മനിതിക്ക് പിന്നാലെ 300 സ്ത്രീകൾ ശബരിമലയിലേക്ക്; സുരക്ഷയൊരുക്കാൻ 1000 പുരുഷന്മാർ
പത്തനംതിട്ട: ശബരിമലയിൽ പ്രായഭേദമന്യേ സ്ത്രീ പ്രവേശനം അനുവദിച്ചുകൊണ്ട് സുപ്രീം കോടതി വിധി വന്നെങ്കിലും ഇതുവരെ സ്ത്രീ പ്രവേശനം സാധ്യമായിട്ടില്ല. തുലാമാസ പൂജകൾക്കും ചിത്തിര ആട്ട വിശേഷത്തിനും നട തുറന്നപ്പോഴുണ്ടായ പ്രതിഷേധങ്ങൾ മണ്ഡലകാലമെത്തിയതോടെ കൂടുതൽ ശക്തമാകുന്ന കാഴ്ചയാണ് കണ്ടത്. മണ്ഡലമകര വിളക്ക് സീസണിൽ ദർശനത്തിനായി എണ്ണൂറിലധികം സ്ത്രീകൾ ഓൺലൈനായി രജിസ്റ്റർ ചെയ്തിരുന്നുവെന്നായിരുന്നു റിപ്പോർട്ടുകൾ. എന്നാൽ അവരിൽ മൂന്നിലൊന്ന് ആളുകൾ പോലും ശബരിമല ദർശനത്തിനായി എത്തിയില്ല.
ഭൂമാതാ ബ്രിഗേഡ് നേതാവ് തൃപ്തി ദേശായിക്ക് പ്രതിഷേധങ്ങളെ തുടർന്ന് നെടുമ്പാശ്ശേരി വിമാനത്താനവളത്തിൽ വെച്ച് തന്നെ മടങ്ങേണ്ടി വന്നു. കഴിഞ്ഞ ദിവസം തമിഴ്നാട്ടിൽ നിന്നും മനിതിയുടെ നേതൃത്വത്തിലുള്ള 11 അംഗ സംഘവും മടങ്ങി. അതിന് ശേഷം കേരളത്തിൽ നിന്നുള്ള രണ്ട് പേരും ലക്ഷ്യം കണ്ടില്ല. എന്നാൽ മകരവിളക്കിന് മുൻപായി തന്നെ ശബരിമല ദർശനത്തിനെത്താൻ സ്ത്രീകൾ തയാറെടുക്കുന്നതായാണ് റിപ്പോർട്ടുകൾ. വിശദാംശങ്ങൾ ഇങ്ങനെ:
300 സ്ത്രീകൾ
മൂന്നൂറോളം സ്ത്രീകൾ ശബരിമലയിലേക്ക് എത്താൻ തയാറെടുക്കുന്നതായി കേന്ദ്ര ഇന്റലിജൻസ് അറിയിക്കുന്നതായി കേരള കൗമുദി റിപ്പോർട്ട് ചെയ്യുന്നു. ഡിസംബർ 27ന് മുൻപായി ഇവർ ശബരിമല ദർശനത്തിനെത്തും. ഇവരുടെ സന്ദർശനത്തിന് മുന്നോടിയായാണ് കൊയിലാണ്ടി, മലപ്പുറം സ്വദേശികളായ രണ്ട് സ്ത്രീകൾ ശബരിമലയിലെത്തിയതെന്നാണ് റിപ്പോർട്ട്.
