മല്ലത്ത് ബിഎസ്എന്‍എല്‍ ഡിവിഷണല്‍ എന്‍ജിനീയറെ വെട്ടിക്കൊന്നു: പ്രതി അയല്‍വാസി!
ബോവിക്കാനം: കാസര്‍കോട് ബിഎസ്എന്‍എല്‍ ഡിവിഷണല്‍ എഞ്ചിനിയറും മല്ലം സ്വദേശിയുമായ സുധാകരനെ (52) ക്രൂരമായി കഴുത്തിന് വെട്ടി കൊലപ്പെടുത്തി. എഞ്ചിനിയറെ കൊലപ്പെടുത്തിയ പ്രതിയായ അയല്‍വാസി മല്ലത്തെ രാധാകൃഷ്ണന്‍ (52) ഇതേ തുടർന്ന് കുമ്പളയ്ക്ക് സമീപം ട്രെയിനിന് മുന്നില്‍ ചാടി ജീവനൊടുക്കിയിരുന്നു. ഇന്നലെ ഡ്യൂട്ടി കഴിഞ്ഞ് വീട്ടിലേക്ക് പോകുമ്പോഴാണ് മല്ലം ജംഗ്ഷന് 50 മീറ്റര്‍ അകലെ വെച്ച് വെട്ടേറ്റത്.
കൊലയ്ക്ക് കാരണമായത് സ്വത്ത് തര്‍ക്ക കേസില്‍ കോടതി വിധി എതിരായതാണ് . രാധാകൃഷ്ണനും, സുധാകരന്റെയും പിതാക്കന്‍മാര്‍ തമ്മില്‍ ഉണ്ടായ സ്വത്ത് തർക്കമാണ് മക്കളായ ഇവർ ഏറ്റെടുത്തത് ഇവർ കടുത്ത ശത്രുതയിലായിരുന്നു. ഇതിനിടയില്‍ സ്വത്ത് കേസില്‍ കോടതിയില്‍ സുധാകരന് അനുകൂല വിധി പറഞ്ഞതോടെ രാധാകൃഷ്ണനില്‍ കടുത്ത പകനുരഞ്ഞു പൊന്തി. ഇതാണ് കൊലപാതകത്തിലേക്ക് നയിച്ചത്.
രാധാകൃഷ്ണൻ സുധാകരനെ കൊലപ്പെടുത്തുന്നതിന് ദൃക്‌സാക്ഷിയില്ല. വഴിയിൽ പതുങ്ങി ഇരുന്നായിരുന്നു രാധാകൃഷ്ണന്റെ ആക്രമണം. മൂര്‍ച്ഛയുള്ള കത്തി കൊണ്ട് കഴുത്തിന് വെട്ടികൊല്ലുകയായിരുന്നു. നാട്ടുകാരാണ് ആദ്യം ചോര വാര്‍ന്ന് കിടക്കുന്നത് കണ്ടത്. ഉടൻ തന്നെ പോലീസില്‍ വിവരമറിയിച്ച് മൃതദേഹം ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.സുധാകരനെ വെട്ടി മണിക്കൂറിനകമാണ് കുമ്പളയിലെത്തിയ രാധാകൃഷ്ണന്‍ ട്രെയിനിന് മുന്നില്‍ ചാടി ജീവനൊടുക്കിയത്. സുധാകരന്റെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി. രാധാകൃഷ്ണന്റെ മൃതദേഹം ജനറല്‍ ആശുപത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തും..