കണ്ടങ്കാളിസമരവേദിയിൽ സർക്കാരിനെ വിമർശിച്ച് ശാസ്ത്രസാഹിത്യ പരിഷത്ത്
കണ്ണൂർ: കണ്ടങ്കാളിയിൽ സംസ്ഥാന സർക്കാർ പെട്രോളിയം സംഭരണശാല സ്ഥാപിക്കുന്നതിനെതിരെ കടുത്ത പ്രതിഷേധവുമായി ശാസ്ത്രസാഹിത്യ പരിഷത്ത്. 86 ഏക്കര്‍ നെല്‍വയല്‍ ഉള്‍പ്പെടെ വിശാലമായ തണ്ണീര്‍ത്തടം നികത്തി കണ്ടങ്കാളിയില്‍ കൊണ്ടുവരുന്ന പെട്രോളിയംശാല കൊണ്ട് നാടിന് ഒരു ഗുണവും ഉണ്ടാകാന്‍ പോകുന്നില്ലെന്നും, സ്വകാര്യ കുത്തകക്കമ്പനികള്‍ക്ക് വേണ്ടി നമ്മുടെ പ്രകൃതിസമ്പത്തിനെ കുരുതി കൊടുക്കരുതെന്നും ശാസ്ത്രസാഹിത്യപരിഷത്ത് നിര്‍വ്വാഹക സമിതി അംഗം ടി ഗംഗാധരന്‍ തുറന്നടിച്ചു. കണ്ടങ്കാളി സമരത്തെ സത്യാഗ്രഹപ്പന്തലില്‍ അഭിവാദ്യം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
നിര്‍ദ്ദിഷ്ട പദ്ധതി വലിയ പാരിസ്ഥിതിക ആഘാതം ഉണ്ടാക്കും. പുഴകള്‍ കായലില്‍ ചേരുന്നിടത്തുള്ള അതീവ ജൈവ വൈവിധ്യ പ്രാധാന്യമുള്ള ഈ തണ്ണീര്‍ത്തടം ഇങ്ങനെയൊരു പദ്ധതിക്ക് നിര്‍ദ്ദേശിക്കപ്പെട്ടതു തന്നെ ശരിയായ നടപടിയല്ല. സൗദി-അമേരിക്കന്‍ കുത്തക കമ്പനിക്ക് നമ്മുടെ പ്രകൃതി വിഭവങ്ങള്‍ കൊള്ളയിക്കാന്‍ കൊടുക്കരുത്. പ്രളയനന്തര കേരളത്തില്‍ വികസന പദ്ധതികള്‍ ദുരന്താഘാതം കുറയ്ക്കാന്‍ തക്ക രീതിയിലാകണമെന്ന സര്‍ക്കാര്‍ നയത്തിനനുസൃതമായി പയ്യന്നൂര്‍ നഗരസഭ കണ്ടങ്കാളി പദ്ധതിയുടെ കാര്യത്തില്‍ വ്യക്തമായ സമീപനം സ്വീകരിക്കണം.

പ്രളയാഘാതം കുറയ്ക്കാന്‍ ലോക ബാങ്കുമായി ചേര്‍ന്ന് സര്‍ക്കാര്‍ നടപ്പാക്കുന്ന റൂം ഫോര്‍ റിവര്‍ എന്ന പുഴ പുനരുജ്ജീവന പദ്ധതിക്ക് എതിരാണ് കണ്ടങ്കാളിയില്‍ പുഴയോരം നികത്തിയുള്ള പെട്രോളിയം പദ്ധതി. ലോകം മലിനീകരണം കുറഞ്ഞ ഊര്‍ജ്ജത്തിലേക്ക് മാറുകയാണ്. കാലാവസ്ഥാ വ്യതിയാനത്തെ അതിജീവിക്കാന്‍ യൂറോപ്യന്‍ യൂണിയന്‍ 2030 ആകുമ്പോഴേക്കും 100 ശതമാനവും കാര്‍ബണ്‍ മലിനീകരണം ഇല്ലാതാക്കുമെന്നും ഇന്ത്യ 40% കുറക്കുമെന്നും നിലപാട് സ്വീകരിച്ചിരിക്കെ, അമേരിക്കയും നയം മാറ്റുമെന്ന് ട്രമ്പിന് പോലും പറയേണ്ടി വരുമ്പോള്‍ പെരുവെള്ളം ഒഴുകാന്‍ ഇടമില്ലാത്തിടത്ത് നമ്മള്‍ പെട്രോളിയം ശേഖരിക്കാന്‍ വയല്‍ നികത്തുന്നത് ആപത്താണ്. അതുകൊണ്ടു തന്നെ കണ്ടങ്കാളി സമരം വളരെ പ്രസക്തമാണ്. അത് കൂടുതല്‍ ആളുകളിലേക്കെത്തിച്ചുകൊണ്ട് വിജയം നേടേണ്ടത് അനിവാര്യമാണെന്ന് സമരത്തിന് പിന്തുണ അറിയിച്ചുകൊണ്ട് ടി ഗംഗാധരന്‍ പറഞ്ഞു.












Click it and Unblock the Notifications