്‍ഭിത്തിയിലേക്ക് വലിച്ചെറിഞ്ഞ് മരണം ഉറപ്പാക്കിയ ശേഷം തിരിച്ചുവന്ന് കിടന്നുറങ്ങുകയായിരുന്നു. ഭര്‍ത്താവിനെ കുടുക്കുന്ന തരത്തിലായിരുന്നു കസ്റ്റഡിയില്‍ ശരണ്യയുടെ ആദ്യത്തെ മൊഴി. ഇത് പോലീസ് സംഘത്തെ ഏറെ വലച്ചിരുന്നു. ശരണ്യയുടെ പങ്കിനെക്കുറിച്ച് സംശയം പ്രകടിപ്പിച്ച ചോദ്യങ്ങളില്‍ നിന്നെല്ലാം ഒഴിഞ്ഞുമാറി. മൂന്നു മാസത്തിന് ശേഷം വീട്ടില്‍ വന്ന് അന്ന് തങ്ങണമെന്ന് നിര്‍ബന്ധം പിടിച്ച് ഭര്‍ത്താവാണ് കൊല നടത്തിയതെന്നതായിരുന്നു ശരണ്യ പോലീസിന് മുന്നില്‍ പറഞ്ഞ കഥ. ഭര്‍ത്താവിനൊപ്പം കിടത്തിയ ശേഷമാണ് കുഞ്ഞിനെ കാണാതായത് എന്നായിരുന്നു ശരണ്യയുടെ വാദം.

നിരന്തരം ഫോൺകോളുകൾ
എട്ട് മണിക്കൂറുകളിലധികം നീണ്ടുനിന്ന ചോദ്യം ചെയ്യലിലും ശരണ്യ കുറ്റം സമ്മതിക്കാന്‍ തയ്യാറായിരുന്നില്ല. അതേസമയം, ചോദ്യം ചെയ്യലിനിടെ 17 തവണ കാമുകന്‍ നിധിന്റെ ഫോണ്‍ കോള്‍ വന്നത് കേസന്വേഷണത്തില്‍ നിര്‍ണായക പങ്കു വഹിക്കുന്നതായിരുന്നു. കൂടുതല്‍ സാഹചര്യ തെളിവുകള്‍ നിരത്തിയതോടെ ശരണ്യക്ക് പിടിച്ചു നില്‍ക്കാനാകാതെ കുറ്റം സമ്മതിക്കുകയായിരുന്നു. തുടരന്വേഷണത്തില്‍ ലഭിച്ച ശാസ്ത്രീയ തെളിവുകളും പോലീസ് കുറ്റപത്രത്തില്‍ നിരത്തുന്നുണ്ട്. ശരണ്യയുടെ വസ്ത്രത്തില്‍ ഉപ്പുവെള്ളത്തിന്റെ അംശമുണ്ടായിരുന്നെന്ന ഫോറന്‍സിക് പരിശോധന ഫലം, കുഞ്ഞിന്റെ പോസ്റ്റ്‌മോര്‍ട്ടത്തില്‍ കണ്ടെത്തിയ ദഹിക്കാത്ത പാലിന്റെ അംശം, കടല്‍ഭിത്തിക്കരികില്‍ നിന്ന് കിട്ടിയ ശരണ്യയുടെ ചെരിപ്പ്, ചോദ്യം ചെയ്യലിനിടെ തുടര്‍ച്ചയായുണ്ടായ കാമുകന്റെ ഫോണ്‍ വിളികള്‍, കുറ്റകൃത്യത്തിന്റെ തലേദിവസം രണ്ടര മണിക്കൂറിലധികം കാമുകന്‍ ശരണ്യയുമായി സംസാരിച്ചിരുന്നു.

വായ്പയെടുക്കാൻ ശ്രമം
ശരണ്യയുടെ പേരില്‍ ലക്ഷങ്ങള്‍ ലോണെടുക്കാന്‍ നിതിന്‍ ശ്രമിച്ചിരുന്നു. ഇതിനായി ഇയാള്‍ നല്‍കിയ തിരിച്ചറിയല്‍ കാര്‍ഡ് ഉള്‍പ്പെടെയുള്ള രേഖകള്‍ ശരണ്യയുടെ വീട്ടില്‍ നിന്നും കണ്ടെത്തി. ശരണ്യയുമൊത്തുള്ള സ്വകാര്യ ദൃശ്യങ്ങള്‍ ഫോണില്‍ പകര്‍ത്തിയിട്ടുണ്ടെന്നും ഇത് ഭര്‍ത്താവിനെ കാണിക്കുമെന്ന് നിതിന്‍ ഭീഷണിപ്പെടുത്തിയിരുന്നതായും പോലീസ് കുറ്റപത്രത്തില്‍ പറയുന്നു. എന്നാല്‍ ഇയാള്‍ക്ക് കൊലപാതകത്തില്‍ നേരിട്ട് പങ്കില്ലെന്നാണ് കുറ്റപത്രത്തിൽ പറയുന്നത്.കൊലപാതക പ്രേരണാകുറ്റമാണ് ഇയാൾക്കെതിരെ ചുമത്തിയിട്ടുള്ളത്. തൊണ്ണൂറ് ദിവസം പൂർത്തിയാകുന്നതിനു മുൻപാണ് കോടതിയിൽ കുറ്റപത്രം സമർപ്പിക്കുന്നത്. കേസിന്റെ വിചാരണ ഉടൻ തുടങ്ങുമെന്നാണ് സൂചന.












Click it and Unblock the Notifications