തെറിവിളിച്ചു.. ആക്രമിച്ചു.. തീയിട്ടു.. ചിത്രലേഖയോട് കലിപ്പ് തീരാതെ സിപിഎം! ഭൂമിയും പിടിച്ചെടുത്തു!
പയ്യന്നൂര്‍: ചിത്രലേഖയെന്ന പേര് കണ്ണൂരുകാര്‍ക്ക് പ്രത്യേകിച്ച് സിപിഎമ്മുകാര്‍ക്ക് നല്ല പരിചയം കാണും. ദളിത് സ്ത്രീ ആയത് കൊണ്ട് മാത്രം ജീവിക്കാനും തൊഴിലെടുക്കാനുള്ള അവകാശത്തിന് വേണ്ടി കേരളത്തിലെ തൊഴിലാളി വര്‍ഗ പാര്‍ട്ടിയായ സിപിഎമ്മിനോട് പൊരുതി ജീവിക്കുന്ന അതേ ചിത്രലേഖ തന്നെ. ഇന്നും ഇന്നലെയും തുടങ്ങിയതല്ല, നീണ്ട പതിനെട്ട് വര്‍ഷങ്ങളായി സിപിഎം ചിത്രലേഖയെ വേട്ടയാടുന്നു.
ജീവിതത്തിലെ ഏക വരുമാന മാര്‍ഗമായ ഓട്ടോറിക്ഷ കത്തിച്ചും ആക്രമിച്ചും തെറിവിളിച്ചുമെല്ലാം ചിത്രലേഖയെ തോല്‍പ്പിക്കാന്‍ അവര്‍ ശ്രമിക്കുന്നു. ഏറ്റവും ഒടുവിലായി സ്വന്തമായി ഉണ്ടായിരുന്ന ഒരുപിടി മണ്ണും ഇടത് സര്‍ക്കാര്‍ ചിത്രലേഖയില്‍ നിന്ന് പിടിച്ചെടുത്തിരിക്കുകയാണ്.
കൊന്ന് ശവം തിന്നൂ
ഞാൻ ജീവിക്കാൻ വേണ്ടി സമരം ചെയ്തു നേടിയ 5 സെന്റ് ഭൂമി പിണറായി സർക്കാർ റദ്ദാക്കി... അതിന്റെ പകർപ്പാണ് താഴെ... എന്നെ ഇനിയും ജീവിക്കാൻ വിടുന്നില്ലാ എങ്കിൽ സഖാവ് പിണറായി എന്നേം കുടുംബത്തെയും കൊന്നിട്ട് ആ ശവം പച്ചയ്ക്ക് തിന്നുന്നതാ നല്ലത്.... ചിത്രലേഖ ഫേസ്ബുക്കില്‍ കുറിച്ച വാക്കുകളാണിത്. ചിറയ്ക്കല്‍ പഞ്ചായത്തിലെ കാട്ടാമ്പള്ളിയില്‍ 2016 മാര്‍ച്ചിലാണ് അന്നത്തെ യുഡിഎഫ് സര്‍ക്കാര്‍ ചിത്രലേഖയ്ക്ക് 5 സെന്റ് ഭൂമി അനുവദിച്ചത്. ഈ ഭൂമിയില്‍ അഴീക്കോട് എംഎല്‍എ കെഎം ഷാജിയുടേയും അബുദാബിയിലെ മുസ്ലീം ലീഗ് കൂട്ടായ്മയായ ഗ്രീന്‍ വോയ്‌സിന്റെയും സഹായത്തോടെ ചിത്രലേഖ ഒരു ചെറിയ വീടുവെയ്ക്കുന്നുണ്ട്. വീടിന്റെ പണി പൂര്‍ത്തിയായി വരുന്നതിനിടെയാണ് ഇടിത്തീ പോലെ പിണറായി സര്‍ക്കാരിന്റെ ഉത്തരവ് ചിത്രലേഖയ്ക്ക് ലഭിച്ചത്. ആ അഞ്ച് സെന്റ് ഭൂമി അനുവദിച്ച തീരുമാനം റദ്ദാക്കിക്കൊണ്ടുള്ള റവന്യൂ അഡീഷണല്‍ ചീഫ് സെക്രട്ടറി പിഎച്ച് കുര്യന്റെ ഉത്തരവാണ് ചിത്രലേഖയെ തേടിയെത്തിയത്.
ഭൂമിയും സർക്കാർ റദ്ദാക്കി
ഉപജീവനമാര്‍ഗമായ ഓട്ടോറിക്ഷ കത്തിച്ചതും വീട് കയറിയുള്ള ആക്രമണങ്ങളും ചിത്രലേഖയെ സിപിഎമ്മിന് എതിരായ സമരത്തിലേക്ക് നയിച്ചു. തിരുവനന്തപുരം സെക്രട്ടേറിയറ്റിന് മുന്നില്‍ ആഴ്ചകളോളം സമരം കിടന്നിട്ടാണ് അഞ്ച് സെന്റ് ഭൂമി സര്‍ക്കാര്‍ അനുവദിച്ചത്. വീട് വെയ്ക്കാന്‍ 5 ലക്ഷം രൂപ കൂടി നല്‍കാനുള്ള യുഡിഎഫ് സര്‍ക്കാരിന്റെ തീരുമാനം പിണറായി വിജയന്‍ അധികാരത്തിലേറിയപ്പോള്‍ റദ്ദാക്കി. ഇപ്പോഴിതാ ആകെയുള്ള ഭൂമിയും സര്‍ക്കാര്‍ കൊണ്ടുപോയി. ചിത്രലേഖയ്ക്ക് സ്വന്തമായി ഭൂമിയുണ്ട് എന്നതാണ് തീരുമാനം റദ്ദാക്കാനുള്ള സര്‍ക്കാര്‍ ന്യായം. എന്നാല്‍ എടാട്ടുള്ള ആറ് സെന്റ് ഭൂമി അമ്മയുടെ പേരിലുള്ളതാണെന്ന് ചിത്രലേഖ പറയുന്നു.
