ജില്ലാ സ്കൂൾ കലോത്സവത്തിനിടെ അക്രമം: അധ്യാപകൻ ഉൾപ്പെടെ ആറു പേർക്കെതിരെ കേസെടുത്തു
കണ്ണൂര്‍: കണ്ണൂര്‍ വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നടന്ന ജില്ലാ റവന്യൂ സ്‌കൂള്‍ കലോത്സവത്തിനിടെ അക്രമം അഴിച്ചുവിടുകയും ഡിഡിഇ ഓഫീസ് ജീവനക്കാരനെ മര്‍ദ്ദിക്കുകയും ചെയ്ത സംഭവത്തില്‍ അധ്യാപകനും പൂര്‍വ്വ വിദ്യാര്‍ഥികള്‍ക്കുമെതിരെ കണ്ണൂര്‍ ടൗണ്‍ പോലീസ് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തു. പയ്യന്നൂര്‍ തായിനേരി ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ അധ്യാപകന്‍ സുബൈറി (39) നെതിരേയും കൂടെയുണ്ടായിരുന്ന ആറുപേര്‍ക്കുമെതിരേയാണ് കേസെടുത്തത്.
സ്‌കൂളിന്റെ അറബനമുട്ട് ടീമിനൊപ്പമാണ് അധ്യാപകനും പൂര്‍വ്വ വിദ്യാര്‍ഥികളും എത്തിയത്. മത്സരം അവസാനിക്കാന്‍ രാത്രി ഏറെ വൈകിയിരുന്നു. മത്സരം വന്നതോടെ തങ്ങളെ മനപൂര്‍വ്വം തഴഞ്ഞതാണെന്ന് ആരോപിച്ച് ഇവര്‍ വിധികര്‍ത്താക്കളെ അക്രമിക്കാന്‍ തയ്യാറായി. കലോത്സവത്തിന്റെ ഭാഗമായി താല്‍ക്കാലികമായി ഡിഡിഇ ഓഫീസ് മുനിസിപ്പല്‍ സ്‌കൂളിലേക്ക് മാറ്റിയിരുന്നു. ഇവിടെയായിരുന്നു അറബന മുട്ടിന്റെ ഫലം വന്നതിനുശേഷം വിധികര്‍ത്താക്കളുണ്ടായത്.

അധ്യാപകരും പൂര്‍വ്വ വിദ്യാര്‍ഥികളും ഇവരെ തേടിയെത്തുകയും അക്രമം അഴിച്ചുവിടുകയുമായിരുന്നു. വിധികര്‍ത്താക്കളെ അക്രമിക്കുന്നതു കണ്ട് സംഘത്തെ ചെറുക്കുന്നതിനിടെയാണ് ഡിഡിഇ ഓഫീസിലെ ജീവനക്കാരനും കലോത്സവം സംഘാടകനുമായ ആനന്ദ് കൃഷ്ണ (38) യെ സംഘം അക്രമിച്ചത്. ഇയാളെ നിലത്തേക്ക് ചവിട്ടി വീഴ്ത്തുകയും അടി വയറ്റിന് ചവിട്ടുകയുമായിരുന്നു. ആനന്ദ കൃഷ്ണന്റെ പരാതിയിലാണ് ടൗണ്‍ പോലീസ് കേസെടുത്തിരിക്കുന്നത്.












Click it and Unblock the Notifications