വിലയില്‍ ഏകീകരണമില്ല; നീലേശ്വരം, ചെറുവത്തൂര്‍ എന്നിവിടങ്ങളിലെ കടകളില്‍ പരിശോധന നടത്തി
കാസർഗോഡ്: പച്ചക്കറികള്‍ക്ക് വില കൂടിയ സാഹചര്യത്തില്‍ നീലേശ്വരം, ചെറുവത്തൂര്‍ എന്നിവിടങ്ങളിലെ കടകളില്‍ ഭക്ഷ്യ സിവില്‍ സപ്ലൈസ് ഉദ്യോഗസ്ഥര്‍ പരിശോധന നടത്തി. ചെറുവത്തൂരിലെ ചില കടകളില്‍ കാരറ്റ്, തക്കാളി, ഉള്ളി, ബീന്‍സ് എന്നിവയ്ക്ക് പലവിധത്തില്‍ വില ഈടാക്കുന്നതായി കണ്ടെത്തി.
70 മുതല്‍ 75 വരെ വില ഈടാക്കുന്ന കാരറ്റിന് ചെറുവത്തൂരിലെ ഒരു കടയിൽ 104 രൂപയാണ് ഈടാക്കിയത്. 80 രൂപയുള്ള ബീന്‍സിന് 88 രൂപയ്ക്കാണ് വില്‍ക്കുന്നത്. താക്കാളിക്ക് 95 മുതല്‍ 100 രൂപ വരെയാണ് വില. സവാള 25 മുതല്‍ 30 വരെയുണ്ട്. പലചരക്ക് കടകള്‍, പച്ചക്കറി കടകള്‍, ഹോട്ടലുകള്‍, ബേക്കറികള്‍ എന്നിവ പരിശോധിച്ചു. പലസ്ഥലങ്ങളിലും തോന്നിയ വിലയാണ് ഈടാക്കുന്നതെന്ന് താലൂക്ക് സപ്ലൈ ഓഫീസര്‍ കെ.എന്‍.ബിന്ദു അറിയിച്ചു.

കളക്ടറുടെ നിര്‍ദ്ദേശപ്രകാരമാണ് പരിശോധന നടത്തിയത്.വിലനിലവാരം പ്രദര്‍ശിപ്പിക്കാത്ത കടകള്‍ക്ക് നോട്ടീസ് നല്‍കി. വ്യക്തമായി വില രേഖപ്പെടുത്താത്ത കടയുടമകളോട് തത്സമയം വ്യക്തമായി വില വിവര പട്ടിക പ്രദര്‍ശിപ്പിക്കാന്‍ നിര്‍ദ്ദേശിച്ചു. അമിതമായ വില ഈടാക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് താലൂക്ക് സപ്ലൈ ഓഫീസര്‍ അറിയിച്ചു.
അതേസമയം സംസ്ഥാനത്ത് നിത്യോപയോഗ സാധനങ്ങള്‍ക്ക് അമിതവില ഈടാക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. എല്ലാ വ്യാപാര സ്ഥാപനങ്ങളുടെ മുന്നിലും വിലനിലവാര പട്ടിക നിര്‍ബന്ധമായും പ്രദര്‍ശിപ്പിക്കണം. കാര്യക്ഷമമായ ഇടപെടലിലൂടെ വില പിടിച്ചുനിര്‍ത്താന്‍ വകുപ്പുകൾ കൂട്ടായ പ്രവര്‍ത്തനം നടത്തണമെന്നും മുഖ്യമന്ത്രി നിർദ്ദേശിച്ചു.
'ലീഗല്‍ മെട്രോളജി വകുപ്പിന്റെ പരിശോധന കര്‍ശനമാക്കണം. പൂഴ്ത്തിവയ്പ്പ് പൂര്‍ണ്ണമായും ഒഴിവാക്കാനാവണം. ജില്ലയിലെ പ്രധാന മാര്‍ക്കറ്റുകളില്‍ കളക്ടറുടെ നേതൃത്വത്തിലുള്ള ടീം നേരിട്ട് പരിശോധനകള്‍ നടത്തണം. പോലീസിന്റെ ഇടപെടലും ഉണ്ടാകണം. നിത്യോപയോഗ സാധനങ്ങളുടെ വില പിടിച്ചുനിര്‍ത്തുന്നതില്‍ ഹോര്‍ട്ടികോര്‍പ്പും കണ്‍സ്യൂമര്‍ഫെഡും സിവില്‍സപ്ലൈസും വിപണിയില്‍ കാര്യക്ഷമമായി ഇടപെടണം. സഹകരണ ബാങ്കുകളുടെ നേതൃത്വത്തില്‍ ഓണക്കാലത്തേക്കുള്ള മാര്‍ക്കറ്റുകള്‍ നേരത്തെ ആരംഭിക്കണം എന്നും മുഖ്യമന്ത്രി നിർദ്ദേശിച്ചിരുന്നു.












Click it and Unblock the Notifications