വർഷങ്ങൾ നീണ്ട ആക്രമണം
ദളിതയായ ചിത്രലേഖ പ്രണയിച്ച് വിവാഹം കഴിച്ചത് അറക്കിലാട് സിപിഎം ലോക്കല്‍ സെക്രട്ടറിയുടെ മകന്‍ ശീഷ്‌കാന്തിനെ ആയിരുന്നു. ഇവര്‍ ഉയര്‍ന്ന ജാതിയില്‍പ്പെട്ടവര്‍ ആയിരുന്നത് കൊണ്ട് എതിര്‍പ്പുകളുമുണ്ടായിരുന്നു. 2004ല്‍ ചിത്രലേഖ ഒരു ഓട്ടോ വാങ്ങിയത് മുതല്‍ പ്രദേശത്തെ സിപിഎമ്മുകാര്‍ ഇവരെ വേട്ടയാടി തുടങ്ങിയെന്നാണ് ആരോപണം. സിഐടിയു യൂണിയനില്‍ അംഗത്വത്തിന് അപേക്ഷിച്ച് ലഭിച്ചത് തന്നെ മൂന്ന് മാസം കഴിഞ്ഞിട്ടാണ്. ഓട്ടോ സ്റ്റാന്‍ഡില്‍ എത്തിയപ്പോള്‍ സ്വീകരണം പൊലച്ചി വിളികളോടെ ആയിരുന്നു. പിന്നീട് 2005ല്‍ ഓട്ടോസ്റ്റാന്‍ഡില്‍ നിര്‍ത്തിയിട്ട ശ്രീലേഖയുടെ ഓട്ടോ ചിലര്‍ കുത്തിക്കീറി. കൊല്ലുമെന്ന് ഭീഷണി മുഴക്കി. പോലീസില്‍ പരാതിപ്പെട്ടപ്പോള്‍ പ്രതിയെ താക്കീത് നല്‍കി വിട്ടയച്ചു.
ആ സ്വപ്നവും തകർത്തു
ലോണെടുത്ത് വാങ്ങിച്ച വണ്ട് ഓടിക്കാന്‍ അനുവദിക്കാതെയുള്ള അക്രമമായിരുന്നു പിന്നീട്. വണ്ടി ഓടിക്കുമെന്ന് പറഞ്ഞ ചിത്രലേഖയ്ക്ക് മേല്‍ ഓട്ടോ കയറ്റുക പോലുമുണ്ടായി. തീര്‍ന്നില്ല, വീടിനടുത്ത് നിര്‍ത്തിയിട്ട ഓട്ടോ ഇരുട്ടിന്റെ മറവില്‍ ചിലര്‍ തീയിട്ടു. പിന്നീട് സാമൂഹ്യപ്രവര്‍ത്തകര്‍ ചേര്‍ന്ന് ചിത്രലേഖയ്ക്ക് പുതിയ ഓട്ടോ വാങ്ങി നല്‍കിയെങ്കിലും സിപിഎമ്മിന്റെ ഭാഗത്ത് നിന്നുള്ള അക്രമങ്ങള്‍ തുടര്‍ന്നു. അപവാദ പ്രചാരണം അടക്കമുള്ളവയുണ്ടായി. പലതരത്തിലുള്ള പീഡനങ്ങള്‍ സഹിക്കവയ്യാതായപ്പോള്‍ കണ്ണൂര്‍ കളക്ടറേറ്റിന് മുന്നില്‍ കുടില്‍ കെട്ടി രാപ്പകല്‍ സമരവും നടത്തി. ആരോഗ്യം തകര്‍ന്ന ചിത്രലേഖ ഇപ്പോള്‍ ഓട്ടോ ഓടിക്കുന്നില്ല. ഭര്‍ത്താവ് ഓട്ടോ ഓടിച്ച് കിട്ടുന്ന വരുമാനത്തിലാണ് ഈ കുടുംബം വാടകവീട്ടില്‍ കഴിയുന്നത്. സ്വന്തമായി ഒരു വീട് എന്ന വലിയ സ്വപ്‌നം കൂടിയാണ് ഇടത് സര്‍ക്കാര്‍ ഇപ്പോള്‍ തകര്‍ത്തിരിക്കുന്നത്.
ഫേസ്ബുക്ക് പോസ്റ്റ്
ചിത്രലേഖയുടെ ഫേസ്ബുക്ക് പോസ്റ്റ്
എകെജി വിവാദത്തിൽ അണികൾക്കിടയിൽ വീരപരിവേഷം.. മെഡിക്കൽ ബില്ലിലും താരം വിടി തന്നെ!
ആർജെ രാജേഷ് കൊലപാതകത്തിൽ ചുരുളഴിഞ്ഞ് രഹസ്യങ്ങൾ! യുവതി രാജേഷിന് പണവും നൽകിയെന്ന് സൂചന