Get Updates
Get notified of breaking news, exclusive insights, and must-see stories!

പിവി അന്‍വറിനെതിരെ ഏഴ് അന്വേഷണങ്ങളും 12 റിപ്പോര്‍ട്ടുകളും, വാദം പൊളിഞ്ഞു, സംരക്ഷിക്കുന്നത് മുഖ്യമന്ത്രി തന്നെ

മലപ്പുറം: പിവി അന്‍വര്‍ എംഎല്‍എയുടെ നിയമലംഘനങ്ങള്‍ക്കെതിരെ വിവിധ സര്‍ക്കാര്‍ വകുപ്പുകളുടെ ഏഴ് അന്വേഷണങ്ങളും 12 അന്വേഷണ റിപ്പോര്‍ട്ടുകളും. നിയമലംഘനങ്ങള്‍ അനുദിനം പുറത്തുവന്നിട്ടും അന്‍വറിന്റെ പണത്തിനു മീതെ മുഖ്യമന്ത്രിക്കും പറക്കാന്‍ കഴിയുന്നില്ല. ഇതിനുപുറമെ ആദിവാസികളുടെ കുട്ടിവെള്ളംമുട്ടിച്ച് ചീങ്കണ്ണിപ്പാലയില്‍ ഡാംനിര്‍മിച്ച കേസില്‍ എസ്.സി, എസ്.ടി കമ്മീഷന്‍ കേസ് രജിസ്റ്റര്‍ചെയ്യുകയും ചെയ്തു.

ഓഖി ചുഴലിക്കാറ്റിനെ പോലും വെറുതെ വിടാതെ ട്രോളന്മാർ! ഇത് ട്രോളല്ല ചെറ്റത്തരമെന്ന് സോഷ്യൽ മീഡിയ!!
അതോടൊപ്പംതന്നെ എല്ലാ അനുമതി പത്രങ്ങളും ലഭിച്ചശേഷമാണ് പി.വി അന്‍വര്‍ കക്കാടംപൊയിലില്‍ വാട്ടര്‍ തീം പാര്‍ക്ക് ആരംഭിച്ചതെന്നും മുന്‍ സര്‍ക്കാരാണ് ലൈസന്‍സ് കൊടുത്തതെന്നുമുള്ള മുഖ്യമന്ത്രി പിണറായി വിജയന്റെ നിയമസഭയിലെ വാദവും പൊളിഞ്ഞു. നിയമലംഘനത്തിന് നാലു തവണ പിഴയടച്ചതും നിര്‍മാണം ക്രമവല്‍ക്കരിച്ചതും ഇടതുസര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷമെന്ന് വിവരാവകാശ രേഖകള്‍ തെളിയിക്കുന്നു. അതേ സമയം നിയമസഭയില്‍വെച്ച് എം.എല്‍.എ ഉയര്‍ത്തിയവാദംതന്നെ അദ്ദേഹത്തിന്റെ നിയമ ലംഘനങ്ങള്‍ തുറന്നുകാട്ടുന്നതാണ്.

thadayana

ചിങ്കണ്ണിപ്പാലിയില്‍ അനധികൃതമായി നിര്‍മിച്ച തടയണ.

പാര്‍ക്കില്‍ 100റോളം ജോലിക്കാരുണ്ടെന്നും കക്കാടംപൊയിലിലെ 150തോളം കുടുംബങ്ങള്‍ പാര്‍ക്കിന് മുന്നില്‍ ഉപ്പിലിട്ട മാങ്ങയും നെല്ലിക്കയും വിറ്റാണ് ഉപജീവനം നടത്തുന്നതെന്നുമാണ് എം.എല്‍.എ നിയമസഭയില്‍ അറിയിച്ചത്. എന്നാല്‍ 20ജോലിക്കാരുണ്ടായാല്‍ ഇ.എസ്.ഐ, പി.എഫ് ആനുകൂല്യങ്ങള്‍ നല്‍കമെന്നിരിക്കെ. തൊഴിലാളികള്‍ക്ക് യാതൊരു ആനുകൂല്യവും നല്‍കാതെ എം.എല്‍.എ തൊഴില്‍ നിയമം ഇവിടെയും ലംഘിച്ചു. ഇതു പ്രകാരം തൊഴില്‍വകുപ്പില്‍ രജിസ്റ്റര്‍ ചെയ്യുകയോ തൊഴില്‍നികുതി അടക്കുകയോ ചെയ്തിട്ടില്ലെന്നാണ് വിവരാവകാശം വഴി ലഭിച്ച വിവരം. ഇതിനെ തുടര്‍ന്ന് തൊഴില്‍ നികുതി അടക്കാത്തും രജിസ്റ്റര്‍ ചെയ്യാത്തതും പരാതിപ്പെട്ടപ്പോള്‍ എം.എല്‍.എക്കെതിരെ തൊഴില്‍ നിയമ ലംഘനത്തിന് കേസെടുക്കാതെ 23 തൊഴിലാളികളുടെ പേര്‍ രജിസ്റ്റര്‍ ചെയ്യിപ്പിച്ച് ഉദ്യോഗസ്ഥര്‍ നടപടിയില്‍ നിന്നും ഒഴിവാക്കി സംരക്ഷിക്കുകയായിരുന്നു.

