കാസർഗോഡ് ഭക്ഷ്യവിഷബാധയേറ്റ് പെൺകുട്ടി മരിച്ചതായി റിപ്പോർട്ടുകൾ
കാസർഗോഡ്; ഭക്ഷ്യ വിഷബാധയേറ്റ് കാസർകോഡ് പെൺകുട്ടി മരിച്ചതായി സംശയം. കാസർഗോഡ് തലക്ലായിലെ അഞ്ജുശ്രീ പാർവതിയാണ് മരിച്ചത്. ഓൺലൈനിൽ വരുത്തിച്ച കുഴിമന്തി കഴിച്ചതോടെ ശാരീരിക അസ്വസ്ഥത അനുഭവപ്പെടുകയായിരുന്നു. തുടർന്ന് മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരിക്കുകയായിരുന്നു.
കുഴിമന്തി ഓർഡർ ചെയ്ത് കഴിച്ചതിനെ തുടർന്ന് അസ്വസ്ഥത അനുഭവപ്പെടുകയായിരുന്നു. കാസർഗോട്ടെ ആശുപത്രിയിലാണ് ആദ്യം ചികിത്സ തേടിയത്. പിന്നീട് നില വഷളായപ്പോഴാണ് മംഗലാപുരത്തെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ഇവിടെ വെച്ചാണ് മരണം സംഭവിച്ചത്.
പെൺകുട്ടിയുടെ മരണത്തിൽ ബന്ധുക്കൾ നൽകിയ പരാതിയിൽ പോലീസ് അന്വേഷണം ആരംഭിച്ചു. മംഗലാപുരത്ത് പെൺകുട്ടിയെ ചികിത്സിച്ച ആശുപത്രി അധികൃതർ വിഷബാധയേറ്റാണോ കുട്ടി മരിച്ചതെന്ന് സ്ഥിരീകരിച്ചിട്ടില്ല. എന്നാൽ കാസർകോഡ് പെൺകുട്ടിയെ ആദ്യം ചികിത്സിച്ച ആശുപത്രിയിൽ നിന്ന് ഭക്ഷ്യവിഷബാധയേറ്റാണ് അവശനിലയിൽ ആയതെന്ന് കണ്ടെത്തിയിരുന്നു. നേരത്തേയും ഭക്ഷ്യവിഷബാധയേറ്റ് കാസർഗോഡ് പെൺകുട്ടി മരിച്ചിരുന്നു. ഷവർമ്മ കഴിച്ചായിരുന്നു മരണം.
കോട്ടയത്ത് ഭക്ഷ്യവിഷബാധയേറ്റ് നഴ്സിന്റെ മരണത്തെ തുടർന്ന് സംസ്ഥാനത്ത് വ്യാപകമായി ഭക്ഷ്യ സുരക്ഷാ പരിശോധന നടത്തുന്നതിനിടെയാണ് വീണ്ടുമൊരു മരണം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. അതേസമയം വെള്ളിയാഴ്ച സംസ്ഥാന വ്യാപകമായി 485 സ്ഥാപനങ്ങളിൽ ഭക്ഷ്യ സുരക്ഷാ വകുപ്പ് ഷവർമ്മ പ്രത്യേക പരിശോധന നടത്തിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. വൃത്തിഹീനമായി പ്രവർത്തിച്ച 10 സ്ഥാപനങ്ങളുടേയും ലൈസൻസ് ഇല്ലാതിരുന്ന 6 സ്ഥാപനങ്ങളുടേയും ഉൾപ്പെടെ 16 സ്ഥാപനങ്ങളുടെ പ്രവർത്തനം നിർത്തി വയ്പ്പിച്ചു. 162 സ്ഥാപനങ്ങൾക്ക് നോട്ടീസ് നൽകിയതായും മന്ത്രി അറിയിച്ചു.