ആയിരം പുരുഷന്മാർ
ശബരിമലയിലെ പ്രതിഷേധക്കാരെ നിയന്ത്രിക്കുന്നതിൽ പോലീസ് സംവിധാനങ്ങൾ പോലും പരാജയപ്പെടുന്ന കാഴ്ചയാണ് കഴിഞ്ഞ ദിവസങ്ങളിൽ ശബരിമലയിൽ കണ്ടത്. സന്നിധാനത്തിന് ഒരു കിലോമീറ്റർ ഇപ്പുറത്ത് വെച്ചാണ് കഴിഞ്ഞ ദിവസം കനകദുർഗയ്ക്കും ബിന്ദുവിനും പിന്മാറേണ്ടി വന്നത്. തമിഴ്നാട്ടിൽ നിന്നെത്തിയ മനിതി സംഘം പമ്പയിൽ നിന്നും 50 മീറ്ററോളം മാത്രം മുന്നോട്ട് നീങ്ങിയപ്പോൾ പ്രതിഷേ്ധക്കാർ ഇരമ്പിയെത്തുകയായിരുന്നു. ഈ സാഹചര്യത്തിൽ ഇവർക്ക് സുരക്ഷ ഒരുക്കാനായി ആയിരം പുരുഷന്മാരോടൊപ്പമായിരിക്കും സ്ത്രീകളെത്തുക എന്നാണ് റിപ്പോർട്ടുകൾ.
സിപിഐഎംഎൽ നേതൃത്വത്തിൽ
കേരളത്തിൽ നിന്ന് മാത്രമല്ല ഇതര സംസ്ഥാനത്ത് നിന്നുള്ള യുവതികളും സംഘത്തിലുണ്ടാകും. സിപിഐഎംഎൽ പ്രവർത്തകരുടെ നേതൃത്വത്തിലാണ് ഇവരെത്തുക എന്നാണ് റിപ്പോർട്ടുകൾ. തലശ്ശേരി, വടകര, കൊയിലാണ്ടി ഭാഗത്ത് നിന്നുള്ള സിപിഐഎംഎൽ പ്രവർത്തകരും തീവ്ര ഇടത് പ്രവർത്തകരുമാണ് വരവിന് നേതൃത്വം നൽകുകയെന്ന് കേരള കൗമുദി റിപ്പോർട്ടിൽ പറയുന്നു.
പ്രചാരണം ഇങ്ങനെ
നവോത്ഥാന കേരളം ശബരിമലയിലേക്ക് എന്ന ഫേസ്ബുക്ക് പേജ് വഴിയും വാട്സാപ്പ് ഗ്രൂപ്പുകൾ വഴിയുമാണ് ഇവർ പ്രചാരണം നടത്തുന്നതെന്നാണ് വിവരം. ദക്ഷിണേന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നുള്ള സംഘടനകളും ശബരിമല വിഷയത്തില്‍ ഇടപെടാന്‍ ഒരുങ്ങുന്നുണ്ട് എന്നാണ് ലഭിക്കുന്ന വിവരം. ഈ സംഘടനകള്‍ക്ക് കേരളവുമായ ബന്ധമുണ്ടെന്ന സൂചനകളും രഹസ്യാന്വേഷണ റിപ്പോര്‍ട്ടിന്റെ പേരില്‍ പുറത്ത് വരുന്നുണ്ട്.
യുവതി പ്രവേശനം സജീവമാക്കാൻ
മകരവിളക്ക് കഴിയും വരെ യുവതി പ്രവേശനം സജീവമാക്കി നിർത്താൻ സംഘടനകൾ ശ്രമിക്കുന്നതായാണ് സൂചന. ജാഗ്രത പാലിക്കാൻ പോലീസിന് നിർദ്ദേശം നൽകിയിട്ടുണ്ട്. പത്തിൽ അധികം സംഘടനകൾ നിരീക്ഷണത്തിലാണെന്നാണ് വിവരം. 27നാണ് മണ്ഡല പൂജ നടക്കുന്നത്. അന്ന് നട അടച്ചാൽ 31നാണ് വീണ്ടും തുറക്കുന്നത്. 14ാം തീയതി മകരവിളക്കിന് ശേഷം 19ന് നട അടയ്ക്കും.
ഉത്തര്‍ പ്രദേശില്‍ എസ്പിയും ബിഎസ്പിയും ഒന്നിച്ചു; പ്ലാന്‍ ബിയുമായി കോണ്‍ഗ്രസ്; പോരാട്ടം കനക്കും