ഇക്കുറി അഞ്ച് ഇല്ല.. പിണറായി സർക്കാരിൽ കണ്ണൂരിൽ നിന്നുള്ള പ്രാതിനിധ്യം കുറഞ്ഞു
കണ്ണൂര്‍: രണ്ടാം പിണറായി മന്ത്രിസഭയില്‍ നിലവിലുള്ള സ്ഥിതിയില്‍ കണ്ണൂരിന്റെ അംഗസംഖ്യ കുറഞ്ഞു. എല്ലാ ജില്ലകള്‍ക്കും മിതമായ പ്രാധാന്യം നല്‍കിയതോടെയാണ് മുഖ്യമന്ത്രിയുടെ ജില്ലയായ കണ്ണൂരിന്റെ അപ്രമാദിത്വത്തിന്റെ പിടി അയഞ്ഞത്. മുഖ്യമന്ത്രിക്ക് ശേഷം രണ്ടാമനായി പരിഗണിക്കപ്പെടുന്ന എം.വി ഗോവിന്ദനാണ് മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്ന പ്രമുഖന്‍. മന്ത്രിസ്ഥാനം നിലനിര്‍ത്തുമെന്ന് പ്രതീക്ഷിക്കപ്പെട്ട കെ.കെ ശൈലജയെ ഇക്കുറി ഒഴിവാക്കി. രണ്ടാം ടേമില്‍ തുറമുഖ-പുരാവസ്തു വകുപ്പ് മന്ത്രിയായിരുന്ന രാമചന്ദ്രന്‍ കടന്നപ്പള്ളിക്ക് സ്ഥാനം ലഭിക്കുമെന്ന് പറയുന്നുണ്ടെങ്കിലും ഉറപ്പിച്ചിട്ടില്ല.കൂത്തുപറമ്പ് മണ്ഡലത്തില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ട എല്‍.ജെ.ഡി പ്രതിനിധി കെ.പി മോഹനന് ഇക്കുറി മന്ത്രി സ്ഥാനം പ്രതീക്ഷിച്ചിരുന്നുവെങ്കിലും ലഭിച്ചില്ല.

കണ്ണൂരിന് പുറത്ത് നിന്ന് ജയിച്ചതാണെങ്കിലും മറ്റൊരു കണ്ണൂരുകാരനായ എ.കെ ശശീന്ദ്രന്‍ ഇക്കുറി മന്ത്രിസഭയില്‍ എന്‍.സി.പി പ്രതിനിധി ആകും. എങ്കിലും കഴിഞ്ഞ തവണ അഞ്ചു മന്ത്രിമാരുണ്ടായിരുന്ന സ്ഥാനത്ത് ആദ്യ ഘട്ടത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനും എം.വി ഗോവിന്ദനും മാത്രമേ കണ്ണൂരിനെ പ്രതിനിധീകരിച്ച് മന്ത്രിസഭയിലുള്ളൂ.കെ.പി മോഹനന് മന്ത്രി സ്ഥാനം ലഭിക്കാത്തത് എല്‍.ജെ.ഡിയെ സംബന്ധിച്ച് കനത്ത നഷ്ടമാണുണ്ടാക്കിയിട്ടുള്ളത്.
കടന്നപ്പള്ളിയുടെ കോണ്‍ഗ്രസ് എസിന് പോലും രണ്ടാംമൂഴത്തില്‍ മന്ത്രി പദവി വാഗ്ദ്ധാനം ചെയ്തിട്ടുണ്ട്.
ടി.പി ചന്ദ്രശേഖരന്റെ വിധവ കെ.കെ രമയോട് ഏറ്റ തോല്‍വിയാണ് എല്‍.ജെ.ഡിയെ സി.പി. എമ്മിന് അപ്രീയമാക്കിയത്. ഇതുകൂടാതെ കഴിഞ്ഞ ഉമ്മന്‍ചാണ്ടി മന്ത്രിസഭയില്‍കൃഷിമന്ത്രിയായിരിക്കെ നടത്തിയെന്നു ആരോപിക്കപ്പെടുന്ന അഴിമതി ആരോപണങ്ങളും മോഹനന് വിനയായി. ഇതുകൂടാതെ വടകരയില്‍ എല്‍. ജെ.ഡി ആര്‍. എം.പിയോട് ദയനീയമായി തോറ്റതും അവരുടെ വിലകുറച്ചു.
വടകരയില്‍ ജയിക്കുകയെന്നത് സി.പി. എമ്മിന് അഭിമാന പ്രശ്‌നങ്ങളിലൊന്നായിരുന്നു.
അതുകൊണ്ടു തന്നെ ഇക്കുറി ടി.പി ചന്ദ്രശേഖരന്‍ തന്നിലൂടെ നിയമസഭയിലുണ്ടാകുമെന്ന് കാലേക്കൂട്ടി പ്രഖ്യാപിച്ച് അങ്കത്തിനിറങ്ങിയ കെ.കെ രമയെ തോല്‍പിക്കാനായി സി.പി. എമ്മിന്റെ സര്‍വസന്നാഹങ്ങളുമാണ് വടകരയിലിറങ്ങിയത്. മനയത്ത് ചന്ദ്രന്‍ എന്തുതന്നെയായാലും വിജയിക്കുകമെന്നായിരുന്നു പാര്‍ട്ടിയുടെ പ്രതീക്ഷ. എന്നാല്‍ കേരളമാകെ വീശിയ ഇടതു തരംഗത്തിനിടെയിലും രമ ജയിച്ചു കയറിയത് സി.പി. എമ്മിനെ ഞെട്ടിച്ചിരുന്നു.
സിറ്റിങ് എം. എല്‍. എയായ സി.കെ നാണുവിന് ലഭിച്ച സോഷ്യലിസ്റ്റ് വോട്ടുകള്‍ വടകരയില്‍ മനയത്ത് ചന്ദ്രന് ലഭിക്കാത്തത് എല്‍. ജെ.ഡിയിലെ കാലുവാരല്‍ കാരണമാണെന്നാണ് സംസ്ഥാന സെക്രട്ടറിയേറ്റിന്റെ കണ്ടെത്തല്‍. മാത്രമല്ല കല്‍പ്പറ്റയില്‍ ശ്രേയസ് കുമാര്‍ തോറ്റതും ഇതിനു തെളിവാണെന്ന് സി.പി. എം ചൂണ്ടിക്കാട്ടുന്നു. ഇതോടെയാണ് ജനതാദള്‍ പാര്‍ട്ടികള്‍ ലയിച്ചില്ലെങ്കില്‍ മന്ത്രി സ്ഥാനമില്ലെന്ന നിലപാടിലേക്ക് സി.പി. എമ്മും മുഖ്യമന്ത്രിയുമെത്തിയത്.എന്തുതന്നെയായാലും കെ.പി മോഹനന് മന്ത്രി പദവി നഷ്ടമായത് വികസനം കൊതിക്കുന്ന പാനൂരിന് കനത്ത നഷ്ടമായിരിക്കുകയാണ്.കഴിഞ്ഞ തവണ പാനൂര്‍ ഉള്‍പ്പെടുന്ന കൂത്തുപറമ്പ് മണ്ഡലത്തെ പ്രതിനിധീകരിച്ച കെ. കെ ശൈലജ ഒന്നാം പിണറായി മന്ത്രിസഭയില്‍ മന്ത്രിയായിരുന്നു.












Click it and Unblock the Notifications