വിമാനത്താവളത്തിൽ ജോലി വാഗ്ദ്ധാനം ചെയ്ത് തട്ടിപ്പ്: പിന്നിൽ വൻ റാക്കറ്റെന്ന് പോലീസ്
പയ്യന്നൂർ: കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിൽ ജോലി വാഗ്ദ്ധാനം ചെയ്ത് ഉദ്യോഗാർത്ഥികളിൽ നിന്നും പണം തട്ടുന്നതിനു പിന്നിൽ വൻ റാക്കറ്റെന്ന് പോലീസ്. ഇതു സംബന്ധിച്ച് കഴിഞ്ഞ ദിവസം അഞ്ച് പരാതികൾ കൂടി ലഭിച്ചതായി പയ്യന്നൂർ പോലീസ് അറിയിച്ചു. എന്നാൽ തങ്ങളിൽ നിന്നും പണം തട്ടിയത് നേരത്തെ അറസ്റ്റിലായവരെല്ലെന്ന് ഇവർ വ്യക്തമാക്കിയിട്ടുണ്ട്. പിടിയിലായവരുടെ ചിത്രങ്ങൾ കാണിച്ചപ്പോൾ ഇവരല്ലെന്ന് പരാതിക്കാർ പറഞ്ഞതായും ഇനിയും രണ്ടു പേർ കൂടി പിടിയിലാവാനുണ്ടെന്നും പൊലീസ് പറഞ്ഞു. ഇവരടക്കം വൻ റാക്കറ്റ് തട്ടിപ്പിനു പിന്നിൽ പ്രവർത്തിക്കുന്നുണ്ടെന്നാണ് പോലീസ് പറയുന്നത്.
തട്ടിപ്പ് സംഘം ആദ്യകാലത്ത് ചിലർക്ക് ജോലി വാങ്ങിക്കൊടുത്തതായി പോലീസിന് മൊഴി നൽകയിട്ടുണ്ട്.ഇതേ കുറിച്ചും അന്വേഷിക്കും. മന്ത്രി ഇ പി ജയരാജന്റെ ഓഫീസിലെ അണ്ടർ സെക്രട്ടറി മുഖേനെ ജോലി ശരിയാക്കി നൽകാമെന്നു പറഞ്ഞായിരുന്നു തട്ടിപ്പ്: ഐഎടിയു സി കാസർകോട് ജില്ലാ സെക്രട്ടറി വി വി ചന്ദ്രൻ, ചെറുവത്തൂർ പഞ്ചായത്ത് മുസ്ലീം ലീഗ് അംഗം, മുൻ കെഎസ് യു നേതാവ് പ്രിയദർശൻ എന്നിവരാണ് അറസ്റ്റിലായത്'.

പ്രതികൾ ഇപ്പോൾ റിമാൻഡിലാണ്.പുതിയ പരാതികൾ ലഭിച്ച സാഹചര്യത്തിൽ പ്രതികളെ കസ്റ്റഡിയിൽ വിട്ടുകിട്ടാൻ പോലീസ് ശ്രമിക്കുന്നുണ്ട്. തട്ടിപ്പിന് പിന്നിൽ പ്രവർത്തിക്കുന്ന. വൻ റാക്കറ്റിനെ പിടികൂടാൻ കണ്ണൂർ -കാസർകോട് ജില്ലകളിലെ പോലീസ് ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തിക്കൊണ്ട് സ്പെഷ്യൽ ടീം രൂപീകരിക്കും. ഇതിനിടെ മന്ത്രിയുടെ പേര് ഉപയോഗിച്ച് ജോലി തട്ടിപ്പ് നടത്തുന്ന സംഘത്തിലെ മുഴുവൻ ആളുകളെയും പിടികൂടണമെന്ന ആവശ്യവുമായി ഡിവൈഎഫ്ഐ ബ്ലോക്ക് കമ്മിറ്റി രംഗത്തുവന്നിട്ടുണ്ട്.












Click it and Unblock the Notifications