ഫാഷൻ ഗോൾഡ് കേസ്; സത്യവാങ്മൂലത്തിലെ ഒപ്പ് തന്റേതല്ലെന്ന് അഡ്വ സി ഷുക്കൂർ
കാസർഗോഡ്: ഫാഷൻ ഗോൾഡ് തട്ടിപ്പ് കേസിൽ തനിക്കെതിരെ ഗൂഢാലോചന നടന്നുവെന്ന് അഡ്വ സി ശുക്കൂർ. സത്യവാങ്മൂലത്തിലുള്ളത് തന്റെ ഒപ്പല്ലെന്നും മേല്‍പ്പറമ്പ് പൊലീസിന്‍റെ അന്വേഷണം പൂര്‍ത്തിയായാല്‍ കേസ് ഫയല്‍ ചെയ്യുമെന്നും ഷുക്കൂർ പറഞ്ഞു.
പുറത്തുവന്ന രേഖകൾ താൻ സാക്ഷപ്പെടുത്തിയിട്ടില്ല. തന്നെ പ്രതിയാക്കി കേസിന്റെ ദിശമാറ്റാമെന്ന ഉദ്ദേശമാണ് ഇപ്പോഴത്തെ ഗൂഢാലോചനയ്ക്ക് പിന്നിൽ.ഫാഷന്‍ ഗോള്‍ഡ് തട്ടിപ്പിലെ ഇരകള്‍ക്കൊപ്പം നില്‍ക്കുകയും അവര്‍ക്ക് വേണ്ടി പോരാടുകയും ചെയ്ത തന്നെ താറടിക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നത്. നോട്ടറി രജിസ്റ്റർ സൂക്ഷിക്കുന്നതിന് നിശ്ചിത കാലാവധിയുണ്ട്. 2013-ലെ ഈ രേഖയെക്കുറിച്ച് തനിക്കറിവില്ലെന്നും അദ്ദേഹം പറഞ്ഞു. പരാതിക്കാരനോ മറ്റാരെങ്കിലുമോ വ്യാജരേഖ ചമച്ചിട്ടുണ്ടോയെന്ന് കോടതിയാണ് പരിശോധിക്കേണ്ടതെന്നും അദ്ദേഹം പത്രസമ്മേളനത്തിൽ പറഞ്ഞു.

ഫാഷൻ ഗോൾഡ് തട്ടിപ്പ് കേസിൽ മുൻ ജില്ലാ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ സി ഷുക്കൂർ ഉൾപ്പെടെ നാല് പേർക്കെതിരേ കേസെടുക്കാനായിരുന്നു കഴിഞ്ഞ ദിവസം കോടതി നിർദ്ദേശിച്ചത്. ഖമർ ഫാഷൻ ഗോൾഡ് പ്രൈവറ്റ് ലിമിറ്റഡിന്റെ ഡയറക്ടറെന്ന നിലയിൽ തനിക്കെതിരേ വ്യാജരേഖ ചമച്ചുവെന്ന് കാണിച്ച് കളനാട് കട്ടക്കാൽ ന്യൂ വൈറ്റ് ഹൗസിൽ എസ് കെ മുഹമ്മദ് കുഞ്ഞി(78)നൽകിയ ഹർജിയിലായിരുന്നു ഹൊസ്ദുർഗ് ഒന്നാംക്ലാസ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് (രണ്ട്) കോടതി കേസെടുക്കാൻ നിർദ്ദേശിച്ചത്.
ഡയറക്ടർ ഐഡന്റിഫിക്കേഷൻ നമ്പറിനായി സത്യവാങ്മൂലം സമർപ്പിച്ച സമയത്ത് താൻ വിദേശത്തായിരുന്നുവെന്ന തെളിവുകളാണ് മുഹമ്മദ് കുഞ്ഞി കോടതിയിൽ സമർപ്പിച്ചത്. സത്യവാങ്മൂലം സാക്ഷ്യപ്പെടുത്തിയത് അന്നത്തെ നോട്ടറി സി ഷുക്കൂറാണെന്നും മുഹമ്മദ് കുഞ്ഞി കോടതിയിൽ ചൂണ്ടിക്കാട്ടിയിരുന്നു. എന്നാൽ വ്യാജ രേഖ നിർമ്മിക്കാൻ കൂട്ടുനിൽക്കുന്ന ആളല്ല താനെന്നും നോട്ടറി എന്ന നിലയിൽ സർട്ടിഫിക്കേഷന് വരുമ്പോൾ ആൾക്കാരെ ഐഡന്റിഫൈ ചെയ്തതിന് ശേഷം മാത്രമേ ചെയ്ത് കൊടുക്കാറുള്ളൂവെന്നുമായിരുന്നു ഷുക്കൂർ പ്രതികരിച്ചത്.
ഷുക്കൂറിനെ കൂടാതെ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടറായ ടികെ പൂക്കോയ തങ്ങൾ, മകൻ അഞ്ചരപ്പാട്ടിൽ ഇഷാം, സ്ഥാപനത്തിന്റെ സെക്രട്ടറി സന്ദീപ് സതീഷ് എന്നിവർ ഉൾപ്പെടെയുള്ളവർക്കെതിരെ കേസെടുക്കാനായിരുന്നു കോടതി നിർദ്ദേശിച്ചത്.












Click it and Unblock the Notifications