പയ്യന്നൂരിൽ പടക്കനിർമ്മാണശാലയിലെ സ്ഫോടനം: അപകടത്തിൽ പരുക്കേറ്റ സ്ത്രീ തൊഴിലാളി മരിച്ചു
കണ്ണൂർ: പയ്യന്നൂര്‍ എടാട്ടെ പടക്ക നിര്‍മ്മാണ ശാലയിലെ സ്‌ഫോടനത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന സ്ത്രീ തൊഴിലാളി മരിച്ചു. പയ്യന്നൂര്‍ അമ്പലത്തിന് സമീപം താമസിക്കുന്നസുരേഷിന്റെ ഭാര്യ കൂത്തൂര്‍ ചന്ദ്രമതി (60) യാണ് മരിച്ചത്. ഇന്ന് ഉച്ചയോടെയായിരുന്നു അന്ത്യം. പരിയാരം ഗവ. മെഡിക്കല്‍ കോളജാശുപത്രിയിലെ തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്നു. മകള്‍: സിന്ധു. മരുമകന്‍: രാജേഷ്. സഹോദരന്‍: കൂത്തൂര്‍ ബാലകൃഷ്ണന്‍.
പയ്യന്നൂര്‍ എസ്ഐ പി ബാബുമോന്റെ നേതൃത്വത്തില്‍ മൃതദേഹം ഇന്‍ക്വസ്റ്റ് നടത്തി. ഇതേ സമയം സ്‌ഫോടനമിടയായതിനെ തുടർന്ന് സ്ഥാപന ഉടമയ്ക്കെതിരേ പോലിസ് കേസെടുത്തു. അശ്രദ്ധമായി പടക്കശാല കൈകാര്യം ചെയ്തതിനാണ് ഉടമയ്ക്കെതിരേ പോലീസ് കേസെടുത്തത്. പടക്കശാലയിലെ തൊഴിലാളി കുഞ്ഞിമംഗലം എടാട്ടെ കൊളങ്ങര ചന്ദ്രന്റെ പരാതിയില്‍ ഉടമ എടാട്ടെ പി വിജയനെതിരേയാണ് പയ്യന്നൂര്‍ പോലീസ് കേസെടുത്തത്. കെട്ടിട മുറിയില്‍ അശ്രദ്ധമായി സൂക്ഷിച്ച പടക്കങ്ങള്‍ കൈകാര്യം ചെയ്യുന്നതിനിടെയാണ് തൊഴിലാളികള്‍ക്ക് പരിക്കേറ്റതെന്ന് പരാതിയില്‍ പറയുന്നു.

സ്‌ഫോടനത്തില്‍ തൊഴിലാളിയായ എടാട്ടെ കട്ടച്ചേരിയില്‍ കമലാക്ഷി (48) യുടെ തലയില്‍ ഷീറ്റ് തെറിച്ചുവീണ് പരിക്കേറ്റിരുന്നു. ഇവര്‍ പയ്യന്നൂര്‍ സഹകരണ ആശുപത്രിയില്‍ ചികിത്സയിലാണ്. അപകട സമയത്ത് കൂടുതല്‍ ജോലിക്കാര്‍ ഇല്ലാത്തതിനാല്‍ വന്‍ അപകടമാണ് ഒഴിവായത്. ചൊവ്വാഴ്ച്ച വൈകുന്നേരം 4.30 ഓടെയാണ് അപകടം നടന്നത്. വെടിമരുന്ന് മിക്സ് ചെയ്യുന്നതിനായി അരയ്ക്കുന്നതിനിടെയാണ് തീപിടുത്തവും പൊട്ടിത്തെറിയുമുണ്ടായതെന്നാണ് പോലിസിന്റ പ്രാഥമിക നിഗമനം.
അപകടത്തില്‍ ഷെഡിന്റെ ഓടുമേഞ്ഞ മേല്‍ക്കൂരയിലെ ഓടുകള്‍ പൊട്ടിച്ചിതറിയും ഷെഡിന്റെ ചുമരുകള്‍ കെട്ടിയ കല്ലുകളുള്‍പ്പെടെ നിലംപൊത്തിയും രണ്ട് ഷെഡുകള്‍ പൂര്‍ണമായും നശിച്ചു. പയ്യന്നൂര്‍ ഫയര്‍ സ്റ്റേഷന്‍ ഓഫീസര്‍ പി വി പവിത്രന്റെ നേതൃത്വത്തിലുള്ളഫയര്‍ ഫോഴ്‌സ് സംഘം എത്തി വെള്ളമൊഴിച്ച് തീയണച്ചതിനാല്‍ കൂടുതല്‍ പ്രദേശങ്ങളിലേക്ക് തീപടരുന്നത് തടയാനായി. അപകടമറിഞ്ഞെത്തിയ പോലീസും പരിസരവാസികളും രക്ഷാപ്രവര്‍ത്തനങ്ങളില്‍ പങ്കാളികളായി. സ്ഫോടനത്തെ തുടര്‍ന്ന് സമീപത്തെ ചില വീടുകളുടെ ജനലുകള്‍ക്കും കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. കഴിഞ്ഞ വർഷം കണ്ണുർ പുതിയ തെരുവിൽ സ്ഫോടകവസ്തുക്കൾ സൂക്ഷിച്ച വീടിന് തീപിടിച്ച് വീട് തകർന്നിരുന്നു' ഈ സംഭവത്തിൽ ലൈസൻസി ഉടമയ്ക്കെതിരെ പൊലിസ് കേസെടുത്തിരുന്നു.
കണ്ണൂർ ജില്ലയിലെ പ്രധാന പടക്കനിർമാണശാലകൾ പ്രവർത്തിക്കുന്നത് പയ്യന്നൂരിലാണ്. തമിഴ് നാട്ടുനിന്നും തൊഴിലാളികളെ കൊണ്ടു വന്നിട്ടാണ് ഇവിടെ നിന്നും പടക്കനിർമ്മാണം നടത്തുന്നത്. പുതുവത്സര - വിഷു ആഘോഷത്തിനായി പടക്കങ്ങൾ നിർമ്മിക്കവെയാണ് പൊട്ടിത്തെറിയുണ്ടായത്. കഴിഞ്ഞ വിഷുക്കാലം കൊ വി ഡായതിനാൽ പടക്ക വിൽപ്പന നന്നെ കുറഞ്ഞിരുന്നു. ഈ കാരണം കൊണ്ടു തന്നെ പടക്കങ്ങൾ ഇവിടെ ഗോഡൗണിൽ കെട്ടിക്കിടന്നതാണ് അപകടത്തിന് കാരണമെന്ന് പൊലീസ് സംശയിക്കുന്നു.












Click it and Unblock the Notifications