'ഒരു മാസം സുനീഷയ്ക്ക് ഭർതൃ വീട്ടുകാർ ഭക്ഷണം കൊടുത്തില്ല', കൊടിയ പീഡനമെന്ന് വെളിപ്പെടുത്തൽ
കണ്ണൂര്‍: ഗാര്‍ഹിക പീഡനത്തെ തുടര്‍ന്ന് കണ്ണൂര്‍ സ്വദേശിനിയായ സുനീഷ ആത്മഹത്യ ചെയ്ത സംഭവത്തില്‍ നടക്കുന്ന കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വരുന്നു. സുനീഷ ഭര്‍ത്താവ് വിജീഷില്‍ നിന്നും വീട്ടുകാരില്‍ നിന്നും കൊടിയ ക്രൂരതയാണ് അനുഭവിച്ചിരുന്നത് എന്നാണ് ബന്ധുക്കള്‍ വെളിപ്പെടുത്തുന്നത്.
മരണത്തിന് മുന്‍പായി താന്‍ അനുഭവിക്കുന്ന ദുരിതങ്ങളെ കുറിച്ച് സുനിഷ കരഞ്ഞ് പറയുന്ന ഓഡിയോ പുറത്ത് വന്നിരുന്നു. ഭര്‍ത്താവിന്റെ വീട്ടില്‍ സുനീഷയ്ക്ക് ഭക്ഷണം പോലും കൊടുത്തിരുന്നില്ലെന്ന് വല്യമ്മ ദേവകി വെളിപ്പെടുത്തി. വിശദാംശങ്ങള്‍ ഇങ്ങനെ..
തണുത്തുവെറക്കുന്ന കൈകളും ചുണ്ടും; ഹിമാചലിലെ പുതിയ വിശേഷങ്ങളുമായി സാനിയ, ചിത്രങ്ങൾ കാണാം

പയ്യന്നൂരിലെ വിജീഷിന്റെ വീട്ടിലെ കുളിമുറിയില്‍ ആണ് കഴിഞ്ഞ ദിവസം സുനീഷയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ഭര്‍ത്താവ് വിജേഷും ഇയാളുടെ മാതാപിതാക്കളും തന്നെ മര്‍ദ്ദിക്കാറുണ്ട് എന്ന് സുജിഷ പറയുന്ന ഓഡിയോ പുറത്ത് വന്നിരുന്നു. നിരന്തരമായി ഭര്‍ത്താവിന്റെ വീട്ടില്‍ നിന്നും പീഡനമേല്‍ക്കേണ്ടി വന്നതാണ് സുനീഷയുടെ മരണത്തിലേക്ക് നയിച്ചത്. തന്നെ കൂട്ടിക്കൊണ്ട് പോയില്ലെങ്കില്‍ ജീവനോടെ ഉണ്ടാകില്ലെന്ന് സഹോദരന് അയച്ച ശബ്ദ സന്ദേശത്തില്‍ സുനീഷ പറഞ്ഞിരുന്നു.

സുനീഷയെ ഭര്‍ത്താവും വീട്ടുകാരും നിരന്തരമായി മര്‍ദ്ദിച്ചിരുന്നുവെന്ന് വല്യമ്മയായ ദേവകി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. ഭര്‍ത്താവിന്റെ വീട്ടുകാര്‍ സുനീഷയ്ക്ക് ഭക്ഷണം കൊടുത്തിരുന്നില്ല. ഒരു മാസത്തോളമായി അതായിരുന്നു അവസ്ഥ. ഹോട്ടലില്‍ നിന്നും പാഴ്‌സല്‍ വാങ്ങി ആയിരുന്നു ഒരു മാസത്തോളമായി സുനീഷ ഭക്ഷണം കഴിച്ചിരുന്നത് എന്ന് വല്യമ്മ പറയുന്നു.

സ്വന്തം വീട്ടുകാരുമായി സംസാരിക്കാന്‍ സുനീഷയെ അനുവദിച്ചിരുന്നില്ലെന്നും ദേവകി പറയുന്നു. തന്റെ വീട്ടിലേക്ക് ഫോണ്‍ വിളിക്കാന്‍ സുനീഷ ശ്രമിച്ചപ്പോള്‍ ഫോണ്‍ എറിഞ്ഞ് തകര്‍ത്തുവെന്നും ദേവകി വെളിപ്പെടുത്തി. ഭര്‍ത്താവിന്റെ വീട്ടില്‍ നിന്നും നിരന്തരമായി പീഡനമേല്‍ക്കേണ്ടി വരുന്നു എന്ന് ചൂണ്ടിക്കാണിച്ച് സുനീഷയുടെ അമ്മ കെ വനജ കഴിഞ്ഞ മാസം ആറാം തിയ്യതി പോലീസിന് പരാതി നല്‍കിയിരുന്നു

