കാസർഗോഡ് ത്രിപ്പിൾ ലോക്ക് ഡൗൺ: പുറത്തിറങ്ങുന്നവരെ പിടികൂടാൻ ഡ്രോണിറങ്ങും!! പോലീസ് ബൈക്ക് പട്രോളിംഗ്
കാഞ്ഞങ്ങാട്: കൊറോണ വൈറസ് വ്യാപനം ശക്തമാകുന്ന സാഹചര്യത്തിൽ കാസർഗോഡ് ജില്ലയില്‍ ചില സ്ഥലങ്ങളിൽ ട്രിപ്പിള്‍ ലോക്‌ഡൗണ്‍ ഏര്‍പ്പെടുത്തി. തളങ്കര, ചൂരി, നെല്ലിക്കുന്ന്, കളനാട് തുടങ്ങിയ സ്ഥലങ്ങളിലാണ് ശനിയാഴ്ച്ച മുതൽ ല് ട്രിപ്പിള്‍ ലോക് ഡൗണ്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. കോവിഡ് കേസുകള്‍ കൂടുതലായും സ്ഥിരീകരിച്ച സ്ഥലങ്ങളിലാണ് അധികൃതര്‍ കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഈ സ്ഥലങ്ങളില്‍ ഡ്രോണ്‍ നിരീക്ഷണം ശക്തമാക്കും. ജില്ലയില്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന ക്ലസ്റ്റര്‍ ലോക്കിന് പുറമെയാണ് ട്രിപ്പിള്‍ ലോക്ക് ഡൗണ്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. അഞ്ച് വീടുകള്‍ കേന്ദ്രീകരിച്ച് പൊലീസ് ബൈക്ക് പെട്രോളിംഗ് നടത്തും. ഇതോടെ ഈ മേഖലയിലെ ജനങ്ങൾക്ക് അവശ്യകാര്യങ്ങൾക്ക് പോലും പുറത്തിറങ്ങാൻ പറ്റാത്ത അവസ്ഥയായി.
എന്നാൽ ഇതേ സമയം സംസ്ഥാന സർക്കാരിന്റെ കരുതലിൽ ജില്ലാ അധികൃതരും ആരോഗ്യപ്രവർത്തകരും പൊലീസും നടത്തിയ അശ്രാന്ത പരിശ്രമത്തിൽ കാസർഗോഡ് അതിജീവനത്തിലേക്ക് ചുവടുവയ്‌ക്കുന്നത് ആശ്വാസകരമാണ്. രാജ്യത്തെ പ്രധാന കോവിഡ് ബാധിത പ്രദേശമായ കാസർഗോഡ് ജില്ലയിൽ ശനിയാഴ്‌ച മാത്രം രോഗമുക്തി നേടി 18 പേരാണ് ആശുപത്രി വിട്ടത്. ഇവിടെ ഇതുവരെ 23പേരാണ് രോഗവിമുക്തരായത്. ഇവരിൽ കൂടുതലും ദുബായിൽനിന്നെത്തിയവരാണ്. ഒമ്പതു പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. നിലവിൽ കോവിഡ് ബാധിതരായ 140 പേരാണ് വിവിധ ആശുപത്രികളിൽ ചികിത്സയിലുള്ളതെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ എ വി രാംദാസ് പറഞ്ഞു.

