ലോകത്തെ തത്സമയ ഡിജിറ്റല്‍ പണമിടപാടുകളുടെ 40 ശതമാനവും നടക്കുന്നത് ഇന്ത്യയില്‍: നരേന്ദ്ര മോദി
ഭോപ്പാല്‍: ഇന്ത്യയെക്കുറിച്ചു കൂടുതൽ അറിയാനുള്ള ലോകത്തിന്റെ ആഗ്രഹത്തെ അഭിസംബോധന ചെയ്യുന്നതിൽ പ്രവാസി ഭാരതീയർക്കു പ്രധാന പങ്കു വഹിക്കാനാകുമെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി. മധ്യപ്രദേശിലെ ഇൻഡോറിൽ പതിനേഴാമതു പ്രവാസി ഭാരതീയ ദിന കൺവെൻഷൻ ഉദ്ഘാടനംചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ലോകം ഇന്ത്യയെ വളരെ കൗതുകത്തോടെയാണു വീക്ഷിക്കുന്നതെന്നു പറഞ്ഞ പ്രധാനമന്ത്രി അടുത്ത കാലത്തായി രാഷ്ട്രം കൈവരിച്ച അസാധാരണ നേട്ടങ്ങൾ തന്റെ പ്രസംഗത്തിലൂടെ എടുത്ത് കാട്ടുകയും ചെയ്തു.
സ്വർണ്ണം വേണമെങ്കില്‍ ഇപ്പോള്‍ വാങ്ങിച്ചോ, ഇല്ലെങ്കില്‍ പണിയുറപ്പ്; അറുപത് കടക്കും, ഇന്നും വർധനവ്
മെയ്ക്ക് ഇൻ ഇന്ത്യ വാക്സിന്റെ ഉദാഹരണം ചൂണ്ടിക്കാട്ടിയ അദ്ദേഹം 220 കോടിയിലധികം സൗജന്യ ഡോസുകൾ നൽകിയ റെക്കോഡിനെക്കുറിച്ചും സംസാരിച്ചു. നിലവിലെ അസ്ഥിരതയുടെ കാലഘട്ടത്തിൽ ആഗോള സമ്പദ്‌വ്യവസ്ഥയിൽ ഇന്ത്യയുടെ ഉദയത്തെക്കുറിച്ചും ലോകത്തിലെ അഞ്ചാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയായി മാറിയതിനെക്കുറിച്ചും അദ്ദേഹം പരാമർശിച്ചു. സ്റ്റാർട്ടപ്പ് ആവാസവ്യവസ്ഥയുടെയും ഇലക്ട്രോണിക്സ് നിർമാണ മേഖലയിൽ ഉയർന്നുവരുന്ന മേക്ക് ഇൻ ഇന്ത്യയുടെയും ഉദാഹരണങ്ങളും പ്രധാനമന്ത്രി വിശദീകരിച്ചു.
തേജസ് യുദ്ധവിമാനങ്ങൾ, വിമാനവാഹിനിക്കപ്പലായ ഐഎൻഎസ് വിക്രാന്ത്, ആണവ അന്തർവാഹിനി അരിഹന്ത് എന്നിവയുടെ കാര്യം എടുത്തുപറഞ്ഞ അദ്ദേഹം, ലോകജനതയ്ക്ക് ഇന്ത്യയെക്കുറിച്ചു ജിജ്ഞാസ ഉണ്ടാകുന്നതു സ്വാഭാവികമാണെന്നും ചൂണ്ടിക്കാട്ടി. ഇന്ത്യയുടെ പണരഹിത സമ്പദ്‌വ്യവസ്ഥയെയും ഫിൻടെക്കിനെയും പരാമർശിച്ച പ്രധാനമന്ത്രി, ലോകത്തിലെ തത്സമയ ഡിജിറ്റൽ ഇടപാടുകളുടെ 40% ഇന്ത്യയിലാണു നടക്കുന്നതെന്നും അവകാശപ്പെട്ടു.
ബഹിരാകാശ സാങ്കേതികവിദ്യയെക്കുറിച്ചു സംസാരിക്കവേ, നൂറുകണക്കിന് ഉപഗ്രഹങ്ങൾ ഒരേസമയം വിക്ഷേപിച്ച് ഇന്ത്യ ഒന്നിലധികം റെക്കോർഡുകൾ സൃഷ്ടിക്കുകയാണെന്നും പ്രധാനമന്ത്രി പറഞ്ഞു. ഇന്ത്യയുടെ സോഫ്റ്റ്‌വെയർ, ഡിജിറ്റൽ ടെക്നോളജി വ്യവസായത്തിലേക്കു വെളിച്ചംവീശിയ അദ്ദേഹം, അതിന്റെ കഴിവു കാലത്തിനനുസരിച്ചു വർധിക്കുമെന്നും വ്യക്തമാക്കി. "ഇന്ത്യയുടെ സന്ദേശത്തിന് അതിന്റേതായ പ്രാധാന്യമുണ്ട്". രാജ്യത്തിന്റെ കരുത്തിനു ഭാവിയിൽ ഉത്തേജനം മാത്രമാണുണ്ടാകുകയെന്നു പ്രധാനമന്ത്രി പറഞ്ഞു. ഇന്ത്യയുടെ സംസ്കാരത്തെയും പാരമ്പര്യത്തെയുംകുറിച്ചു മാത്രമല്ല, രാജ്യത്തിന്റെ പുരോഗതിയെക്കുറിച്ചുമുള്ള അറിവു സമ്പന്നമാക്കാൻ അദ്ദേഹം ചടങ്ങിൽ പങ്കെടുത്തവരോട് അഭ്യർഥിച്ചു.
