'പിള്ളറെയെങ്ങാനും നായി തൊട്ടാ എല്ലെണ്ണത്തിനേം തോക്ക് വെച്ച് കൊല്ലും'; രക്ഷിതാവിന്റെ വീഡിയോ
കാസർഗോഡ്: സ്കൂളിലേക്കും മദ്രസകളിലേക്കും പോകുന്ന വിദ്യാർത്ഥികളെ തെരുവ് നായക്കൾ അക്രമിക്കുന്ന സംഭവങ്ങൾ പതിവായിരിക്കുകയാണ്. അതിനിടെ നായകളിൽ നിന്നും ഒരു കൂട്ടം കുട്ടികളെ സംരക്ഷിക്കാൻ തോക്കുമായി അകമ്പടി പോകുന്ന രക്ഷിതാവിൻറെ വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. കാസർഗോഡ് ബേക്കലിലെ ഹദാദ് നഗറിലാണ് സംഭവം.
മദ്രസയിലേക്ക് പോകുന്ന കുട്ടികൾക്കാണ് രക്ഷിതാവ് എയർ ഗൺ ഏന്തി നടന്ന് സംരക്ഷണം നൽകുന്നത്. 13 കുട്ടികളാണ് വീഡിയോയിൽ ഉള്ളത്. കുട്ടികളെ തൊട്ടാൽ നായയെ വെടിവെച്ച് കൊല്ലുമെന്നാണ് ഇയാൾ വീഡിയോയിൽ പറയുന്നത്.

അതേസമയം അധികൃതരുടെ ശ്രദ്ധ പതിയുകയെന്ന ഉദ്ദേശത്തോടെയുള്ള ഒരു പ്രതിഷേധം കൂടിയാണ് വീഡിയോ എന്നാണ് രക്ഷിതാവ് പറയുന്നത്. പ്രദേശത്ത് കഴിഞ്ഞദിവസം ആറ് വയസുകാരനെ തെരുവുനായ കടിച്ചിരുന്നു.
അതേസമയം സംസ്ഥാനത്ത് തെരുവ് നായ പ്രശ്നത്തിന് പരിഹാരം കാണുകയെന്ന ലക്ഷ്യത്തോടെ പ്രവർത്തനം ശക്തമാക്കിയിരിക്കുകയാണ് സംസ്ഥാന സർക്കരെന്ന് മന്ത്രി ചിഞ്ചു റാണി അറിയിച്ചു. പേവിഷ നിർമാർജനത്തിനായി തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും മൃഗസംരക്ഷണ വകുപ്പും സംയുക്തമായി പദ്ധതികൾ നടപ്പിലാക്കി വരികയാണ്. ഇതിന്റെ ഭാഗമായി വളർത്തുനായ്ക്കളിൽരണ്ട് ലക്ഷം പേവിഷ പ്രതിരോധ കുത്തിവെപ്പുകൾ പൂർത്തിയാക്കിയതായും മന്ത്രി പറഞ്ഞു.
വളർത്തു നായ്ക്കൾക്ക് നിർബന്ധിത പേവിഷ പ്രതിരോധ കുത്തിവെപ്പും ലൈസൻസും നിർബന്ധമാക്കുന്നതിന് തീരുമാനിച്ചിട്ടുണ്ട്. മൃഗസംരക്ഷണ വകുപ്പിൻറെ കൈവശമുള്ള ആറുലക്ഷം ഡോസ് വാക്‌സിനുകൾ എല്ലാ മൃഗാശുപത്രികൾക്കും കൈമാറിയിട്ടുണ്ട്. ഇനിയും നാല് ലക്ഷത്തോളം വാക്‌സിനുകളാണ് ജില്ലകളിൽ നിന്നും ആവശ്യപ്പെട്ടിട്ടുള്ളത്. ഇവ വാങ്ങി നൽകുന്നതിന് നടപടികളാരംഭിച്ചുവെന്നും മന്ത്രി പറഞ്ഞു.












Click it and Unblock the Notifications