വിദ്യാര്‍ത്ഥിയുടെ മരണം: ഭക്ഷണത്തിന്റെ പഴക്കം വിഷബാധയ്ക്ക് കാരണമായി, ഷവര്‍മ്മയുണ്ടാക്കാന്‍ മാനദണ്ഡം
കാസര്‍കോട്: ചെറുവത്തൂരില്‍ വിദ്യാര്‍ത്ഥി ഭക്ഷ്യവിഷ ബാധയേറ്റ് മരിക്കാനിടയായത് ഷവര്‍മ്മയുടെ പഴക്കം കാരണമാണെന്ന് പ്രാഥമിക പരിശോധനയില്‍ സൂചന. പഴക്കം ചെന്ന ഭക്ഷണത്തില്‍ നിന്നുണ്ടാകുന്ന ഒരു തരം ബാക്ടീരിയയാണ് വിഷബാധയ്ക്ക് കാരണമായതെന്ന് പരിയാരം മെഡിക്കല്‍ കോളേജില്‍ നിന്നുള്ള റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നത്. ചൂട് സമയത്ത് പൊതിഞ്ഞുവച്ച ഭക്ഷണത്തില്‍ ഇത്തരം ബാക്ടീരിയ പെട്ടെന്ന് പടരുവാന്‍ കാരണമാകും.
Recommended Video
കഴിഞ്ഞ ദിവസമാണ് പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയായ ദേവനന്ദ ഷവര്‍മ്മ കഴിച്ച് വിഷബാധയേറ്റ് ഞായറാഴ്ച മരിച്ചത്. ഭക്ഷ്യ വിഷബാധയെ തുടര്‍ന്ന് 31 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്ത സാഹചര്യത്തില്‍ പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ഡോ. എ വി രാംദാസ് അറിയിച്ചിരുന്നു.
അതേസമയം, സംസ്ഥാനത്ത് ഷവര്‍മ ഉണ്ടാക്കുന്നതിന് ഭക്ഷ്യസുരക്ഷാ വകുപ്പ് മാനദണ്ഡം ഏര്‍പ്പെടുത്തുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. വൃത്തിയും ശുചിത്വവും ഉറപ്പ് വരുത്തുന്നതിനും വിഷരഹിതമായ ഷവര്‍മ ഉണ്ടാക്കുന്നതിനും ഈ മാനദണ്ഡങ്ങള്‍ കൃത്യമായി പാലിക്കേണ്ടതാണ്. ഇതുസംബന്ധിച്ച് നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാന്‍ ഭക്ഷ്യ സുരക്ഷാ കമ്മീഷണര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. പലപ്പോഴും ഷവര്‍മയ്ക്കുപയോഗിക്കുന്ന ചിക്കന്‍ മതിയായ രീതിയില്‍ പാകം ചെയ്യാറില്ല. പച്ചമുട്ടയിലാണ് ഷവര്‍മയില്‍ ഉപയോഗിക്കുന്ന മയോണൈസ് ഉണ്ടാക്കുന്നത്. സമയം കഴിയുംതോറും പച്ചമുട്ടയിലെ ബാക്ടീരിയയുടെ അളവ് കൂടും. അതാണ് പലപ്പോഴും അപകടത്തിന് കാരണമാകുന്നത്. അതിനാല്‍ പാസ്ചറൈസ് ചെയ്ത മുട്ടമാത്രമേ ഉപയോഗിക്കാവൂ. ഈ രണ്ട് കാര്യങ്ങളും പ്രത്യേകം ശ്രദ്ധിക്കണമെന്നും മന്ത്രി വ്യക്തമാക്കി.
പൂര്‍ണമായും ചിക്കന്‍ വേവിക്കാന്‍ കഴിയുന്ന മെക്കനൈസ്ഡ് മെഷീന്‍ മാത്രമേ ഷവര്‍മ ഉണ്ടാക്കുന്നതിന് ഉപയോഗിക്കാവൂ. അതില്‍ നിശ്ചിത അളവില്‍ മാത്രമേ ചിക്കന്‍ വയ്ക്കാന്‍ പാടുള്ളൂ. ചിക്കന്റെ എല്ലാ ഭാഗവും പൂര്‍ണമായും വെന്തു എന്ന് ഉറപ്പാക്കണം. ഏത് ഭക്ഷണം ഉണ്ടാക്കുന്നവരും വിളമ്പുന്നവരും വൃത്തി പാലിക്കണം. കാസര്‍ഗോഡ് ഭക്ഷ്യവിഷബാധയേറ്റ് വിവിധ സര്‍ക്കാര്‍ ആശുപത്രികളില്‍ ചികിത്സയിലുള്ളവര്‍ക്ക് സൗജന്യ ചികിത്സ ഉറപ്പാക്കുമെന്നും മന്ത്രി അറിയിച്ചു.
