ചെങ്ങറക്കാർ കണ്ണൂരിൽ നടത്തുന്ന കുടിയിറക്ക് വിരുദ്ധ സമരത്തിന് പിന്തുണയുമായി യുഡിഎഫും വെൽഫെയർ പാർട്ടിയും
കണ്ണൂര്‍: കേരളം കണ്ട ഐതിഹാസിക ഭൂസമരങ്ങളിലൊന്നായ ചെങ്ങറ കോളനിക്കാരെ കണ്ണൂരിലെ പുനരധിവാസ ഭൂമിയിൽ നിന്നും കുടിയിറക്കാനുള്ള സി.പി.എം പ്രവർത്തകരുടെ നീക്കം രാഷ്ട്രീയ വിവാദമാകുന്നു. ചപ്പാരപ്പടവ് പഞ്ചായത്തിലെ ഒടുവള്ളിതട്ട് പുനരധിവാസ ഭുമിയിൽ നിന്നും തങ്ങളെ കുടിയിറക്കാൻ സി.പി.എം പ്രവർത്തകരും പ്രദേശത്തെ വ്യാജമദ്യലോബിയും ചേർന്ന് അക്രമമഴിച്ചുവിടുകയാണെന്നാണ് പത്തോളം ദളി ത് കുടുംബങ്ങളുടെ പരാതി.
ഈക്കാര്യം ചുണ്ടിക്കാണിച്ചു കൊണ്ട് കഴിഞ്ഞ ജനുവരി ഒന്നു മുതൽ കണ്ണൂർ കലക്ടറേറ്റിന് മുൻപിൽ പ്രതിഷേധ ധർണ നടത്തിവരികയാണ് ചെങ്ങറയിലെ സമരക്കാർ. സ്ത്രീകളും കുട്ടികളുമടങ്ങുന്ന അൻപതോളം പേരാണ് സമരം നടത്തുന്നത്. സി.പി.എം പ്രവർത്തകർ നടത്തുന്ന അക്രമങ്ങൾ നേതൃത്വത്തിന്റെ അറിവോടെയാണെന്നാണ് ഇവരുടെ ആരോപണം. കൂവേരി വില്ലേജിൽപ്പെട്ട പുനരധിവാസ ഭൂമിയിൽ താമസിക്കാൻ അനുവദിക്കില്ലെന്ന് പറഞ്ഞ് സി.പി.എം പ്രവർത്തകർ തങ്ങളെ വീടുകളിൽ കയറി രാത്രി കാലങ്ങളിൽ വരെ അക്രമിക്കുകയാണെന്ന് ഇവർ പറയുന്നു.
കോളനി നിവാസികളുടെ ജീവിതോപാധിയായ കൃഷി നശിപ്പിക്കുന്നു. കോളനി നിവാസികളിലൊരാളുടെ ഓട്ടോറിക്ഷ അഗ്നിക്കിരയാക്കി.തങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകണമെന്നാവശ്യപ്പെട്ടു കലക്ടർക്കും ജില്ലാ പൊലിസ് മേധാവിക്കും പരാതി നൽകിയിട്ടും നടപടിയെടുക്കുന്നില്ല തളിപ്പറമ്പ് പൊലിസ് അക്രമികൾക്കു ഒത്താശ ചെയ്യുകയാണെന്നാണ് കോളനി നിവാസികളുടെ ആരോപണം.ഇതേ സമയം ചെങ്ങറക്കാർ കിടപ്പാടം സംരക്ഷിക്കാൻ നടത്തുന്ന സമരത്തിന് പിൻതുണയുമായി യു.ഡി.എഫും വെൽഫെയർ പാർട്ടിയും രംഗത്തുവന്നിട്ടുണ്ട്. സമരം കുടുതൽ ശക്തമാക്കുന്നതിന് സഹകരിക്കാൻ ഈ പാർട്ടികളും നിരവധി ദളിത് സംഘടനകളും ചേർന്ന് സംയുക്ത സമരസമിതി രൂപീകരിച്ചിട്ടുണ്ട്.
ഇതിന്റെ ഭാഗമായി എസ്.പി ഓഫിസിലേക്ക് മാര്‍ച്ച് നടത്തുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു പുനരധിവാസത്തില്‍പ്പെട്ട ദളിത് കുടുംബങ്ങള്‍ക്ക് നീതി ലഭിക്കണമെന്ന് ആവശ്യപ്പെട്ട് കലക്ട്രേറ്റ് പടിക്കല്‍ നടത്തുന്ന സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ട് 12ന് രാവിലെ 10ന് ജില്ലാ പോലിസ് ആസ്ഥാനത്തേക്ക് മാര്‍ച്ച് നടത്തുമെന്ന് സമരസഹായ സമിതി നേതാക്കള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
കഴിഞ്ഞ ആറുമാസത്തിനിടെ നിരവധി തവണ ദളിത് കുടുംബങ്ങളെ സി.പി.എം പ്രവര്‍ത്തകര്‍ വ ീടുകയറി ആക്രമിച്ചെന്ന് സമിതി കുറ്റപ്പെടുത്തി. കലക്ടര്‍ക്കും പോലിസിലും പരാതികള്‍ നല്‍കിയിട്ടും ഫലമുണ്ടാകാത്തതിനാലാണ് സമര പരിപാടി ആരംഭിച്ചതെന്ന് സമരസമിതി നേതാക്കള്‍ പറഞ്ഞു. കോളനിവാസികളെ അക്രമിച്ചവര്‍ക്കെതിരേ നടപടി സ്വീകരിക്കുക, ചെങ്ങറ പുനരധിവാസ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയ ഒടുവള്ളിത്തട്ടിലെ ഭൂമി അതിര്‍ത്തി തിരിച്ച് മതില്‍ കെട്ടി സംരക്ഷിക്കുക, കോളനി പരിസര പ്രദേശങ്ങളിലെ വ്യാജമദ്യ വാറ്റിനെതിരേ നടപടി സ്വീകരിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് മാര്‍ച്ച് നടത്തുന്നത്. ഈ കാര്യങ്ങള്‍ ഉള്‍പ്പെടുത്തി എം.പി.മാര്‍, എം.എല്‍.എമാര്‍ എന്നിവര്‍ക്ക് നിവേദനം നല്‍കാനും തീരുമാനിച്ചതായി ഭാരവാഹികളായ പി.മാധവന്‍ മാസ്റ്റര്‍, സി.എ അജീര്‍, സൈനുദ്ദീന്‍ കരിവെള്ളൂര്‍, ശശി മാസ്റ്റര്‍, വിജയന്‍ ചെങ്ങറ എന്നിവര്‍ അറിയിച്ചു..