പണി റെയിൽവേ കാറ്ററിംഗിൽ, സ്ലീപ്പർ കോച്ചിലെത്തിയപ്പോൾ ടിടിഇ ആയി തകർത്തു; യുവാവ് പിടിയിൽ

കൊച്ചി: ടിടിഇ ആയി ചമഞ്ഞ് മദ്യലഹരിയിൽ യാത്രക്കാരിൽനിന്നു പിഴ ഈടാക്കിയ റെയിൽവേ കാറ്ററിങ് ജീവനക്കാരൻ പിടിയിൽ. മലബാർ എക്‌സ്പ്രസിൽ തൃശൂരിനും ആലുവയ്ക്കും ഇടയിൽ വെച്ചായിരുന്നു യാത്രക്കാരിൽ നിന്ന് ഇയാൾ പിഴ ഈടാക്കിയത്. ആലുവയിൽ വെച്ച് ഇയാൾ പിടിയിലാവുകയായിരുന്നു.ഇയാളെ യഥാർഥ ടിടിഇ ഗിരീഷ് കുമാറാണ് പിടികൂടിയത്. പൊലീസിനു കൈമാറി.
കൊയിലാണ്ടി മൂടാടി സ്വദേശി ഫൈസലിനെയാണ് എറണാകുളം റെയിൽവേ പൊലീസ് അറസ്റ്റ് ചെയ്തത്. ഫൈസലിനെതിരെ ആൾമാറാട്ടം, വഞ്ചന തുടങ്ങിയ വിവിധ വകുപ്പുകൾ പ്രകാരം കേസ് എടുത്തതായി റെയിൽവേ പൊലീസ് അറിയിച്ചു. പ്രതി റെയിൽവേ കാറ്ററിങ് സർവീസിലെ ജീവനക്കാരനാണെന്നും റെയിൽവേ പൊലീസ് പറഞ്ഞു.തിരുവനന്തപുരം ഡിവിഷൻ കാറ്ററിങ് സർവീസിന്റെ ടാഗ് ധരിച്ച ഇയാൾ ട്രെയിൻ തൃശൂരിലെത്തിയപ്പോഴാണ് സ്ലീപ്പർ കോച്ചിൽ കയറിയത്.
കോച്ചിൽ ടിടിഇ ആയി ചമഞ്ഞ് ഇയാൾ യാത്രക്കാരുടെ ടിക്കറ്റ് പരിശോധിച്ചു. റിസർവേഷൻ ടിക്കറ്റ് ഇല്ലാതെ സ്ലീപ്പർ ക്ലാസിൽ യാത്ര ചെയ്ത മൂന്നു പേരെ പിടികൂടുകയും ഇവരിൽ നിന്ന് നൂറ് രൂപ പിഴ ഈടാക്കുകയും ചെയ്തു. എന്നാൽ രസീത് നൽകുന്നതിന് പകരം അവരുടെ ടിക്കറ്റുകളിൽ തുക എഴുതി ഒപ്പിട്ടു നൽകുകയായിരുന്നു.
ടിക്കറ്റ് പരിശോധനയ്ക്ക് ശേഷം ഫൈസൽ എസി കോച്ചിൽ കയറി വിശ്രമിക്കുക്കയായിരുന്നു, ആ സമയത്തായിരുന്നു യഥാർഥ ടിടിഇയുടെ പിടിയിലാകുന്നത്. അതോടെ സ്ലീപ്പർ കോച്ചിൽ യാത്ര ചെയ്തതിന് പിഴ ഈടാക്കിയ കാര്യം മറ്റ് യാത്രക്കാർ ടിടിഇയെ അറിയിച്ചു. യാത്രക്കാരുടെ സഹായത്തോടെ പ്രതിയെ റെയിൽവേ പൊലീസിൽ ഏൽപ്പിച്ചു. തിരുവനന്തപും ഡിവിഷൻ എന്ന ടാഗ് ധരിച്ചതിനാൽ ഇയാള് ടിടിഇ ആണെന്നാണ് യാത്രക്കാർ കരുതിയത്. നേരത്തെ യുവാവ് ക്രിമിനൽ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിട്ടില്ലെന്ന് പൊലീസ് കണ്ടെത്തിയ സാഹചര്യത്തിൽ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു.












Click it and Unblock the Notifications