ഓടുന്ന ട്രെയിനിൽ നിന്നും സെൽഫിയെടുപ്പ്: നടപടി ശക്തമാക്കി റെയിൽവെ പോലീസ്
കണ്ണൂര്‍: ട്രെയിനിൽ അപകടകരമായ വിധത്തിൽ സെൽഫിയെടുക്കുന്നവരെ കപാക്കാൻ ആർ.പി.എഫ് സ്ക്വാഡുകൾ രംഗത്തിറങ്ങി. പ്രൊഫഷനൽ കോളേജ് വിദ്യാർത്ഥികളും യാത്രക്കാരുമുൾപ്പെടെയുള്ളവരുടെ അതിരുവിട്ട സെൽഫിഭ്രമം അപകടത്തിനിടയാക്കുന്നുവെന്നാണ് റെയിൽവെയുടെ കണ്ടെത്തൽ. ട്രെയിൻ ഓടികോണ്ടിരിക്കുമ്പോഴാണ് ഡോറിനു സമീപത്തു നിന്നായി ഇവർ സെൽഫിയെടുക്കുകയും ഫോൺ ഉപയോഗിക്കുകയും ചെയ്യുന്നത് ഓടുന്ന ട്രെയിന്റെ ചവിട്ടുപടിയില്‍ നിന്ന് സെല്‍ഫി പിടുത്തവും ട്രാക്കില്‍ ഇരുന്നും നടന്നും ഫോട്ടോ എടുക്കല്‍ തുടങ്ങി നിരവധി സംഭവങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് പരിശോധന ശക്തമാക്കിയത്.
ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിച്ചതോടെ നിരവധി വിദ്യാര്‍ഥികളെ സ്‌റ്റേഷനില്‍ എത്തിച്ച് ക്ലാസുകള്‍ നല്‍കി. പലരുടെയും സീസണ്‍ ടിക്കറ്റ് ഉള്‍പ്പെടെ പിടിച്ചുവച്ചു. കണ്ണൂര്‍ റെയില്‍വേ സ്റ്റേഷന്റെ നാലാം ട്രാക്കിലൂടെ വിദ്യാര്‍ഥികള്‍ കൂട്ടത്തോടെ നടക്കുന്ന സ്ഥിതിയുമുണ്ട്. ഇതും കര്‍ശനമായി നിര്‍ത്തിവെക്കാന്‍ പോലീസ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. അശ്രദ്ധ കൊണ്ട് ഉണ്ടായേക്കാവുന്ന അപകടങ്ങള്‍ വിശദീകരിച്ച് ഇവരെ കൊണ്ടുവന്ന് ക്ലാസെടുത്തു.

കണ്ണൂര്‍ ആര്‍.പി.എഫ് എസ്.ഐ ടി.എം ധന്യ, എ.എസ്.ഐ ചന്ദ്രന്‍, സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ വി.പി മഗേഷ്, ശ്രീകാന്ത് എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന നടക്കുന്നത്. ട്രെയിനുകളില്‍ നിന്നിറങ്ങി ബസ് സ്റ്റാന്‍ഡിലേക്കും കോളേജിലേക്കും കൂട്ടത്തോടെയാണ് ഇവര്‍ റെയില്‍വേ ട്രാക്കിലൂടെ നടന്ന് പോകുന്നത്.
പലപ്പോഴും സംസാരത്തില്‍ മുഴുകി നില്‍ക്കുന്നതിനാല്‍ ട്രെയിന്‍ വരുന്നത് ശ്രദ്ധിക്കാറില്ലെന്ന് പോലീസ് പറയുന്നു. ഇലക്ട്രിക് എന്‍ജിന്‍ കൂടിയായതോടെ ട്രെയിനുകള്‍ വരുന്നത് ശബ്ദം കുറഞ്ഞതിനാല്‍ അപകടം കൂടുകയാണ്. സ്റ്റേഷനില്‍ നിര്‍ത്താതെ ഓടുന്നവയും ഗുഡ്‌സ് ട്രെയിനുകളും അപകടങ്ങള്‍ക്ക് കാരണമായേക്കാമെന്നും പിന്നീട് സങ്കടപ്പെട്ടിട്ട് കാര്യമില്ലെന്നും പോലീസ് കുട്ടികളെ ഉപദേശിച്ചു.
യാത്രക്കാര്‍ക്ക് മുറിച്ച് കടക്കാന്‍ റെയില്‍വേ ലൈനിന് മുകളില്‍ പാലമുണ്ടെങ്കിലും ഇത് ഉപയോഗിക്കാത്തവരുമുണ്ട്. ഇത്തരം യാത്രക്കാരെയും ബോധവത്കരിച്ചു. സുരക്ഷ ഉറപ്പാക്കാന്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ആര്‍.പി.എഫ് ഹെല്‍പ്പ് ലൈന്‍ നമ്പറായ 182 രേഖപ്പെടുത്തിയ കാര്‍ഡും ലഘുലേഖകളും വിതരണം ചെയ്തതായി റെയിൽവേ അധികൃതർ അറിയിച്ചു.












Click it and Unblock the Notifications