വടക്കേ അറ്റത്തെ ബാലറ്റ് യുദ്ധം; കാസർഗോഡ് മണ്ഡലം ആരെ വരിക്കും? ന്യൂനപക്ഷങ്ങൾക്ക് ശക്തമായ സ്വാധീനം
കാസർഗോഡ്: മഹാ ബാലറ്റ് യുദ്ധങ്ങളുടെ നാളുകളാണ് ഇനി കടന്നു വരാനുള്ളത്. ലോക്‌സഭാ തിരഞ്ഞെടുപ്പിന് കാഹളം മുഴങ്ങിയതിന് പിന്നാലെ രാഷ്ട്രീയ കക്ഷികൾ പ്രവർത്തനം കൂടുതൽ ശക്തമാക്കുകയാണ്. കേരളത്തിന്റെ വടക്കേ അറ്റത്തുള്ള കാസർഗോഡ് മണ്ഡലത്തിൽ മൂന്ന് സ്ഥാനാർത്ഥികളും ഒരുപോലെ സജീവമായി പ്രചാരണ രംഗത്തുണ്ട്.
കേരളത്തിലെ മറ്റ് ലോക്‌സഭാ മണ്ഡലങ്ങളിൽ നിന്ന് വ്യത്യസ്‌തമായി ഒട്ടേറെ പ്രത്യേകതകൾ അവകാശപ്പെടാനുള്ള ഇടമാണ് കാസർഗോഡ്. കൂടാതെ വോട്ടെടുപ്പിൽ കാസർഗോഡ് മണ്ഡലത്തിലെ വോട്ടർമാരുടെ സമവാക്യം നിർണായക ഘടകമാവും എന്നാണ് കരുതപ്പെടുന്നത്. ഹിന്ദുക്കൾക്കും മുസ്ലീം വിഭാഗത്തിനും ശക്തമായ സ്വാധീനമുള്ള മേഖലയാണ് ഈ മണ്ഡലത്തിന് കീഴിൽ വരുന്നത്.

മണ്ഡലത്തിലെ വോട്ടർമാരുടെ കണക്കുകൾ ഇങ്ങനെ
കണ്ണൂർ ജില്ലയുടെ ഒരു ഭാഗം ഉൾക്കൊള്ളുന്ന ഇവിടം കാസർഗോഡ് ജില്ലയിലെ മുഴുവൻ നിയോജക മണ്ഡലങ്ങളും ഉൾപ്പെടുന്നതാണ്. ലോക്‌സഭാ മണ്ഡലത്തിലെ മൊത്തം സാക്ഷരതാ നിരക്ക് 80.91 ശതമാനം ആണ് (2011 സെൻസസ് പ്രകാരം). ഇവിടെയുള്ള വോട്ടർമാരിൽ മുപ്പത് ശതമാനത്തിൽ ഏറെയും മുസ്ലീം വിഭാഗത്തിൽപെട്ടവരാണ്. 58 ശതമാനത്തോളം ഹിന്ദു വോട്ടർമാരും, 11 ശതമാനത്തോളം ക്രിസ്ത്യൻ സാന്നിധ്യവും ഇവിടെ ഉണ്ടെന്നാണ് 2011 സെൻസസ് കണക്കുകൾ സൂചിപ്പിക്കുന്നത്.
ഇവിടെ പട്ടികജാതി, വർഗ വോട്ടർമാർ യഥാക്രമം 4.3 ശതമാനവും, 2.9 ശതമാനവുമാണ്. ജാതി രാഷ്ട്രീയത്തിന് പൊതുവെ പ്രാധാന്യം കുറഞ്ഞ ഇവിടെ മത വോട്ടുകൾക്ക് വലിയ സ്ഥാനമുണ്ട്. തെക്കൻ കാസർഗോഡ് പൊതുവേ ഇത്തരം സങ്കീർണതകളിൽ നിന്ന് ഒഴിഞ്ഞു മാറി നിൽക്കുന്നുവെങ്കിലും മണ്ഡലത്തിന്റെ ഭാഗമായ വടക്കൻ കാസർഗോഡ് ഈ അന്തരം പ്രകടമാണ്. ഇവിടെ ഒരുപരിധിവരെ രണ്ട് പ്രബല മത വിഭാഗങ്ങളുടെയും എങ്ങോട്ട് മറിയുമെന്ന കാര്യം പ്രവചനീതാതമാണ്.