ഇതുസംബന്ധിച്ച വിശദമായ വിവിരങ്ങള്‍ താഴേ നല്‍കുന്നു.

അന്‍വറിനെതിരെ നടക്കുന്ന അന്വേഷണങ്ങള്‍:

1- ഭൂ വിനിയോഗ നിയമം ലംഘിച്ച് പരിധിയില്‍ കവിഞ്ഞ ഭൂമി കൈവശംവെച്ചതിന് വിവരാവകാശ പ്രവര്‍ത്തകരുടെ പരാതിയില്‍ ഗവര്‍ണറുടെ നിര്‍ദ്ദേശപ്രകാരം ചീഫ് സെക്രട്ടറിയുടെ അന്വേഷണം.

2-പരിധിയില്‍ കവിഞ്ഞ ഭൂമി കൈവശം വെച്ചത് സംബന്ധിച്ച് റവന്യൂ പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ അന്വേഷണം.

3-പരിധിയില്‍ കവിഞ്ഞ ഭൂമി കൈവശംവെച്ചതിന് റവന്യൂ മന്ത്രിയുടെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് മലപ്പുറം, കോഴിക്കോട് ജില്ലാ കലക്ടര്‍മാരുടെ അന്വേഷണം.

4- വരുമാനത്തില്‍ കവിഞ്ഞ സ്വത്തു സമ്പാദന ആദായനികുതി വകുപ്പിന്റെ അന്വേഷണം.

5 കക്കാടംപൊയ്‌ലില്‍ പ്രവര്‍ത്തിക്കുന്ന വാട്ടര്‍തീംപാര്‍ക്ക് കേവലം 100രൂപയുടെ പേരിലുള്ള ചെറുകിട വ്യവസായമെന്ന പേരില്‍ മാനദണ്ഡലങ്ങള്‍ ലംഘിച്ചാണ് പ്രവര്‍ത്തിക്കുന്നതെന്ന പരാതിയില്‍ ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ അന്വേഷണം.

6 ചീങ്കണ്ണിപ്പാലിയില്‍ അനധികൃത റോപ്‌വേ നിര്‍മിച്ചതിന് പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടറുടെ അന്വേഷണം.

7 ചിങ്കണ്ണിപ്പാലിയില്‍ അനധികൃത ഡാംനിര്‍മിച്ചതിന് പെരിന്തല്‍മണ്ണ സബ്കലക്ടറുടെ അന്വേഷണം.

അന്വേഷണ റിപ്പോര്‍ട്ടുകള്‍

1 2015ല്‍ നിലമ്പൂര്‍ നോര്‍ത്ത് ഡി.എഫ്.ഒ കെ. സുനില്‍കുമാറിന്റെ അന്വേഷണ റിപ്പോര്‍ട്ട്

2, 3 -ഈ വര്‍ഷം പുതിയ നോര്‍ത്ത് ഡി.എഫ്.ഒ ഡോ.ആര്‍. ആമ്പല്‍ ഹര്‍ഷന്‍ സമര്‍പ്പിച്ച രണ്ട് അന്വേഷണ റിപ്പോര്‍ട്ട്

4- 2015ല്‍ വെറ്റിലപ്പാറ വില്ലേജ് ഓഫീസറുടെ അന്വേഷണ റിപ്പോര്‍ട്ട്

5, 6-ഏറനാട് വില്ലേജ് ഓഫീസര്‍ 2015, 2016 വര്‍ഷങ്ങളില്‍ സമര്‍പ്പിച്ച രണ്ട് അന്വേഷണ റിപ്പോര്‍ട്ടുകള്‍

7-2016ല്‍ ജില്ലാ ജിയോളജിസ്റ്റ് സമര്‍പ്പിച്ച അന്വേഷണ റിപ്പോര്‍ട്ട്

8-2017ല്‍ പെരിന്തല്‍മണ്ണ സബ്കലക്ടര്‍ സമര്‍പ്പിച്ച അന്വേഷണ റിപ്പോര്‍ട്ട്

9, 10-2015, 17 വര്‍ഷങ്ങളിലായി മലപ്പുറം ജില്ലാ കലക്ടര്‍ സമര്‍പ്പിച്ച അന്വേഷണ റിപ്പോര്‍ട്ട്,