ചെറുവത്തൂര്‍ ബസ് സ്റ്റാന്റില്‍ ഐഡിയല്‍ കൂള്‍ ബാറില്‍ നിന്ന് കഴിഞ്ഞ രണ്ടു ദിവസത്തിനകം ആഹാരം കഴിച്ചവരില്‍ ആരെങ്കിലും ദേഹാസ്വാസ്ഥ്യം പ്രകടിപ്പിക്കുന്നുണ്ടെങ്കില്‍ തൊട്ടടുത്ത ആരോഗ്യ കേന്ദ്രത്തില്‍ ചികിത്സ തേടണമെന്നും അദ്ദേഹം അറിയിച്ചിരുന്നു. ഭക്ഷണത്തില്‍ കലരുന്ന രാസവസ്തുക്കള്‍ മൂലമോ ഭക്ഷണം പഴകുന്നതു മൂലമോ ഭക്ഷ്യവിഷബാധ സംഭവിക്കാമെന്നും ഭക്ഷണം പാകം ചെയ്യുമ്പോഴും സൂക്ഷിച്ചു വെക്കുമ്പോഴും സംഭവിക്കുന്ന അശ്രദ്ധയാണ് ഭക്ഷണത്തെ വിഷമയമാക്കി അണുബാധയ്ക്ക് കാരണമാകുന്നത് .
വൃത്തിഹീനമായ സാഹചര്യത്തില്‍ പാകം ചെയ്യുന്നതോ ഇറച്ചി സൂക്ഷിച്ചു വെച്ചു പിന്നീട് പാകം ചെയ്യുന്നതും ആയ ഷവര്‍മ, ബര്‍ഗര്‍ പോലുള്ള ഹോട്ടല്‍ ഭക്ഷണം, തിളപ്പിക്കാതെ വിതരണം ചെയ്യുന്ന വെള്ളം, പൊതുചടങ്ങുകളില്‍ വിതരണം ചെയ്യുന്ന ഭക്ഷണം എന്നിവ വഴിയാണ് സാധാരണ ഭക്ഷ്യ വിഷബാധയുണ്ടാകുന്നത്. വീട്ടിലുണ്ടാക്കുന്ന സൂക്ഷിച്ചു വെച്ചു പിന്നീട് ഉപയോഗിക്കുന്ന ഭക്ഷണം വഴിയും ഭക്ഷ്യവിഷബാധ ഉണ്ടാകാറുണ്ട്. പൊടിപടലങ്ങളില്‍ നിന്നും മലിന ജലത്തില്‍ നിന്നുമൊക്കെ ബാക്ടീരിയ ഭക്ഷണത്തില്‍ കലരാനുള്ള സാധ്യതയും ഏറെയാണെന്ന് അദ്ദേഹം വ്യക്തമാക്കി.
ഭക്ഷ്യവിഷ ബാധയുമായി ബന്ധപ്പെട്ട് ചന്തേര പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണംഊർജിതമാക്കി. കട ഉടമ നിലവിൽ ഗൾഫിലുള്ള കാലിക്കടവിലെ പ്ലാവളപ്പിൽ കുഞ്ഞമ്മദ്, കടയിലെ മാനേജർപടന്നയിലെ അഹമ്മദ് തലയില്ലത്ത്, കാഷ്യർ മംഗലാപുരത്തെ മുള്ളോളി അനസ്‌ഗർ, കടയിൽ ഷവർമ്മഉണ്ടാക്കുന്ന ജീവനക്കാരൻ നേപ്പാൾ സ്വദേശിയായ സന്ദേശ് റായ് എന്നിവരെ പ്രതി ചേർത്ത് പോലീസ് കേസ്രജിസ്റ്റർ ചെയ്തു.