ഇടതിന്റെ കോട്ട
മണ്ഡലം പാരമ്പര്യമായി ഇടത് മുന്നണിക്ക് അനുകൂലമായി നിന്നിരുന്നു എന്ന് പറയുമെങ്കിലും ഇവിടെ ന്യൂനപക്ഷ വോട്ടുകളാണ് ജയം തീരുമാനിക്കുന്നത്. നാൽപത് ശതമാനത്തിൽ അധികം വോട്ടുകൾ ഇവിടെ ന്യൂനപക്ഷങ്ങൾക്കുണ്ട് എന്നതാണ് കാരണം. കാസർഗോഡ് മുസ്ലീം വിഭാഗങ്ങൾക്കിടയിൽ സ്വീകാര്യനാണ് രാജ്‌മോഹൻ ഉണ്ണിത്താൻ. അതിനാൽ ഒരുവട്ടം കൂടി ഇടത് കോട്ടയിൽ ജയം തുടരാമെന്ന ആത്മവിശ്വാസം ഉണ്ണിത്താനുണ്ട്.
എന്നാൽ പൗരത്വ ഭേദഗതി നിയമം ഉൾപ്പെടെയുള്ള വലിയ വിഷയങ്ങളിൽ സ്വീകരിച്ച കടുത്ത നിലപാടിന്റെ പേരിൽ ന്യൂനപക്ഷ വോട്ട് പാളയത്തിൽ എത്തിക്കാമെന്നാണ് ഇടതുമുന്നണി കണക്കുകൂട്ടുന്നത്.ബിജെപിയെ സംബന്ധിക്ക് കഴിഞ്ഞ തവണ ലഭിച്ച വോട്ട് വർദ്ധനവ് ഇക്കുറിയും അതേപടി ഉയർത്താനാവും അവരുടെ ശ്രമം.
സ്ഥാനാർത്ഥികളുടെ വിശകലനം
മലപ്പുറത്തിന് പുറത്ത് മുസ്ലീം ലീഗിന് ശക്തിയുള്ള മണ്ഡലങ്ങളിൽ ഒന്നാണ് കാസർഗോഡ്. അത് യുഡിഎഫിന് ഗുണകരമാവുമെന്നാണ് ഉണ്ണിത്താൻ കരുതുന്നത്. ലീഗിന്റ വോട്ടുകൾ പെട്ടിയിലാക്കിയാൽ ജയം തുടരാൻ ഉണ്ണിത്താന് പ്രയാസമുണ്ടാവില്ല. എന്നാൽ ഇടത് മുന്നണി ഇക്കുറി സിപിഎം ജില്ലാ സെക്രട്ടറി എംവി ബാലകൃഷ്‌ണനെ ഇറക്കിയാണ് പ്രതിരോധിക്കുന്നത്.
പാർട്ടിയുടെ എല്ലാ തലത്തിലുള്ള സംഘടനാ പ്രവർത്തനത്തെ തിരഞ്ഞെടുപ്പ് കാലത്ത് സജീവമാകാനാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. ന്യൂനപക്ഷ വോട്ടുകൾ തന്നെയാണ് അവരും ലക്ഷ്യമിടുന്നത്. മണ്ഡലത്തിലെ ഭൂരിപക്ഷ വിഭാഗമായ ഹിന്ദുക്കളുടെ വോട്ട് പലവഴിക്ക് പിരിയുമ്പോൾ അതിന് തടയിടാൻ ന്യൂനപക്ഷ വോട്ടുകളിലാണ് ഇരുമുന്നണികളും കണ്ണ് വയ്ക്കുന്നത്.
എംഎൽ അശ്വിനിയിലൂടെ ഭൂപരിപക്ഷ സമുദായത്തിന്റെ ഏറിയ പങ്ക് വോട്ടും പെട്ടിയിലാക്കിയാൽ ബിജെപിയുടെ എ-ക്ലാസ് മണ്ഡലത്തിൽ ചരിത്രം കുറിക്കാമെന്നാണ് അവർ കരുതുന്നത്. എന്നാൽ അത് എളുപ്പമല്ല, ശക്തമായ സ്വാധീനമുള്ള, ജയപ്രതീക്ഷയുള്ള രണ്ട് മുന്നണികളെയും മറികടക്കാൻ കഴിഞ്ഞില്ലെങ്കിലും പാർട്ടി വോട്ടുകൾ ചോരാതെ നോക്കാനാവും അവരുടെ ശ്രമം.












Click it and Unblock the Notifications