11-ഊര്‍ഷങ്ങാട്ടിരി പഞ്ചായത്ത് സെക്രട്ടറിയുടെ അന്വേഷണ റിപ്പോര്‍ട്ട്

12-2017 എടണ്ണ റെയ്ഞ്ച് ഓഫീസറുടെ അന്വേഷണ റിപ്പോര്‍ട്ട്

പിണറായി മുഖ്യമന്ത്രിയായ അധികാരമേറ്റ

(25-5-2016)ശേഷം നടന്ന പ്രവൃത്തികള്‍

  • -ബില്‍ഡിങ് പെര്‍മിറ്റ് അനുവദിക്കുന്നതിനു മുമ്പ് നിയമവിരുദ്ധമായി പാര്‍ക്ക് കെട്ടിടം പണിതതിന് 9950 രൂപ പിഴ അടച്ച് പി.വി അന്‍വര്‍ നിര്‍മാണം ക്രമവല്‍ക്കരിച്ചത് സര്‍ക്കാര്‍ അധികാരമേറ്റ് രണ്ടു മാസം കഴിഞ്ഞ് 22-7-2016ന്.
  • -ആദ്യം പ്ലാന്‍ സമര്‍പ്പിച്ചത് 1409.97 സ്‌ക്വയര്‍ മീറ്ററിന്റേത്. 1000 സ്‌ക്വയര്‍ മീറ്ററില്‍ കൂടുതല്‍ നിര്‍മാണത്തിന് ചീഫ് ടൗണ്‍ പ്ലാനറുടെ അനുമതി വേണം. ചീഫ് ടൗണ്‍ പ്ലാനറുടെ അനുമതിക്ക് കൂടുതല്‍ നിബന്ധന ആവശ്യമായതോടെ പ്ലാന്‍ പിന്‍വലിച്ചു.
  • -പിന്നീട് 994.15 സ്‌ക്വയര്‍ മീറ്ററായി റിവൈസ് ചെയ്ത് ജില്ലാ ടൗണ്‍ പ്ലാനറില്‍ നിന്നും അനുമതി നേടി. അനുമതിയില്ലാതെ നിര്‍മാണം നടത്തിയതിന് പിഴ ഒടുക്കി ക്രമവല്‍ക്കരിച്ചു.
  • -സ്വന്തം നിലക്ക് 50രൂപ പ്രവേശനടിക്കറ്റടിച്ച് പാര്‍ക്കില്‍ ആളുകളെ പ്രവേശിപ്പിച്ചു.
  • -പഞ്ചായത്തില്‍ വിനോദനികുതി അടക്കാതെ പാര്‍ക്ക് നടത്തിയത് വിവാദമായതോടെ ലൈസന്‍സിന് അപേക്ഷ നല്‍കിയത് 29-9-2016ന്.
  • -പൂന്തോട്ടത്തിനുള്ള സാനിറ്ററി സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയത് 18-10-2016.
  • -അനുമതിയില്ലാതെ പണം ഈടാക്കി ആളുകളെ പ്രവേശിപ്പിച്ചതിന് പിഴ ഈടാക്കാന്‍ കൂടരഞ്ഞി പഞ്ചായത്ത് ഭരണസമിതി തീരുമാനിച്ചത് 24-10-2016
  • - യന്ത്രങ്ങള്‍ പ്രവര്‍ത്തിപ്പിക്കരുതെന്ന നിബന്ധനയോടെ പാര്‍ക്കില്‍ ആളുകളെ പ്രവേശിപ്പിക്കുന്നതിനുള്ള താല്‍ക്കാലിക ലൈസന്‍സ് പഞ്ചായത്ത് അനുവദിച്ചത്. 1-11-2016 മുതല്‍ മൂന്നു മാസകാലയളവില്‍. ഫയര്‍ ആന്റ് സേഫ്റ്റി പൊല്യഷന്‍ സര്‍ട്ടിഫിക്കറ്റുകളൊന്നും സമര്‍പ്പിച്ചിരുന്നില്ല. പൂന്തോട്ടത്തിനുള്ള സാനിറ്ററി സര്‍ട്ടിഫിക്കറ്റു നല്‍കിയാണ് പാര്‍ക്ക് പ്രവര്‍ത്തിപ്പിച്ചത്. പിന്നീട് താല്‍ക്കാലിക ലൈസന്‍സ് പുതുക്കി നല്‍കുകയായിരുന്നു.
  • - അനുമതിയില്ലാതെ പാര്‍ക്കില്‍ റസ്റ്ററന്റ് നിര്‍മ്മിച്ച് പ്രവര്‍ത്തനം ആരംഭിച്ചു.