വിജീഷിന്റെ മാതാപിതാക്കള്‍ക്ക് എതിരെ ആയിരുന്നു പോലീസില്‍ ഗാര്‍ഹിക പീഡനത്തിന് പരാതി നല്‍കിയത്. അന്ന് പോലീസ് ഇരുവീട്ടുകാരേയും വിളിച്ച് ചര്‍ച്ച നടത്തി കേസെടുക്കാതെ ഒഴിവാക്കി വിടുകയായിരുന്നു. തുടര്‍ന്ന് ഭര്‍ത്താവിന്റെ വീട്ടിലേക്ക് തിരികെ പോകാന്‍ സുനീഷ തയ്യാറായി. സുനീഷയുടേയി പുറത്ത് വന്നിരിക്കുന്ന ശബ്ദരേഖകള്‍ പോലീസ് പരിശോധിക്കും. രണ്ട് ശബ്ദരേഖകള്‍ ആണ് ഇതുവരെ പുറത്ത് വന്നിരിക്കുന്നത്.

ആദ്യം പുറത്ത് വന്ന ശബ്ദരേഖയില്‍ തന്നെ ഭര്‍ത്താവിന്റെ വീട്ടുകാര്‍ നിരന്തരം പീഡിപ്പിക്കുന്നതായാണ് സുനീഷ പറയുന്നത്. രണ്ടാമത്തെ ശബ്ദരേഖ സുനീഷയും വിജീഷും തമ്മിലുളള ഫോണ്‍ സംഭാഷണമാണ്. തനിക്കിനി ഭര്‍ത്താവിന്റെ വീട്ടില്‍ തുടരാന്‍ സാധിക്കില്ലെന്നും സ്വന്തം വീട്ടിലേക്ക് പോകണമെന്നും സുനീഷ പറയുന്നത് ഓഡിയോയില്‍ വ്യക്തമാണ്. എന്നാല്‍ വീട്ടിലേക്ക് പോകാന്‍ അനുവദിക്കില്ലെന്ന് വിജീഷ് പറയുന്നു.

പരസ്പരം മനസ്സിലാക്കുന്ന ഒരാളെയാണ് വേണ്ടത് എന്നും വീട്ടുകാരില്ലാതെ ഇനി മുന്നോട്ട് പോകാനാകില്ലെന്നും സുനീഷ പറയുന്നു. എന്നാല്‍ തന്നെ വിരട്ടാനാകില്ലെന്നും തനിക്ക് ഒന്നിനെയും പേടിയില്ലെന്നും ഫോണ്‍ റെക്കോര്‍ഡ് ചെയ്താലും ഒരു കുഴപ്പവും ഇല്ലെന്നും വിജീഷ് പറയുന്നു. സുനീഷയുടെ വീട്ടുകാരുടെ മൊഴി പോലീസ് ഇന്നലെ രേഖപ്പെടുത്തിയിരുന്നു. കേസുമായി ബന്ധപ്പെട്ട് വിജീഷിനേയും വീട്ടുകാരെയും പോലീസ് ചോദ്യം ചെയ്യും.
Recommended Video

വിജീഷിന്റെയും സുനീഷയുടേയും ഫോണുകള്‍ പോലീസ് പരിശോധിക്കും. ഒന്നര വര്‍ഷം മുന്‍പ് മാത്രമാണ് സുനീഷയും വിജീഷും വിവാഹിതരായത്. ഏറെ നാളത്തെ പ്രണയത്തിന് ശേഷമായിരുന്നു 2020 മാര്‍ച്ച് 12ന് ഇവരുടെ വിവാഹം. ഈ ബന്ധത്തോട് സുനീഷയുടെ വീട്ടുകാര്‍ക്ക് എതിര്‍പ്പുണ്ടായിരുന്നു.. അതുകൊണ്ട് തന്നെ വിവാഹത്തോട് അവര്‍ക്ക് എതിര്‍പ്പുണ്ടായിരുന്നു. അസ്വാഭാവിക മരണത്തിനാണ് പോലീസ് കേസെടുത്തിരിക്കുന്നത്. ഗാര്‍ഹിക പീഡനമാണ് മരണകാരണം എന്ന് തെളിഞ്ഞാല്‍ പോലീസ് അറസ്റ്റിലേക്ക് കടക്കും.












Click it and Unblock the Notifications