കേരള രാജ്യാന്തര ചലച്ചിത്രോത്സവം; ടൂറിംഗ് ടാക്കീസ് പ്രയാണം തുടങ്ങി
കാസർഗോഡ്: 27ാ-മത് കേരള അന്താരാഷ്ട്ര ചലച്ചിത്ര മേളയുടെ വരവറിയിച്ചുള്ള കേരള ചലച്ചിത്ര അക്കാദമിയുടെ ടൂറീസ് ടാക്കീസ് ചലച്ചിത്ര വണ്ടി കാസര്‍കോട് നിന്ന് പ്രയാണം ആരംഭിച്ചു. സംസ്ഥാനത്തെ വിവിധ ജില്ലകളിലൂടെ പ്രയാണം നടത്തുന്ന ടൂറിംഗ് ടാക്കീസ് വിവിധ കേന്ദ്രങ്ങളില്‍ സിനിമാ പ്രദര്‍ശനം ഒരുക്കും. സബ്ടൈറ്റില്‍ മലയാളം നല്‍കിയുള്ള അന്യഭാഷാ ചിത്രങ്ങളും ദേശീയ സംസ്ഥാന തലത്തില്‍ പുരസ്‌കാരങ്ങള്‍ നേടിയ മലയാള ചിത്രങ്ങളും ടൂറിംഗ് ടാക്കീസിലൂടെ പ്രദര്‍ശിപ്പിക്കും.
ചലച്ചിത്ര വണ്ടിയുടെ വിളംബര ജാഥ കാസര്‍കോട് ഗവണ്‍മെന്റ് കേളേജിൽ രാജ്മോഹൻ ഉണ്ണിത്താൻ എംപി ഉദ്ഘാടനം ചെയ്തു.കേരള അന്താരാഷ്ട്ര ചലച്ചിത്രോത്സവം ജനപങ്കാളിത്തത്തിന്റെ മികച്ച മാതൃകയാണെന്ന് എം പി പറഞ്ഞു. ചലച്ചിത്രോത്സവത്തിൽ ഡെലിഗേറ്റുകളായ വിദ്യാർത്ഥികളും സിനിമാസ്വാദകരും കലാമൂല്യമുള്ള സിനിമകളെ സ്വീകരിക്കുന്നവരാണ്. സിനിമാ പ്രദർശനവും സംവാദവും സെമിനാറും എല്ലാമായി ചലച്ചിത്രോത്സവം കലാ മാമാങ്കമാണെന്ന് എംപി പറഞ്ഞു.കുറച്ച് നാളുകളായി കാസര്‍കോട് ജില്ല സിനിമാ പ്രവര്‍ത്തകരുടെ ആവാസ കേന്ദ്രമായി മാറിയെന്നും പുരസ്കാര ലബ്ധിയിലൂടെ സംസ്ഥാന തലത്തിലും ദേശീയതലത്തിലും സിനിമാ മേഖലയില്‍ ജില്ലയെ അടയാളപ്പെടുത്താനായെന്നും രാജ്മോഹന്‍ ഉണ്ണിത്താന്‍ എം.പി പറഞ്ഞു.
പ്രകൃതി മനോഹരമായ കാസര്‍കോടിന്റെ സൗന്ദര്യം അഭ്രപാളികളില്‍ എത്തിക്കാന്‍ ആധുനിക കാലഘട്ടത്തില്‍ ഒരുപാട് സംവിധായകര്‍ ഏറ്റെടുത്തു തുടങ്ങിയെന്നും അദ്ദേഹം പറഞ്ഞു. കെ.എസ്.എഫ്.ഡി.സി ചെയര്‍മാനായിരുന്ന കാലത്ത് കേരളത്തിലെ സിനിമാ മേഖലയെ ജനകീയമാക്കാനും ഉത്തേജിപ്പിക്കാനും ഏറ്റെടുത്ത ശ്രമങ്ങള്‍ അദ്ദേഹം പങ്കുവെച്ചു. കാസര്‍കോട് നഗരസഭാ ചെയര്‍മാന്‍ വി.എം.മുനീര്‍ അധ്യക്ഷത വഹിച്ചു.