  • -അനുമതിയില്ലാതെ പാര്‍ക്കില്‍ റസ്റ്ററന്റ് പ്രവര്‍ത്തിപ്പിച്ചതിന് പിഴ ഈടാക്കി നിര്‍മ്മാണം ക്രമവല്‍ക്കരിച്ചത് 16-6-2017
  • -അഞ്ചു ലക്ഷം രൂപ ഫീസ് ഈടാക്കി പാര്‍ക്കിന് ഒരു വര്‍ഷത്തേക്ക് ലൈസന്‍സ് അനുവദിച്ചത് 16-6-2017ന്റെ ബോര്‍ഡ് യോഗത്തില്‍.
  • -പൊല്യൂഷന്‍ കണ്‍ട്രോള്‍ ബോര്‍ഡ് ഉദ്യോഗസ്ഥര്‍ പരിശോധനപോലും നല്‍കാതെയാണ് പൊല്യൂഷന്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയത്. പിന്നീട് പരിശോധന നടത്തിയപ്പോള്‍ മതിയായ വാട്ടര്‍ ട്രീറ്റ്‌മെന്റ് പ്ലാന്റില്ലെന്നു കണ്ടെത്തി അനുമതി റദ്ദാക്കി.
  • -പിന്നീട് മലിനീകരണ നിയന്ത്രണ വിഭാഗം പാര്‍ക്കില്‍ പരിശോധനനടത്തിയപ്പോള്‍ മതിയായ മലിനീകരണനിയന്ത്രണ സംവിധാനമില്ലെന്നു കണ്ടെത്തി 19-8-2017 മുതില്‍ പൊലൂഷന്‍ കണ്‍ട്രോള്‍ ബോര്‍ഡിന്റെ അനുമതി റദ്ദാക്കിയിരിക്കുകയാണ്.
  • - പൊല്യൂഷന്‍ കണ്‍ട്രോള്‍ ബോര്‍ഡ് അനുമതി റദ്ദായ സമയത്താണ് അതുമറച്ചുവെച്ച് എല്ലാ അനുമതികളുമുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയെ തെറ്റിദ്ധരിപ്പിച്ചത്.
  • -പൊല്യൂഷന്‍ കണ്‍ട്രോള്‍ അനുമതി റദ്ദാക്കിയത് തന്റെ ഭാഗം കേള്‍ക്കാതെയാണെന്നു പറഞ്ഞ് പി.വി അന്‍വര്‍ ഹൈക്കോടതിയെ സമീപിച്ചപ്പോള്‍ വീണ്ടും പരിശോധന നടത്തിയ എന്‍വയോണ്‍മെന്റല്‍ എന്‍ജിനീയര്‍ മലിനീകരണ നിയന്ത്രണ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്താത്തത് മറച്ചുവെച്ച് ഇനി അനുമതി നല്‍കാമെന്ന റിപ്പോര്‍ട്ടാണ് ഹൈക്കോടതിയില്‍ നല്‍കിയത്. ഹൈക്കോടതി അന്‍വറിന് അനുമതി നല്‍കണമെന്നല്ല പറഞ്ഞത്. അന്‍വറിനോട് പുതിയ അപേക്ഷ നല്‍കാനും അതില്‍ അന്‍വറിന്റെ വാദം കൂടി കേട്ടശേഷം നടപടിയെടുക്കണമെന്നുമാണ് ഹൈക്കോടതി ഉത്തരവ്. അല്ലാതെ അന്‍വറിന് അനുകൂല ഉത്തരവുണ്ടായിട്ടില്ല. ഇപ്പോഴും പാര്‍ക്കിന് മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ അനുമതിയില്ലെന്നു സാരം.
  • -സമുദ്രനിരപ്പില്‍ നിന്നും 2800 അടി ഉയരത്തില്‍ രണ്ടു മലകളുടെ വശങ്ങള്‍ ഇടിച്ചു നിരത്തിയുള്ള നിര്‍മ്മാണം നടത്തിയത് മൈനിങ് ആന്റ് ജിയോളജി വകുപ്പില്‍ അപേക്ഷപോലും നല്‍കാതെ- മിനറല്‍ ആന്റ് മെറ്റല്‍സ് ആക്ട് പ്രകാരം ഖനനം നടത്തിയ മണ്ണിന്റെ പിഴയും റോയല്‍റ്റിയും ഈടാക്കാതെ എം.എല്‍.എയെ വഴിവിട്ട് സഹായിച്ചു.
