മോഷ്ടിച്ച പണം കടയില്‍ തന്നെ ഉപേക്ഷിച്ച് മാതൃകയായി: മോഷ്ടാവിനെ കുരുക്കാൻ പോലീസ്, സംഭവം കണ്ണൂരിൽ!!!
കണ്ണൂര്‍: കളഞ്ഞുകിട്ടിയ പണം തിരിച്ചു നല്‍കിയ മാതൃകയായവരെ കുറിച്ച് ധാരാളം കേട്ടിട്ടുണ്ട്. എന്നാല്‍ മോഷ്ടിച്ച പണം തിരികെ കടയില്‍ തന്നെ ഉപേക്ഷിച്ചു പോയ കള്ളനെ കുറിച്ചു കേള്‍ക്കുന്നത് അപൂര്‍വമാണ്. കണ്ണൂര്‍ ജില്ലയിലെ മലയോര മേഖലയായ പയ്യാവൂരിലെ ചന്ദനക്കാംപാറയിലാണ് രസകരമായ സംഭവം നടന്നത്. വരിപ്പക്കുന്നേല്‍ കൃഷ്ണന്‍ കുട്ടിയുടെ പച്ചക്കറി കടയിലാണ് ചൊവ്വാഴ്ച പുലര്‍ച്ചെ ഷട്ടറിനുള്ളിലൂടെ മോഷ്ടിച്ച 14,500രൂപ കള്ളന്‍ തിരികെയിട്ടത്. കഴിഞ്ഞ വ്യാഴാഴ്ച രാത്രിയാണ് ഇവിടെ മോഷണം നടന്നത്.
ശിവസേനയ്ക്ക് മറ്റ് വഴികളില്ല; ബിജെപിയുമായി ചേര്‍ന്ന് സര്‍ക്കാര്‍ രൂപീകരിക്കണമെന്ന് അത്തേവാലെ
കൃഷ്ണന്‍ കുട്ടി വീടുപണിക്കായി വെച്ച അന്‍പതിനായിരം രൂപയാണ് നഷ്ടപ്പെട്ടത്. ബാങ്കില്‍ നിന്നും പണമെടുത്ത് കടയില്‍ സൂക്ഷിച്ചതായിരുന്നു. കൃഷ്ണന്‍ കുട്ടിയുടെ പരാതിയില്‍ പയ്യാവൂര്‍ പോലീസെത്തി അന്വേഷണം നടത്തി. വിരലടയാള വിദഗ്ദ്ധരും ഡോഗ് സ്‌ക്വാഡും സ്ഥലത്തെത്തി. മണം പിടിച്ച പോലീസ് നായ തൊട്ടടുത്ത മൈതാനം വരെ ഓടിയെങ്കിലും അവിടെ നില്‍ക്കുകയായിരുന്നു. കൃഷ്ണന്‍കുട്ടിയുടെ കടയെ കുറിച്ച് നന്നായി അറിയുന്നവരാണ് മോഷണം നടത്തിയതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.
പോലീസ് അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് മോഷണം പോയ കറന്‍സിയില്‍ കുറച്ച് തിരികെ ലഭിക്കുന്നത്. എന്നാല്‍ പണം ഉപേക്ഷിച്ചു കടന്നുകളഞ്ഞ മോഷ്ടാവിനെ വലയിലാക്കാന്‍ തന്നെയാണ് പോലീസിന്റെ തീരുമാനം. ഉപേക്ഷിച്ച പണം പയ്യാവൂര്‍ എസ് ഐ പി സി രമേശന്‍ കസ്റ്റഡിയിലെടുത്ത് കണ്ണൂരിലെ വിരലടയാള വിദഗ്ദ്ധര്‍ക്കു കൈമാറി. കറന്‍സിയില്‍ നിന്നും ലഭിക്കുന്ന വിരലടയാളത്തിലൂടെ മോഷ്ടാവിനെ കുടുക്കാനാണ് പോലീസിന്റെ നീക്കം. കടയുടെ ഷട്ടറിന്റെ പൂട്ടുപൊളിച്ചാണ് മോഷ്ടാക്കള്‍ അകത്തു കടന്നത്.