89 വോട്ടിന് നഷ്ടമായ മഞ്ചേശ്വരം പിടിക്കാൻ സുരേന്ദ്രൻ തന്നെ?;സുരേന്ദ്രൻ തന്നെ മത്സരിക്കണമെന്ന് നേതാക്കൾ
കാസർഗോഡ്; നിയമസഭ തിരഞ്ഞെടുപ്പിൽ ബിജെപി ഏറ്റവും കൂടുതൽ പ്രതീക്ഷ പുലർത്തുന്ന മണ്ഡലങ്ങളിൽ ഒന്നായ മഞ്ചേശ്വരത്ത് ഇക്കുറി പാർട്ടി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ മത്സരിക്കുമോ?. ലീഗിൽ നിന്ന് മണ്ഡലം പിടിച്ചെടുക്കണമെങ്കിൽ ഇത്തവണ സുരേന്ദ്രൻ തന്നെ മത്സരിക്കണമെന്ന ആവശ്യമാണ് പാർട്ടിയിലെ ഒരുവിഭാഗം നേതാക്കൾ ഉന്നയിക്കു്നത്. കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പിൽ വെറും 89 വോട്ടുകൾക്കായിരുന്നു കെ സുരേന്ദ്രൻ മുസ്ലീം ലീഗിന്റെ പിബി അബ്ദുൾ റസാഖിനോട് പരാജയപ്പെട്ടത്.

പരാജയത്തിനെതിരെ അന്ന് സുരേന്ദ്രൻ അന്ന് കോടതിയെ സമീപിച്ചിരുന്നു. മരിച്ചവരും വിദേശത്തുള്ളവരുമായ 291 പേരുടെ കള്ളവോട്ട് ചെയ്താണ് മുസ്ലീം ലീഗ് സ്ഥാനാർത്ഥിയായ പിബി അബ്ദുൽ റസാഖ് ജയിച്ചതെന്നും അതിനാൽ തന്നെ വിജയിയായി പ്രഖ്യാപിക്കണമെന്നുമായിരുന്നു സുരേന്ദ്രൻറെ ആവശ്യം. ഹർജിയിൽ തിരുമാനമാകും മുൻപ് സിറ്റിംഗ് എംഎൽഎയായ അബ്ദുൾ ഖാദർ നിര്യാതനാവുകയായിരുന്നു. ഇതോടെ ഉപതിരഞ്ഞെടുപ്പിന് വഴിയൊരുങ്ങുകയും സുരേന്ദ്രൻ ഹർജി പിൻവലിക്കുകയും ചെയ്തു.
ഉപതിരഞ്ഞെടുപ്പിൽ സുരേന്ദ്രൻ തന്നെ സ്ഥാനാർത്ഥിയാകുമെന്ന് കണക്കാക്കപ്പെട്ടിരുന്നുവെങ്കിലും അധ്യക്ഷ സ്ഥാനത്തേക്ക് പരിഗണിച്ചിരുന്നതിനാൽ സുരേന്ദ്രൻ മത്സരിക്കാൻ തയ്യാറായില്ല. ഇതോടെ മുതിർന്ന നേതാവായ രവീശ തന്ത്രീ കുണ്ടാർ സ്ഥാനാർത്ഥിയായി. എന്നാൽ നിയമസഭ തിരഞ്ഞെടുപ്പിൽ കാഴ്ച വെച്ച മുന്നും പ്രകടനം പുറത്തെടുക്കാൻ ബിജെപിക്ക് സാധിച്ചില്ല. മുസ്ലീം ലീഗിലെ എംസി ഖമറുദ്ദീൻ 7923 വോട്ടിന് മണ്ഡലത്തിൽ വിജയിക്കുകയും ചെയ്തു.
അതേസമയം നിലവിൽ ബിജെപിക്ക് അനുകൂലമാണ് മണ്ഡലത്തിലെ സാഹചര്യം എന്നാണ് നേതാക്കൾ ചൂണ്ടിക്കാട്ടുന്നത്. അതുകൊണ്ട് തന്നെ സുരേന്ദ്രൻ മത്സരിച്ചാൽ വിജയിക്കാൻ സാധിക്കുമെന്നും ഒരു വിഭാഗം നേതാക്കൾ പറയുന്നു. നിക്ഷേപ തട്ടിപ്പ് കേസിൽ എംഎൽഎ എംസി കമറുദ്ദീൻ കുടുങ്ങിയതും തദ്ദേശ തിരഞ്ഞെടുപ്പിൽ ലീഗ് കോട്ടകളിലെ തോൽവിയും ബിജെപിക്ക് പ്രതീക്ഷ നൽകുന്നുണ്ട്. അതേസമയം സുരേന്ദ്രൻ ഇത്തവണ മത്സരിക്കേണ്ടതില്ലെന്നാണ് ദേശീയ നേതൃത്വത്തിന്റെ നിലപാട്.സുരേന്ദ്രൻ ഇല്ലേങ്കിൽ ജില്ലാ പ്രസിഡന്‍റ് കെ ശ്രീകാന്ത്,വടക്കൻ മേഖല വൈസ് പ്രസിഡന്റ് സതീഷ് ചന്ദ്ര ഭണ്ഡാരി, ബിജെപി മുൻ ജില്ലാ പ്രസിഡന്റ് പി.സുരേഷ്കുമാർ ഷെട്ടി എന്നിവരുടെ പേരുകളാണ് മണ്ഡലത്തിൽ പരിഗണിക്കുന്നത്.












Click it and Unblock the Notifications