  • - ദുരന്ത നിവാരണ വകുപ്പ് അതീവ പരിസ്ഥിതി ദുര്‍ബല പ്രദേശമായും ദുരന്തസാധ്യതാപ്രദേശമായും കണ്ടെത്തിയ സ്ഥലമാണ് താമരശേരി താലൂക്കും കൂടരഞ്ഞി പഞ്ചായത്തും
  • -ദുരന്ത നിവാരണ വകുപ്പ് 30 ഡിഗ്രി ചെരിഞ്ഞ സ്ഥലങ്ങളില്‍ മഴക്കുഴി നിര്‍മ്മിക്കുന്നതുപോലും നിരോധിച്ചിട്ടുണ്ട്.
  • -ഇതു മറികടന്നാണ് രണ്ട് മലയുടെ വശങ്ങള്‍ ഇടിച്ച് 20 ലക്ഷം ലിറ്റര്‍ വെള്ളം തടഞ്ഞുനിര്‍ത്തി നിരവധി വാട്ടര്‍ പൂളുകള്‍ നിര്‍മ്മിച്ചത്
  • -വാട്ടര്‍തീം പാര്‍ക്കും റൈഡുകളും വാട്ടര്‍ ട്രീറ്റ് മെന്റ് പ്ലാന്റുകളും പ്രവര്‍ത്തിക്കണമെങ്കില്‍ ഹൈടെന്‍ഷന്‍ വൈദ്യുതി കണക്ഷന്‍ വേണം. പാര്‍ക്കിന്റെ പ്രവര്‍ത്തനത്തിനുള്ള വൈദ്യുതി കണക്ഷന്‍പോലുമില്ല. നിര്‍മ്മാണത്തിനുള്ള താല്‍ക്കാലിക വൈദ്യുതി കണക്ഷനും രണ്ടു ജനറേറ്ററുകളും ഉപയോഗിച്ചാണ് പ്രവര്‍ത്തനം
  • -പാര്‍ക്കിന് മുന്‍ഭാഗത്ത് കക്കാടംപൊയില്‍-കരിമ്പ് നിലമ്പൂര്‍ റോഡ് 60 മീറ്റര്‍ നീളത്തില്‍ കൈയ്യേറിയിരിക്കുന്നു. അനുമതിയില്ലാതെ റോഡില്‍ ടൈലുകളും പാകി. നടന്‍ മാമുക്കോയയുടെ വീടിനു മുന്നില്‍ ടൈല്‍പാകിയത് പൊളിച്ചുനീക്കിയ അധികൃതര്‍ എം.എല്‍.എയുടെ റോഡ് കൈയ്യേറ്റത്തില്‍ മന്ത്രിക്ക് പരാതി നല്‍കിയിട്ടും നടപടിയെടുത്തില്ല.
  • -പാര്‍ക്കില്‍ നിന്നും ഒന്നര കിലോമീറ്റര്‍ അകലെ ഊര്‍ങ്ങാട്ടിരി പഞ്ചായത്തിലെ ചീങ്കണ്ണിപ്പാലിയില്‍ ആദിവാസികളുടെ കുടിവെള്ളം മുട്ടിച്ച് കാട്ടരുവിയില്‍ തടയണകെട്ടി.
  • - നിയമവിരുദ്ധമായ തടയണ പൊളിക്കാന്‍ കളക്ടര്‍ ഉത്തരവിട്ടപ്പോള്‍ ഭാര്യാപിതാവിന്റെ പേരില്‍ റസ്റ്ററന്റ് കം ബില്‍ഡിങ് പെര്‍മിറ്റ് വാങ്ങി മൂന്നു മലകളെ ബന്ധിപ്പിച്ച് റോപ് വേ നിര്‍മിച്ചു.
  • -അനധികൃത റോപ് വേ 10 ദിവസത്തിനകം പൊളിച്ചുനീക്കണമെന്ന് ഊര്‍ങ്ങാട്ടിരി പഞ്ചായത്ത് നോട്ടീസ് നല്‍കി മൂന്നു മാസം കഴിഞ്ഞിട്ടും ഒരു നടപടിയുമുണ്ടായില്ല
  • -പാര്‍ക്കിന് ആരോഗ്യവകുപ്പിന്റെ എന്‍.ഒ.സി ഇല്ലെന്ന് ഡി.എം.ഒ ഓഫീസ് വിവരാവകാശപ്രകാരം മറുപടി നല്‍കി.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+