ഈ വർഷം ഇന്ത്യ ജി-20 അധ്യക്ഷസ്ഥാനം ഏറ്റെടുത്തുവെന്നു വ്യക്തമാക്കിയ പ്രധാനമന്ത്രി, സുസ്ഥിരഭാവി കൈവരിക്കാനും ഈ അനുഭവങ്ങളിൽനിന്നു പഠിക്കാനും ഇന്ത്യയുടെ മുൻകാല അനുഭവങ്ങളെക്കുറിച്ചു ലോകത്തെ ബോധവാന്മാരാക്കാനുള്ള മഹത്തായ അവസരമാണ് ഈ ഉത്തരവാദിത്വമെന്നും ചൂണ്ടിക്കാട്ടി. "ജി-20 വെറുമൊരു നയതന്ത്ര പരിപാടിയെന്ന നിലയിൽ മാത്രമല്ല, 'അതിഥി ദേവോ ഭവ'യെന്ന മനോഭാവത്തിനു സാക്ഷ്യംവഹിക്കാൻ കഴിയുന്ന പൊതുജന പങ്കാളിത്തത്തോടെയുള്ള ചരിത്രസംഭവമെന്ന നിലയിൽ മാറ്റിയെടുക്കണം"- പ്രധാനമന്ത്രി പറഞ്ഞു. ഇന്ത്യയിലെ വിവിധ നഗരങ്ങളിൽ ജി-20 ഉച്ചകോടിയുടെ ഭാഗമായി 200-ലധികം യോഗങ്ങൾ നടക്കുമെന്ന് അദ്ദേഹം അറിയിച്ചു. നിരവധി രാജ്യങ്ങളിലെ പ്രതിനിധികളുമായി അർഥവത്തായ ബന്ധം സ്ഥാപിക്കാനുള്ള മികച്ച അവസരമാണിതെന്നും അദ്ദേഹം പറഞ്ഞു.
ഇന്നത്തെ ഇന്ത്യക്കു വിജ്ഞാനകേന്ദ്രമായി മാറാൻ മാത്രമല്ല, ലോകത്തിന്റെ നൈപുണ്യതലസ്ഥാനമായി മാറാനുള്ള അവസരവുമുണ്ടെന്നു പ്രധാനമന്ത്രി പറഞ്ഞു. ഇന്ത്യയിലെ യുവാക്കളുടെ നൈപുണ്യത്തെയും മൂല്യങ്ങളെയും തൊഴിൽ ധാർമികതയെയുംകുറിച്ച് അദ്ദേഹം സംസാരിച്ചു. "ഈ നൈപുണ്യ മൂലധനത്തിന് ആഗോളവളർച്ചയുടെ എൻജിനായി മാറാനാകും"- പ്രധാനമന്ത്രി കൂട്ടിച്ചേർത്തു. അടുത്തതലമുറയിലെ പ്രവാസിയുവാക്കളുടെ ആവേശം പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.
യുവാക്കളോട് അവരുടെ രാജ്യത്തെക്കുറിച്ചു പറയാനും അവർക്ക് അത് സന്ദർശിക്കാനുള്ള അവസരങ്ങൾ നൽകാനും അദ്ദേഹം സമ്മേളനത്തോട് അഭ്യർഥിച്ചു. "പരമ്പരാഗതധാരണയും ആധുനിക സമീപനവും ഉപയോഗിച്ച്, ഈ യുവപ്രവാസികൾക്ക് ഇന്ത്യയെക്കുറിച്ചു കൂടുതൽ ഫലപ്രദമായി ലോകത്തോടു പറയാൻ കഴിയും. യുവാക്കളിൽ ഇന്ത്യയെക്കുറിച്ചുള്ള ജിജ്ഞാസ വർധിക്കുന്നതോടെ, വിനോദസഞ്ചാരം, ഗവേഷണം, ഇന്ത്യയുടെ പെരുമ എന്നിവ വർധിക്കും"- അദ്ദേഹം പറഞ്ഞു. അത്തരം യുവാക്കൾക്ക് ആഘോഷവേളകളിൽ ഇന്ത്യ സന്ദർശിക്കാനും 'ആസാദി കാ അമൃത് മഹോത്സവു'മായി ബന്ധപ്പെട്ട പരിപാടികളുമായി ബന്ധപ്പെടാനും കഴിയുമെന്നു പ്രധാനമന്ത്രി പറഞ്ഞു.