ചൈനയിലെ വുഹാനിൽനിന്നെത്തിയ വിദ്യാർഥിക്കാണ് ജില്ലയിൽ ആദ്യം കോവിഡ്–19 സ്ഥിരീകരിച്ചത്. ഫെബ്രുവരി മൂന്നിനായിരുന്നു ഇത്. കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിൽ ചികിത്സയിലായിരുന്ന വിദ്യാർഥി രോഗമുക്തി നേടി വീട്ടിലേക്ക് മടങ്ങി. രണ്ടാം ഘട്ടത്തിൽ മാർച്ച് 14ന് ദുബായിൽനിന്നെത്തിയ കളനാട് സ്വദേശിക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇയാളുടെ ബന്ധുകൾക്കും സമ്പർക്കത്തിലുടെ രോഗം പകർന്നു. ശനിയാഴ്‌ച രോഗമുക്തരായവരിൽ ഇയാളും സമ്പർക്കത്തിലൂടെ രോഗം ബാധിച്ച ഗർഭിണിയായ യുവതിയും രണ്ടു വയസ്സുകാരനായ മകനും ഉൾപ്പെടുന്നു. ഇവർ കണ്ണൂർ ഗവ. മെഡിക്കൽ കോളേജിൽനിന്ന് വീട്ടിലേക്ക് മടങ്ങി. ഗർഭിണിയായ മറ്റൊരു യുവതി പ്രവസസമയം അടുത്തതിനാൽ ആശുപത്രിയിൽ തന്നെ കഴിയുകയാണ്.
കാസർകോട് ജനറൽ ആശുപത്രിയിൽനിന്ന് പത്തുപേരും കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിൽനിന്ന് മൂന്നു പേരും പരിയാരത്തെ കണ്ണൂർ ഗവ. മെഡിക്കൽ കോളേജിൽനിന്ന് എട്ടു പേരും കോഴിക്കോട് മെഡിക്കൽ കോളേജിൽനിന്ന് രണ്ടു പേരും രോഗം ഭേദമായി ആശുപത്രി വിട്ടു. വെള്ളിയാഴ്‌ച ജനറൽ ആശുപത്രിയിൽനിന്ന് ആറും പരിയാരത്തുനിന്ന് ആറും ജില്ലാ ആശുപത്രിയിൽനിന്ന് മൂന്നും പേരെ ഡിസ്ചാർജ്ചെയ്തു. ഇവരൊക്കയും 14 ദിവസം വീട്ടിൽ നിരീക്ഷണത്തിൽ കഴിയണം.
ജില്ലയിൽ രണ്ടാംഘട്ടത്തിൽ 160 പേർക്കാണ് രോഗം ബാധിച്ചത്. സർക്കാർ ആശുപത്രികൾക്കു പുറമെ കാസർകോട് മെഡിക്കൽ കോളേജിലും സ്വകാര്യാശുപത്രികളിലും കൂടുതൽ ബെഡുകളും സൗകര്യങ്ങളും ഒരുക്കി ഏത് സാഹചര്യവും നേരിടാൻ ഭരണകൂടം തയ്യാറായിട്ടുണ്ട്. സമൂഹവ്യാപനം തടയാൻ ജില്ലയിൽ ഉന്നത ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ 1500 പോലീസുകാരെയും വിന്യസിച്ചിട്ടുണ്ട്. ഒപ്പം സംസ്ഥാന സർക്കാരിന്റെ കർശനനടപടിയുടെ ഭാഗമായി രോഗബാധിതർ കൂടുതലുള്ള കാസർകോട് നഗരസഭയിലും സമീപത്തെ ആറ് പഞ്ചായത്തുകളിലും ഡബിൾ ലോക്ക് ഡൗൺ നടപ്പാക്കി. കാസർകോട് ജനറൽ ആശുപത്രി, കാഞ്ഞങ്ങാട് ജില്ലാ ആശുപത്രി, കാസർകോട് മെഡിക്കൽ കോളേജ് എന്നിവ കോവിഡ് കേന്ദ്രങ്ങളാക്കി. ജില്ലയിൽ 962 ബെഡുകളും സജ്ജമാക്കി. തിരുവനന്തപുരം മെഡിക്കൽ കോളേജിൽനിന്നുള്ള 27 അംഗ മെഡിക്കൽ സംഘം കാസർകോട് മെഡിക്കൽ കോളേജിൽ സേവനത്തിനെത്തിയത് കൂടുതൽ സഹായകമായി.












Click it and Unblock the Notifications