10 കോടി അടക്കം തേടിയെത്തിയത് ഒടുക്കത്തെ ഭാഗ്യം; ഇപ്പോൾ ജീവിക്കാൻ വീടിന്റെ വാതിലും ജനലും എടുത്ത് വിറ്റ് മുസ്തഫ
'വീട് പണി നടത്തണം, മക്കൾക്ക് വേണ്ട സൗകര്യങ്ങൾ ചെയ്യണം, കൊപ്ര ബിസിനസ് നന്നാക്കിയെടുക്കണം', 2017 ൽ 10 കോടി രൂപ ഓണം ബംപർ അടിച്ചതിന് തൊട്ട് പിന്നാലെ പരപ്പനങ്ങാടി ചുഴലിയിലെ മട്ടത്തറമ്മൽ മുസ്തഫ പറഞ്ഞ വാക്കുകൾ ഇങ്ങനെയായിരുന്നു. തുക എങ്ങനെ ചെലവഴിക്കുമെന്ന ചോദ്യത്തിന് രണ്ടാമത് ഒന്ന് ചിന്തിക്കാതെ പോലുമായിരുന്നു മുസ്തഫയുടെ ഈ മറുപടി.
ഒരൊറ്റ ലോട്ടറിയോടെ ബാധ്യതകൾ എല്ലാം തീർത്ത് സന്തോഷകരമായൊരു ജീവിതം മുസ്തഫ സ്വപ്നം കണ്ടു. എന്നാൽ 6 വർഷങ്ങൾക്കിപ്പുറം ജീവിക്കാന്‍ വീടിന്‍റെ വാതിലും ജനലും വില്‍ക്കുകയാണ് ഇപ്പോൾ മുസ്തഫ.

കൊപ്ര കച്ചവടം സാമ്പത്തികമായി തകർന്ന് നിൽക്കുന്ന സമയത്തായിരുന്നു 2017 ലെ ഓണം ബംപർ മുസ്തഫയെ തേടിയെത്തിയത്. 1000 രൂപയ്ക്കെടുത്ത നാല് ടിക്കറ്റിൽ ഒന്നിനായിരുന്നു സമ്മാനം അടിച്ചത്. സംസ്ഥാന ലോട്ടറിയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും വിലകൂടിയ സമ്മാനമായിരുന്നു 10 കോടി. അതുകൊണ്ട് തന്നെ മുസ്തഫയോളം ഭാഗ്യം ആർക്കാണ് ഉള്ളതെന്ന് കുടുംബക്കാരും ബന്ധുക്കളും നാട്ടുകാരും ഒരേ സ്വരത്തിൽ ആവർത്തിച്ചു.
എന്തായാലും ഈ പത്ത് കോടി കൊണ്ടൊന്നും മുസ്തഫയുടെ ഭാഗ്യം അവസാനിച്ചില്ല. പലപ്പോഴായി 25 ലക്ഷവും അഞ്ച് ലക്ഷവും ഒരു ലക്ഷവുമെല്ലാം മുസ്തഫയ്ക്ക് ലോട്ടറി അടിച്ചു. എന്നാൽ ഇത്രയും ലോട്ടറി അടിച്ചിട്ടും മുസ്തഫയുടെ ജീവിതത്തിൽ മാത്രം ഭാഗ്യം സംഭവിച്ചില്ല. ഇന്നിപ്പോൾ ജീവിതം മുന്നോട്ട് കൊണ്ടുപോകാൻ വീട്ടിലെ സാധനങ്ങൾ പോലും വിറ്റ് ജീവിക്കുകയാണ് മുസ്തഫ.
കേൾക്കുന്നവർക്ക് അമ്പരപ്പ് തോന്നുമെങ്കിലും തന്റെ ഇന്നത്തെ അവസ്ഥയ്ക്ക് കാരണം താൻ അല്ലെന്നാണ് മുസ്തഫ പറയുന്നത്. 'തന്റെ പൈസ പോയിട്ടില്ല, ലോട്ടറി കിട്ടിയപ്പോൾ മക്കൾക്കും മരുമക്കൾക്കുമെല്ലാം ഞാൻ പണം കൊടുത്തു, മൊതലൊക്കെ അവർ എടുത്തു', മുസ്തഫ മനോരമ ന്യൂസിനോട് പറഞ്ഞു.
തന്റെ വീട്ടിലെ ആറ് മുറിയിലും എസിയും വലിയ അലമാരയും നിറയെ ഫർണിച്ചറുകളുമൊക്കെ ഉണ്ടായിരുന്നുവെന്നും അതെല്ലാം പോയെന്നും കൈയ്യിൽ പൈസ ഇല്ലാതായതോടെ അവയെല്ലാം വിൽക്കേണ്ടി വന്നുവെന്നും മുസ്തഫ പറയുന്നു. 10 കോടിക്ക് പിന്നാലെ തനിക്ക് 25 ലക്ഷത്തിൻറെയൊക്കെ ലോട്ടറി അടിച്ചിരുന്നു. അപ്പോൾ തനിക്കൊപ്പം ഭാര്യയും മക്കളും ഉണ്ടായിരുന്നു. അതിന് ശേഷം അവർ പോയി', മുസ്തഫ പറയുന്നു.
എങ്ങനെയാണ് ഇത്രയും നഷ്ടം ഉണ്ടായതെന്നും ആരെങ്കിലും പണം ഇരട്ടിപ്പിക്കാമെന്ന് മോഹിച്ച് വന്നിരുന്നുവോ എന്ന ചോദ്യത്തിന് ഇല്ലെന്നായിരുന്നു മുസ്തഫയുടെ മറുപടി. ആരും വന്നില്ലെന്ന് മാത്രമല്ല താൻ അതിന് നിന്ന് കൊടുക്കുന്ന ആളല്ലെന്നും അദ്ദേഹം പറഞ്ഞു.
കുടുംബവുമായുള്ള മുസ്തഫയുടെ പ്രശ്നം എന്താണെന്നോ അദ്ദേഹത്തിന് ഇത്രയും തുക നഷ്ടപ്പെടാൻ കാരണമെന്തെന്നോ അദ്ദേഹം പറഞ്ഞില്ല. മുസ്തഫയുടെ കുടുംബത്തിന്റെ ഭാഗവും എന്താണെന്ന് വ്യക്തമല്ല. എന്തായാലും കോടികൾ ലോട്ടറി അടിച്ചത് കൊണ്ട് മാത്രം ഒരാളുടെ ജീവിതം രക്ഷപ്പെടണമെന്നില്ലെന്ന് വ്യക്തമാക്കുകയാണ് മുസ്തഫയുടെ ജീവിതം. ലോട്ടറി അടിക്കുന്ന തുക കൃത്യമായി വിനിയോഗിക്കാൻ അറിഞ്ഞില്ലെങ്കിൽ മുന്നോട്ടുള്ള ജീവിതത്തിൽ വലിയ തിരിച്ചടി നേരിടുമെന്ന കാര്യത്തിൽ തർക്കമില്ല.












Click it and Unblock the Notifications