കാട്ടാനയെ തുരത്തൽ;ദൗത്യം ഉപേക്ഷിച്ച് കർമസേന..9 ആനകൾ കാട് കയറിട്ടില്ലെന്ന് കർഷകർ
കാസർഗോഡ്: കാട്ടാനയെ തുരത്തൽ ദൗത്യം കർമസേന പാതിവഴിയിൽ ഉപേക്ഷിച്ചതായി ആക്ഷേപം. കാടിറങ്ങിയ ആനകളിൽ 11 എണ്ണം തിരിച്ച് കാട് കയറിയതായും ഒരു കൊമ്പൻ മാത്രമാണ് ഇനി കാട് കയറാൻ ഉള്ളതെന്നുമായിരുന്നു അധികൃതർ പറഞ്ഞത്. എന്നാൽ മൂന്നെണ്ണം മാത്രമാണ് വേലി കടന്നതെന്നാണ് പ്രദേശത്തെ കർഷകർ പറയുന്നത്.

കാറഡുക്ക, മുളിയാർ, ദേലംപാടി പ്രദേശങ്ങളിലായിരുന്നു കാട്ടാനകൾ ഇറങ്ങിയത്. ദിവസങ്ങളോളം നീണ്ട പ്രയത്നങ്ങൾക്കൊടുവിൽ ആനകളെ തുരത്താനായെന്നും ഒറ്റയാനെ തിരിച്ചുവിടാനുള്ള നടപടികൾ പുരോഗമിക്കുകയാണെന്നുമായിരുന്നു അധികൃതർ അറിയിച്ചത്. എന്നാൽ ഇപ്പോഴും 9 ആനകൾ പ്രദേശത്ത് തുടരുകയാണെന്നും ഇവ വ്യാപകമായി കൃഷി നശിപ്പിക്കുകയാണെന്നും കർഷകർ ആരോപിച്ചു.
അഡൂർ, കാടകം, മുളിയാർ വനങ്ങളിലാണ് കാട്ടാനകൾ ഉള്ളതെന്നും നാട്ടുകാർ പറയുന്നു. മാത്രമല്ല ദൗത്യം തുടങ്ങുമ്പോൾ മുളിയാർ വനത്തിന്റെ കിഴക്കേ അതിർത്തിയിലായിരുന്ന ഒറ്റയാൻ ഇപ്പോൾ വനത്തിന്റെ പടിഞ്ഞാറെ അതിർത്തിയിലാണെന്നും നാട്ടുകാർ പറഞ്ഞു.
ആനകൾ ഏത് സമയത്ത് വേണമെങ്കിലും തിരിച്ചെത്താവുന്ന സ്ഥിതിയിലാണെന്നാണ് കർഷകർ പറുന്നത്. വൈദ്യുത തൂക്കുവേലി ഇതുവരെ ചാർജ് ചെയ്തിട്ടില്ലാത്തതിനാൽ വളരെ അധികം ഭയപ്പാടോടെയാണ് ജീവിക്കുന്നതെന്നും ഇവർ പറയുന്നു. ഉടൻ തന്നെ ജനപ്രതിനിധികൾ അടക്കം എല്ലാവരും വിഷയത്തിൽ ഇടപെട്ട് അടിയന്തര നടപടികൾ സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. ജനങ്ങളുടെ സഹകരണത്തോടെ ദൗത്യം പുനരാരംഭിക്കുകയും ചെയ്യണമെന്നും ഇവർ പറയുന്നു.












Click it and Unblock the Notifications